തിരയുക

2018ൽ വത്തിക്കാനിൽ നടന്ന യുവജന സിനഡിൽ  പാപ്പാ യുവജനങ്ങളോടു സംസാരിക്കുന്നു. 2018ൽ വത്തിക്കാനിൽ നടന്ന യുവജന സിനഡിൽ പാപ്പാ യുവജനങ്ങളോടു സംസാരിക്കുന്നു.  

"ക്രിസ്തു ജീവിക്കുന്നു”:യുവജനങ്ങളുടെ സ്വരം കേൾക്കണം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 38ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

38. യുവജനങ്ങളുടെ സ്വരം കേൾക്കാനുള്ള സൗകര്യം നമ്മൾ സൃഷ്ടിക്കണം

നമ്മിൽ ഒട്ടും യൗവനത്തിലല്ലാത്തവർ യുവജനത്തിന്റെ ശബ്ദങ്ങളും താത്പര്യങ്ങളും അടുത്തറിയാനുള്ള വഴികൾ കണ്ടെത്തണം." കൂടിച്ചേരലുകൾ സഭയെ സംവാദത്തിന്റെയും ജീവദായകമായ സാഹോദര്യത്തിന്റെയും സാക്ഷ്യത്തിന്റെയും സഫലമാകാനുള്ള അവസ്ഥകൾ സഭയ്ക്കായി സൃഷ്ടിക്കും." യുവജനങ്ങളുടെ സ്വരം കൂടുതൽ കേൾക്കാനുള്ള സൗകര്യം നമ്മൾ സൃഷ്ടിക്കണം." ശ്രവിക്കാ൯ സഹാനുഭൂതിയുടെ സാഹചര്യത്തിൽ ദാനങ്ങൾ കൈമാറാനുള്ള സാധ്യത നൽകുന്നു. അതേ സമയം യഥാർത്ഥത്തിൽ നിർണ്ണായകമായി, ഫലപ്രദമായി ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്ന സുവിശേഷത്തിന്റെ പ്രലോഷണത്തിനുള്ള അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു."(കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

ഭൂതകാലത്തിന്റെ കൂട്ടിൽ അടയ്ക്കപ്പെട്ട് വർത്തമാനകാലത്തിന്റെ നന്മകളെ കാണാതെ ആകുലതയോടെ കാത്തിരിക്കുന്നവർക്ക് നവീനമായവയെ  സ്വീകരിക്കാൻ കഴിയാതെപോകുന്നത് അവരുടെ മനസ്സിൽ വാർദ്ധക്യം പ്രാപിച്ചത് കൊണ്ടാണ്. അതിനാൽ പുതുമയുടെ ഫലങ്ങൾ നൽകുന്ന യുവജനങ്ങളുടെ കഴിവിനെയും അവരുടെ താത്പര്യങ്ങളെയും അവർ അംഗീകരിക്കാൻ വിസ്സമ്മതിക്കുന്നു. അങ്ങനെ മനസ്സിന്റെ വാർദ്ധക്യത്തിൽ കഴിയുന്നവരെ നോക്കി പാപ്പാ, സഭയിലും സമൂഹത്തിലും യുവജനങ്ങളെ കേൾക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണമെന്ന് പ്രബോധിപ്പിക്കുന്നു. ഒരു വ്യക്തിയെ ശ്രവിക്കുക എന്നതിന്റെ അർത്ഥം ആ വ്യക്തിയോടു  ആദരവുള്ളവരായിരിക്കുക എന്നാണ്. അതോടൊപ്പം ആ വ്യക്തിയുമായി നമ്മുടെ നന്മകളെ പങ്കുവയ്ക്കാനുള്ള അവസരവും നമുക്ക് സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്നു. പ്രത്യേകിച്ച് യുവജനങ്ങളെ ശ്രവിക്കുമ്പോൾ അവരുമായി സുവിശേഷത്തിന്റെ സന്തോഷത്തെയും, സന്ദേശത്തെയും പങ്കുവയ്ക്കാൻ കഴിയും. ഇന്നത്തെ ലോകത്തിൽ യുവജനങ്ങളുടെ ജീവിതം എവിടെയാണ്? ആരെനോക്കിയാണ് അവർ യാത്ര ചെയ്യുന്നത്? സഭയിലെ അവരുടെ പങ്കെന്താണ്? എവിടെയാണ് അവർക്ക് അവരുടെ തനിമയിൽ ജീവിക്കാൻ സാധിക്കുക? സഭയിലും സമൂഹത്തിലും അവർ സുരക്ഷിതരാണോ? അവരുടെ ഇരുപ്പിടങ്ങൾ എവിടെയാണ്? അവരുടെ സംഭാവനകൾ എന്താണ്? എന്നിങ്ങനെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നാം തീർച്ചയായും അവരോടൊപ്പം യാത്ര ചെയ്യേണ്ടിയിരിക്കുന്നു. അവരുടെ ഹൃദയസ്പന്ദനങ്ങളെ നാം  മനസ്സിലാക്കിയേണ്ടിയിരുന്നു. അവരുടെ വ്യക്തിപരമായ ജീവിതം, സമൂഹ ജീവിതം, വിശ്വാസ ജീവിതം എന്നീ തലങ്ങളിൽ അവർ ശരിയായി പരിപോഷിപ്പിക്കപ്പെടുന്നുണ്ടോ എന്ന് നാം പരിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.

സുഗമമായ ജീവിതക്രമത്തിന് നിയമങ്ങൾ അത്യന്താപേക്ഷിതമാണ്. എന്നാൽ നിയമത്തിനായല്ല ജീവിതം. മനസ്സിൽ വാർദ്ധ്യക്യം ബാധിച്ച നിയമജ്ഞരുമായി ക്രിസ്തുവെന്ന യുവാവ് നിരന്തരം യുദ്ധം ചെയ്തു. കാരണം മനുഷ്യർ പാലിക്കേണ്ട പല സുകൃതങ്ങളും നിയമപാലനത്തിന്റെപേരിൽ അവർ അടക്കം ചെയ്തിരുന്നു. അത് കൊണ്ട് പലർക്കും നിയമത്തിന്റെ നന്മകൾ അംഗീകരിക്കാൻ കഴിയാതെ പോയി. അതു കൊണ്ടാണ് ക്രിസ്തു അവരുടെ മനസ്സിൽ ബാധിച്ചിരിക്കുന്ന വാർദ്ധക്യത്തെ പലയവസരങ്ങളിലും ചൂണ്ടി കാണിക്കുന്നത്. ഇന്നത്തെ ലോകത്തിൽ പല യുവജനങ്ങളും സമൂഹത്തിൽ നിലനിൽക്കുന്ന പല ആചാരാനുഷ്ടാനങ്ങളോടും മതവിശ്വാസങ്ങളോടും യോജിച്ച് പോകുന്നില്ലെന്ന് നമ്മിൽ പലരും അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടാണ് അവർ അകന്നു നിൽക്കുന്നത് എന്ന് നാം സ്വയം ഒന്നിരുന്ന് ധ്യാനിക്കുമ്പോൾ നമുക്ക് വ്യക്തമായി ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.

മനസ്സിൽ  വാർദ്ധക്യം പ്രാപിച്ച മനുഷ്യർ ക്രിസ്തുവിന്റെകാലത്തും  ജീവിച്ചിരുന്നു. തങ്ങളിൽ ബാധിച്ചിരുന്ന വാർദ്ധ്യക്യത്താൽ  കാഴ്ച്ച നഷ്ടപ്പെട്ടിരുന്ന അവർക്ക് നിയമത്തെ കുറിച്ചും, ആചാരങ്ങളെ കുറിച്ചും, സുകൃതങ്ങളെ കുറിച്ചും ഉൾകാഴ്ച്ചകളില്ലാത്തവരായി ജീവിച്ചു. അങ്ങനെയുള്ളവരെ സമൂഹത്തിൽ ക്രിസ്തു  എങ്ങനെ അതിജീവിച്ചുവെന്ന്   സുവിശേഷത്തിന്റെ വെളിച്ചത്തിൽ നമുക്ക് കാണാം.

"സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമാണോ?" (മത്തായി.12:10) എന്ന് ഫരിസേയർ ചോദിച്ചപ്പോൾ "നിങ്ങളിലാരാണ് തന്റെ ആട് സാബത്തിൽ കുഴിയിൽ വീണാൽ പിടിച്ചു കയറ്റാത്തത്? ആടിനെക്കാൾ എത്രയേറെ വിലപ്പെട്ടവനാണ് മനുഷ്യൻ! അതിനാൽ സാമ്പത്തിൽ നന്മ ചെയ്യുക അനുവദനീയമാണ് " (മത്താ.12:11-12) എന്ന് പറഞ്ഞ് ക്രിസ്തു സാബത്താചരണ നിയമത്തിന് ഒരു പുതിയ മുഖം നൽകുന്നു. " ഒരുവൻദേവാലയത്തെക്കൊണ്ട് ആണയിട്ടാൽ ഒന്നുമില്ല: എന്നാൽ ദേവാലയത്തിലെ സ്വർണ്ണത്തെ കൊണ്ട് ആണയിട്ടാൽ അവൻ കടപ്പെട്ടവനാണ് " എന്നും " ഒരുവൻ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാൽ ഒന്നുമില്ല; എന്നാൽ ബലിപീഠത്തിലെ കാഴ്ച്ച വസ്തുവിനെ കൊണ്ട് ആണയിട്ടാൽ അവൻ കടപ്പെട്ടവനാണ് " എന്നും (മത്താ. 23:16, 18)   നിയമജ്ഞരും ഫരിസേയരും പഠിപ്പിച്ചപ്പോൾ "ഏതാണ് വലുത്? സ്വർണ്ണമോ സ്വർണ്ണത്തെ പവിത്രമാക്കുന്ന ദേവാലയമോ? കാഴ്ച്ച വസ്തുവോ' കാഴ്ച്ച വസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ? എന്ന് ചോദ്യമുയർത്തി കൊണ്ട് നീതി, കരുണ, വിശ്വസ്ഥത എന്നിവയെ അവഗണിക്കാതെ നിയമത്തിന്റെ സുകൃതത്തിൽ ജീവിക്കണമെന്ന്  ക്രിസ്തു പഠിപ്പിക്കുന്നു.  നാം ജീവിക്കുന്ന ഈ  കാലഘട്ടത്തിലും യുവജനങ്ങൾക്ക് ശരിയായ പ്രബോധനം നൽകപ്പെടുന്നില്ല ,അവരെ ആശയ കുഴപ്പത്തിലാക്കുന്ന രീതിയിൽ നിയമം, സംസ്കാരം, മതം, ജീവിതരീതികൾ എന്നിവ മാറ്റപ്പെടുന്നു. അത് കൊണ്ട് പലപ്പോഴും ശരിതെറ്റുകളെ തിരിച്ചറിയാതെ അബദ്ധ സിദ്ധാന്തകളിലേക്കും, മതമൗലീക വാദത്തിലേക്കും, ലോകാരുപിയിലേക്കും സ്വയം ആകർഷിതരാകുന്ന യുവജനങ്ങളും, അതേപോലെ തന്നെ തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വ്യക്തിപരമായ സിദ്ധിയനുസരിച്ച്  നല്ല ബോധ്യങ്ങളിൽ ഉറച്ച് നിൽക്കുന്ന യുവജനങ്ങളും ഇന്ന് സമൂഹത്തിൽ ഉണ്ട്. സഭയുടെയുള്ളിൽ  നിന്നു കൊണ്ട്  ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്താതെ സഭയെ വിമർശിക്കുന്നവരെ സഭ യുടെ ഹൃദയത്തിലേക്ക് വിളിക്കാൻ പരിശ്രമിക്കുമ്പോൾ യുവജനങ്ങളെ നവയുഗ പ്രവാചകരായി രൂപാന്തരപ്പെടുത്താൻ കഴിയും. അതിന് അവരെ ശ്രവിക്കാനും, നന്മ നിറഞ്ഞ അവരുടെ ദർശനങ്ങളെ അംഗീകരിക്കുകയും വേണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2020, 12:11