ഫാത്തിമാ നാഥയുടെ സംരക്ഷണയിൽ അഭയം തേടുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫാത്തിമാ നഥയുടെ സംരക്ഷണമുണ്ടെങ്കിൽ ജീവിതത്തിലെ വേദനകളും കഷ്ടപ്പാടുകളും കൂടുതൽ സഹനീയങ്ങളായി ഭവിക്കുമെന്ന് മാർപ്പാപ്പാ.
പോർച്ചുഗലിലെ ഫാത്തിമയിൽ ലൂസി, ഫ്രാൻസിസ്കൊ ജസീന്ത എന്നീ ഇടയക്കുട്ടികൾക്ക് 1917 മെയ് 13-ന് കൊവേദെ-ഇറിയ എന്ന മലഞ്ചെരുവിൽ വച്ച് പരിശുദ്ധ കന്യകാമറിയം, ആറുമാസത്തെ ദർശന പരമ്പരയിലെ, ആദ്യ ദർശനം നൽകിയതിൻറെ വാർഷികദിനമായിരുന്ന ഈ ബുധനാഴ്ച (13/05/20) പൊതുദർശന പ്രഭാഷണവേളയിൽ പോർച്ചുഗീസുകാരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഫാത്തിമാ നാഥ ആവർത്തിച്ച് വെളിപ്പെടുത്തിയ അവളുടെ ഹിതാനുസാരം കൊന്തനമസ്ക്കാരം തീക്ഷ്ണതയോടും വിശ്വാസത്തോടും കൂടി ഈ മാസം അനുദിനം ചൊല്ലാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകർന്നു.
ഫാത്തിമാ രൂപതയിലെ മരിയൻ ദേവാലയത്തിൽ താൻ ആത്മീയമായി സന്നിഹിതനാണെന്ന് പാപ്പാ പറഞ്ഞു.
യേശുവിലേക്കുള്ള അനുദിന പരിവർത്തനത്തിൻറെ പാതയിൽ പരിശുദ്ധ മാതാവ് നമുക്കു തുണയാകട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.
ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തിൽ നാം നിലനിൽക്കുന്നതിന് കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം തേടാൻ പാപ്പാ, ഇറ്റാലിയൻ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ, എല്ലാവരെയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: