പരസ്പരം അനുരഞ്ജിതരായി ദൈവിക കാരുണ്യം ആസ്വദിക്കാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. അനുരഞ്ജനത്തിനായി പാപ്പായുടെ പ്രത്യേക അഭ്യര്‍ത്ഥന
മാര്‍ച്ച് 18-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍ മാധ്യങ്ങളിലൂടെ മാത്രം തത്സമയം നല്കിയ പ്രതിവാര പൊതുകൂടിക്കാഴ്ച സന്ദേശത്തിന്‍റെ അവസാന ഭാഗത്താണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രത്യേക അഭ്യര്‍ത്ഥന നടത്തിയത്. എല്ലാവര്‍ഷവും തപസ്സുകാലത്ത് സഭയില്‍ ആചരിക്കുന്ന പ്രത്യേക അനുരഞ്ജന ശുശ്രൂഷയുടെ നല്ല പാരമ്പര്യം ഈവര്‍ഷം കോവിഡ്-19 രോഗബാധ ഇല്ലാത്ത രാജ്യങ്ങളില്‍ മാര്‍ച്ച് 20, 21 വെള്ളി ശനി ദിവസങ്ങളില്‍ വിശ്വസ്തതയോടെ പാലിച്ചുകൊണ്ട് ആത്മനവീകരണത്തിനുള്ള ഈ അവസരം എല്ലാവരും ഉപകാരപ്പെടുത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.
2. കുമ്പസാരം ദൈവികകാരുണ്യത്തിന്‍റെ
സമൃദ്ധി ആസ്വദിക്കാനുള്ള അവസരം
കൊറോണ ബാധയുള്ള ഇറ്റലിയിലും മറ്റു പല രാജ്യങ്ങളിലും അനുരഞ്ജനത്തിന്‍റെ 24 മണിക്കൂറുകള്‍ സാദ്ധ്യമല്ലെങ്കിലും, ഇത് അനുഷ്ഠിക്കുന്ന രാജ്യങ്ങളിലെ വിശ്വാസികളെ താന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും, കുമ്പസാരമെന്ന കൂദാശയിലൂടെ അനുരഞ്ജിതരായി, ദൈവിക കാരുണ്യത്തിന്‍റെ സമൃദ്ധി ആസ്വദിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
3. പാപ്പായുടെ വിശുദ്ധവാര പരിപാടികള്‍
കൊറോണ വൈറസ് ബാധ സംബന്ധിച്ച സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഈ ആഴ്ചത്തെ പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടിയും മറ്റു പരിപാടികള്‍ പോലെതന്നെ തത്സമയം മാധ്യമങ്ങളിലൂടെ മാത്രം ലഭ്യമാക്കുകയാണുണ്ടായത്. പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധവാര പരിപാടികളും ജനങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കിക്കൊണ്ട് ദൃശ്യ-ശ്രാവ്യ മാധ്യമ സൗകര്യങ്ങളിലൂടെ മാത്രം തത്സമയം സംപ്രേഷണംചെയ്യുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: