സഹജീവനത്തിന്‍റെ നൂതനാവിഷ്ക്കാരം കണ്ടെത്താന്‍ സാധിക്കട്ടെ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കൊറോണ രോഗാണു ബാധിതര്‍ക്കും “കോവിദ് 19” രോഗം പിടിപെട്ടവര്‍ക്കും ഈ ദുരന്തത്തിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന തുടരാന്‍ പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.
വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, തിങ്കളാഴ്ച (16/03/20) രാവിലെ ദിവ്യപൂജാര്‍പ്പണ വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണം ആവര്‍ത്തിച്ചത്.
കൊറോണ വൈറസ് സംക്രമണം തടയുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികളുടെ ഭാഗമായി വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം, ഈ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യ പൂജയില്‍ ഒഴിവാക്കിയിരിക്കയാണെങ്കിലും അനുദിനം പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം 11.30-ന് പാപ്പാ അര്‍പ്പിക്കുന്ന ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ വിശ്വാസികള്‍ക്ക് ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേരുന്നതിനുള്ള സംവിധാനങ്ങള്‍ വത്തിക്കാന്‍ ഒരുക്കിയിട്ടുണ്ട്.
ഈ മഹാമാരിയില്‍ നിന്നു ലോകത്തെ രക്ഷിക്കുന്നതിനുള്ള പ്രത്യേക നിയോഗത്തോടുകൂടിയാണ് പാപ്പാ ഈ ദിനങ്ങളില്‍ “സാന്താമാര്‍ത്ത” കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത്.
“രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നമുക്ക് തുടരാം. വീടുകളില്‍ നിന്നു പുറത്തിറങ്ങാതെ കഴിയുന്ന കുടുംബങ്ങളെയും വിദ്യാലയങ്ങളില്‍ പോകാന്‍ സാധിക്കാത്ത കുഞ്ഞുങ്ങളെയും, പുറത്തിറങ്ങാന്‍ കഴിയാതിരിക്കുന്ന മാതാപിതാക്കളെയും, നീരീക്ഷണത്തിലായിരിക്കുന്നതിനാല്‍ ജീവിതം ഭവനത്തില്‍ മാത്രമാക്കിയിരിക്കുന്നവരെയും ഞാന്‍ ഓര്‍ക്കുകയാണ്. ഇപ്പോള്‍ സംജാതമായിരിക്കുന്ന പുതിയ ഒരവസ്ഥയില്‍ സഹജീവനത്തിന്‍റെയും സ്നേഹത്തിന്‍റെയും നൂതനാവിഷ്ക്കാരങ്ങളും പുത്തന്‍ ശൈലികളും കണ്ടെത്താന്‍ കര്‍ത്താവ് അവരെ സഹായിക്കട്ടെ. കുടുംബബന്ധങ്ങളില്‍ നന്മയുടെ നിമിഷങ്ങള്‍ തളിരിടുന്നതിനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം”, പാപ്പാ പറഞ്ഞു.
ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങള്‍ വിശകലനം ചെയ്ത പാപ്പാ ഈ തിരുലിഖിതങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളില്‍ ദോഷൈക വീക്ഷണാത്മകമായ മാനുഷിക ഭാവത്തെക്കുറിച്ചു പരമാര്‍ശിച്ചു.
യേശുവിന്‍റെ പ്രബോധനങ്ങള്‍ കേട്ട് നസ്രത്തിലെ ജനങ്ങള്‍ അവിടത്തെ പ്രശംസിച്ചപ്പോള്‍ ചിലരാകട്ടെ, മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും മകനല്ലെ അവനെന്നും ഈ അറിവ് അവന് എവിടെ നിന്നുകിട്ടിയെന്നും ചോദിക്കുകയും കോപാകുലരാകുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.
ആദ്യം യേശുവിനെ പ്രശംസിച്ചവര്‍ പിന്നീട് അവിടത്തെ പുറത്താക്കാനും മലയില്‍ നിന്ന് തള്ളി താഴേക്കിടാനും ശ്രമിക്കുന്ന സംഭവം പാപ്പാ അനുസ്മരിച്ചു.
അമര്‍ഷം അക്രമത്തിലേക്കു നയിക്കുന്ന മോശമായ ഒരു പ്രലോഭനമാണെന്നും അത് അഹംഭാവത്തിന്‍റെ അടയാളമാണെന്നും പാപ്പാ പറഞ്ഞു.