അഭയാർത്ഥികളിൽ യേശുസാന്നിധ്യം തിരിച്ചറിയുക-പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാടും വീടും വിട്ടുപോകാൻ നിർബന്ധിതരായവരിൽ യേശു സന്നിഹിതനാണെന്ന് മാർപ്പാപ്പാ.
രണ്ടായിരാമാണ്ടിൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയതനുസരിച്ച് അനുവർഷം ജൂൺ 20 ലോക അഭയാർത്ഥിദിനം ആയി ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്ച (20/06/20) “ലോകഅഭയാർത്ഥിദിനം” (#WorldRefugeeDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ഹേറൊദേസിൻറെ കാലത്ത് യേശുവിനു സംഭവിച്ചതു പോലെ, സുരക്ഷ തേടി നാടും വീടും വിട്ടുപോകാൻ നിർബന്ധതിരായവരിൽ അവിടന്ന് സന്നിഹിതനാണ്. നമ്മോടു സഹായം അഭ്യർത്ഥിക്കുന്ന യേശുവിൻറെ വദനം അവരിൽ തിരിച്ചറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ, അവിടത്തെ സ്നേഹിക്കാനും സേവിക്കാനും നമുക്കു കഴിഞ്ഞതിൽ അവിടത്തേക്കു നന്ദി പറയുന്നവരായിരിക്കും നമ്മൾ”.
അന്നുതന്നെ പാപ്പാ മഹാമാരിക്കാലത്തെ സേവനത്തിന് ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട്, ഒരു സന്ദേശവും ട്വിറ്ററിൽകുറിച്ചു. അത് ഇങ്ങനെ ആയിരുന്നു:
“പ്രിയ ഭിഷഗ്വരന്മാരേ, നഴ്സുമാരേ, മഹാ പരീക്ഷണത്തിൻറെ അവസരത്തിൽ എത്രമാത്രം നന്മയാണ് നിങ്ങൾ ചെയ്തതെന്ന് ലോകം കണ്ടു. ശക്തി ക്ഷയിച്ചപ്പോഴും നിങ്ങൾ തൊഴിൽപരമായ വൈദഗ്ദ്ധ്യത്തോടും ത്യാഗചൈതന്യത്തോടും കൂടി സേവനം തുടർന്നു. ഇത് പ്രത്യാശയ്ക്ക് ജന്മമേകുന്നു. എനിക്ക് നിങ്ങളോടുള്ള മതിപ്പും നന്ദിയും ഞാൻ രേഖപ്പെടുത്തുന്നു”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: