പാപ്പാ: വിദ്യാഭ്യാസം ആശയങ്ങളുടെ പകർന്നു കൊടുക്കലല്ല
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"വിദ്യാഭ്യാസം:ആഗോള ഉടമ്പടി"എന്ന ഈ വിഷയം പരിചിന്തനം ചെയ്യാൻ തിരഞ്ഞെടുത്തതിൽ തനിക്കുള്ള സന്തോഷവും അഭിവാദനങ്ങളുമർപ്പിച്ച പാപ്പാ വിശാലമായ ഒരു വിദ്യാഭ്യാസ സംവിധാനം ഇന്നത്തെ ലോകത്തിൽ മനുഷ്യബന്ധങ്ങള്‍ തമ്മിലുള്ള കേടുപാടുകൾ നീക്കാനും കൂടുതൽ സാഹോദര്യപൂർണ്ണമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയുന്ന പക്വമതികളായ വ്യക്തിത്വങ്ങളുടെ രൂപീകരണത്തിന് ആവശ്യമാണെന്ന് ഓര്‍മ്മപ്പെടുത്തി. ദാരിദ്ര്യവും, വിവേചനങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും, അനാസ്ഥയുടെ ആഗോളവൽക്കരണവും, മനുഷ്യ ജീവനെ ചൂഷണം ചെയ്യുന്നതും അനേകായിരം കുഞ്ഞുങ്ങളുടെ വളർച്ചയെ തടയുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ മനുഷ്യന്‍റെ സാധ്യതകളെ മുഴുവൻ പുറത്തു കൊണ്ടുവരാൻ വിദ്യാഭ്യാസം അത്യാവശ്യമാണെന്നും ഈ പ്രക്രിയയെ ഭാവി തലമുറയ്ക്കായും മനുഷ്യകുലത്തിന്‍റെ തന്നെ ഭാവിക്കായുമുള്ള ഒന്നായി കണക്കാക്കണമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
വിദ്യാഭ്യാസം വെറും ആശയങ്ങളുടെ പകർന്നു കൊടുക്കലല്ല. വിദ്യാഭ്യാപ്രക്രിയയില്‍ കുടുംബ, വിദ്യാലയ, സമൂഹ, സംസ്കാര, മതസ്ഥാപനങ്ങൾ തുടങ്ങീഎല്ലാ വിഭാഗങ്ങളും പങ്കുകൊള്ളേണ്ടതുമായ ഒന്നാണ്. അതിന് ബുദ്ധിയുടെ ഭാഷയും, ഹൃദയ ഭാഷയും, കരങ്ങളുടെ ഭാഷയും ഒരുമിപ്പിക്കേണ്ട ഒരു മുഴു സമന്വയനം ആവശ്യമാണ്. ബുദ്ധിയുടെയും, ഹൃദയത്തിന്‍റെയും, കരങ്ങളുടേയും, മാനസീകവും സാമൂഹികവുമായ വികാരത്തിന്‍റെയും, വ്യക്തിമൂല്യങ്ങളുടേയും, സമൂഹമൂല്യങ്ങളുടേയും പുണ്യങ്ങളുടേയും പരിശീലനവും നീതിക്കായി സമർപ്പിതരായ യുവാക്കളെ ലോകത്തിനും സമൂഹത്തിനും, കുടുംബങ്ങൾക്കും, വിദ്യാലയങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പൗരന്മാരായി വാർത്തെടുക്കുമെന്നും അങ്ങനെ സമൂഹവും, കുടുംബവും, വിദ്യാലയങ്ങളും ഭാവി തലമുറയെ ശക്തിപ്പെടുത്തുന്ന ഉപകരണങ്ങളായി മാറുമെന്നും ഫ്രാൻസിസ് പാപ്പാ അറിയിച്ചു.
കുടുംബങ്ങളും, വിദ്യാലയങ്ങങ്ങളും, രാജ്യങ്ങളും ലോകവും,സംസ്കാരവും സംസ്കാരങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വിടവുകൾ വീണ ഇക്കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായുള്ള ഒരു പുനർസമർപ്പണം ആഗോള വിദ്യാഭ്യാസ ഉടമ്പടിയിലൂടെ സാധ്യമാക്കാൻ സംസ്കാര, കലാകായിക, ശാസ്ത്രതലങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. സ്വന്തം സംസ്കാര പാരമ്പര്യങ്ങളെക്കുറിച്ചും അതിന് മറ്റു സംസ്കാരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും വരും തലമുറകൾ അറിഞ്ഞിരിക്കണമെന്നും അങ്ങനെ സംസ്കാര വൈവിധ്യങ്ങളെ മനസ്സിലാക്കി പരസ്പര കൂടിക്കാഴ്ചയുടെയും, അറിവിന്‍റെയും സംസ്കാരം ശാന്തവും സഹിഷ്ണുതയുമാണെന്ന് പ്രോൽസാഹിപ്പിക്കാൻ സാധിക്കുമെന്നും പാപ്പാ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കുടുംബങ്ങളും, അദ്ധ്യാപകരും പ്രധാനികളാണെന്ന് പറഞ്ഞ് അവർക്ക് അഭിവാദനങ്ങൾ അറിയിച്ച പാപ്പാ ഈ സെമിനാർ വഴി കൂടുതൽ മാനുഷീകവും, സമത്വവുമുള്ള ഇന്നത്തെ സാമ്പത്തീകവും സാമൂഹികവുമായ നൈരാശ്യതകൾക്ക് ഉപകാരപ്പെടുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തിന്‍റെ രൂപീകരണം സാധ്യമാകട്ടെ എന്നും ആശംസിച്ചു.
മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും കരങ്ങളുടെയും ഭാഷകളും, സത്യവും, നന്മയും, സർഗ്ഗശക്തിയും, സൗന്ദര്യവും സമന്വയിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം ഭാവി തലമുറയ്ക്ക് നൽകാൻ സഹകരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും, മുന്നോട്ട് പോകാൻ ആശംസിച്ചും തനിക്കായി പ്രാർത്ഥന അഭ്യർത്ഥിച്ചും കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.