തിരയുക

Z4Z Z4Z 

പുതുവര്‍ഷം സമാധാന പൂര്‍ണ്ണമാക്കാം!

പുതുവത്സരനാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

2020 ജനുവരി 1-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന പരിപാടിയിലെ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ആശംസിച്ചത്. 2019-Ɔമാണ്ടില്‍ ദൈവം തന്ന നന്മകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഒരു പുതുവര്‍ഷത്തിലേയ്ക്ക് -  2020-Ɔമാണ്ടിലേയ്ക്കു കടന്നുകഴിഞ്ഞു. നന്ദിയുടെയും സ്തുതിപ്പിന്‍റെയും വികാരത്തോടെ പുതുവര്‍ഷം തുടങ്ങാമെന്ന് ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളോടും മാധ്യമങ്ങളിലൂടെ ശ്രവിച്ച സകലരോടുമായി പാപ്പാ ആഹ്വാനംചെയ്തു.

1. പുതുവത്സരത്തില്‍ ദൈവത്തിനു നന്ദിപറയാം
നമ്മുടെ ഭൂമി സൂര്യനുചുറ്റും വീണ്ടും ഒരു പ്രദക്ഷിണം ആരംഭിച്ചുവെന്നു പുതുവത്സരത്തില്‍ നാം ചിന്തിക്കണമെന്നില്ല. കാരണം അത് നമുക്ക് ഇനിയും ഒരു വലിയ അത്ഭുതമാണ്. ഈ അത്ഭുതത്തില്‍ നാം ആശ്ചര്യപ്പെടുകയും ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. വര്‍ഷാരംഭ ദിനത്തില്‍ സഭ ദൈവമാതൃത്വത്തിരുനാള്‍ ആഘോഷിക്കുകയാണ്. ലോക രക്ഷകനായ യേശുവെ ലോകത്തിനു നല്കിയ നസ്രത്തിലെ കന്യകയെ നാം പ്രത്യേകം അനുസ്മരിക്കുന്നു.
ഇന്നും ലോകത്തെ എല്ലാ സത്രീപുരുഷന്മാര്‍ക്കും ഒരു ശിശു ദൈവത്തിന്‍റെ ദാനമാണ്. മനുഷ്യാവതാരത്തിലൂടെ ക്രിസ്തു തിന്മയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയാണുണ്ടായത്.

2. അക്ഷമനായതിന് പാപ്പാ ഖേദം രേഖപ്പെടുത്തി
ക്രിസ്തുവിന്‍റെ രക്ഷ മാന്ത്രീകമല്ല. എന്നാല്‍ അത് ക്ഷമയും കരുതലുമുള്ള ഒരു രക്ഷണീയ പദ്ധതിയാണ്. പാപത്തെയും അതിന്‍റെ ശക്തിയെയും ഇല്ലായ്മചെയ്യുന്ന ക്ഷമയുള്ള സ്നേഹമാണ് അവിടുത്തേത്. ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹം, നമ്മുടെ സ്നേഹത്തെയും ക്ഷമയുള്ളതാക്കുന്നു. പലപ്പോഴും നാം അക്ഷമരായി കാണപ്പെടുന്നു. തലേരാത്രിയില്‍, ദൈവമാതൃത്വത്തിരുനാളിനോട് അനുബന്ധിച്ചുളള സായാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം വത്തിക്കാനിലെ ചത്വരത്തിലുള്ള വലിയ ക്രിബ്ബ് സന്ദര്‍ശിക്കവെ, തന്‍റെ കൈക്കുപിടിച്ച് പെട്ടെന്നു വലിച്ചു വേദനിപ്പിച്ച ഒരു സ്ത്രീയോട് അക്ഷമനായി പെരുമാറിയതില്‍ പാപ്പാ ഖേദം രേഖപ്പെടുത്തി.. ജനങ്ങള്‍ അഭിവാദ്യംചെയ്തു മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു സ്ത്രീ ശക്തിയോടെ കൈക്കുപിടിച്ച് അപ്രതീക്ഷിതമായി പിറകോട്ടു വലിച്ചതിന് അല്പം ദേഷ്യഭാവത്തോടെയും അക്ഷമയോടെയും അവരോടു പ്രതികരിച്ചത് അനുസ്മരിച്ചുകൊണ്ടായിരിക്കണം പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

3. രക്ഷണീയ പദ്ധതിയിലെ നായിക
തിരുപ്പിറവി രംഗത്തെ നാം വിശ്വാസത്തിന്‍റെ കണ്ണുകളോടെയാണ് ധ്യാനിക്കേണ്ടത്. പുല്‍ക്കൂട്ടില്‍ കിടക്കുന്ന ദിവ്യശിശുവായ ക്രിസ്തുവിനാല്‍ പാപത്തിന്‍റെ പിടിയില്‍നിന്നും മോചിതവും നവീകൃതവുമായ ലോകത്തെയാണ് നാം വിശ്വാസത്തിന്‍റെ ദൃഷ്ടിയില്‍ കാണേണ്ടത്. ദൈവമാതാവാണ് നമ്മെ ഈ രക്ഷണീയ പദ്ധതിയില്‍ അനുഗ്രഹിക്കുന്നതും തന്‍റെ തിരുക്കുമാരനായ യേശുവിലേയ്ക്ക് നയിക്കുന്നതും. തന്‍ റെ കൈയ്യിലുള്ള മകനെ അവിടുന്നു നമുക്കായി നല്കുകയും ചൂണ്ടിക്കാണിച്ചു തരുകയുംചെയ്യുന്നു.  ഈ അമ്മ സഭയെയും ലോകത്തെ മുഴുവനെയും അനുഗ്രഹിക്കുന്നുണ്ട്.

4. പോള്‍ ആറാമന്‍ പാപ്പാ തുടക്കമിട്ട “വിശ്വശാന്തിദിനം”
ക്രിസ്തുവിന്‍റെ പിറവിയില്‍ മാലാഖമാര്‍ പാടിയപോലെ, സകല ജനതകള്‍ക്കും ആനന്ദം പകരുന്നവനാണ് ബെതലഹേമില്‍ കന്യകയില്‍നിന്നും ജാതനായിരിക്കുന്നത്. ലോകത്തിന് സമാധാനം പകരുന്ന ദൈവിക മഹത്വമാണ് അവിടുന്ന് (ലൂക്കാ 2, 14). ഇക്കാരണം ഉള്‍ക്കൊണ്ടുതന്നെയാണ് പോള്‍ ആറാമന്‍ പാപ്പാ വര്‍ഷത്തിന്‍റെ ആദ്യദിനം സഭയില്‍ ലോകസമാധാനത്തിനായി സമര്‍പ്പിക്കണമെന്നും, ആഗോള സമാധാനദിനമായി ആചരിക്കണമെന്നും ആഗ്രഹിച്ചത്. ആഗോള സമാധാനദിനം സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിനം മാത്രമല്ല, ലോകത്തിന്‍റെ സമാധാനാവസ്ഥയില്‍ ഓരോ മനുഷ്യര്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്ന ദിനം കൂടിയാണിത്. സമാധാനം പ്രത്യാശയുടെ പാതയാണ്. അതിനാല്‍ അത് “സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും  പാരിസ്ഥിതിക പരിവര്‍ത്തനത്തിന്‍റെയും പാതയില്‍ മുന്നേറേണ്ടതാണെന്ന് 2020-Ɔമാണ്ടിലെ ലോക സമാധാനദിനം നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവമാതാവായ മറിയം കാട്ടിത്തരുന്ന പുത്രനും ലോകരക്ഷകനുമായ ക്രിസ്തുവിലേയ്ക്കു നമ്മുടെ ദൃഷ്ടികള്‍ തിരിക്കാം. ഈ പുതുവത്സരപ്പുലരിയില്‍ തന്‍റെ തിരുക്കുമാരനായ ദിവ്യഉണ്ണിയെ കൈയ്യിലേന്തി നില്ക്കുന്ന കന്യകാനാഥയോടും, അവിടുത്തെ തിരുസുതനോടും നമ്മെ അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

5. കാത്തിരിക്കുന്ന പിതാവ്
ധാര്‍മ്മികവും ഭൗതികവുമായ അടിമത്വത്തിന്‍റെ നുകത്തിന്‍ കീഴില്‍ ഉഴലുന്നവര്‍ക്ക് യേശുവാണ് അനുഗ്രഹ ദാതാവും വിമോചകനും. തിന്മയുടെ ശക്തികള്‍ക്ക് അടിമപ്പെട്ട് ജീവിതാന്തസ്സു നഷ്ടപ്പെട്ട് ആത്മീയ ബന്ധനത്തില്‍ കഴിയുന്നവരോട് ക്രിസ്തു പറയുന്നത്, പിതാവ് അവരെ സ്നേഹിക്കുന്നുവെന്നും, അവരെ ഉപേക്ഷിക്കുകയില്ലെന്നും, അവരുടെ തിരിച്ചുവരവിനായി ആ സ്നേഹമുള്ള പിതാവ് ക്ഷമയോടെ കാത്തിരിക്കുന്നുവെന്നുമാണ്. അനീതിക്കും ചുഷണത്തിനും കീഴ്പ്പെട്ട് രക്ഷയില്ലാതെ കഴിയുന്നവര്‍ക്കായി തുറന്ന കരങ്ങളും ഹൃദയവും സ്നേഹമുള്ള മുഖവുമായി അവിടുന്നു കാത്തിരിക്കുന്നു. അവരുടെ ജീവിതത്തിന്‍റെ കൈയ്പ്പും വേദനയും പങ്കുവയ്ക്കുവാനും, പ്രത്യാശയും അന്തസ്സും പുനര്‍സ്ഥാപിക്കുവാനും കരുത്തുള്ളവരിലൂടെ യേശു സാഹോദര്യത്തിന്‍റെ വാതില്‍ തുറക്കുന്നുണ്ട്. ഗൗരവകരമായ രോഗബാധയില്‍പ്പെട്ട് നിരാശയിലും പരിത്യക്താവസ്ഥയിലും കഴിയുന്നവരുടെ ബന്ധനത്തിന്‍റെ കുരുക്ക് അഴിക്കുവാന്‍ ക്രിസ്തു അവരുടെ മുറിവുകളെ സ്പര്‍ശിക്കുകയും, അവരെ സാന്ത്വനതൈലത്താല്‍ അഭിഷേചിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ തടവറയില്‍ കഴിയുന്നവര്‍ക്കും ക്രിസ്തു തന്‍റെ സ്നേഹകിരണവുമായി പ്രത്യാശയുടെ ചക്രവാളം തുറക്കുന്നുണ്ട്.

6. ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥം തേടാം!
നമ്മുടെ അഹങ്കാരത്തിന്‍റെ മേല്പടിയില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും താഴെ ഇറങ്ങി, യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കാന്‍ വരം തരണമേയെന്ന് എളിമയുടെ വിളനിലമായ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം! തന്‍റെ ദിവ്യപുത്രനെ നമുക്കായി നല്കണമേയെന്നും, ഹൃദയങ്ങള്‍ അവിടുത്തെ നന്മയ്ക്കായി തുറക്കുവാനുള്ള വരം തരണമേയെന്നും പ്രാര്‍ത്ഥിക്കാം. അങ്ങനെ വാക്കാല്‍ മാത്രമല്ല, സംവാദത്തിന്‍റെയും, അനുരഞ്ജനത്തിന്‍റെയും സൃഷ്ടിയോടുള്ള പരിരക്ഷണത്തിന്‍റെയും യഥാര്‍ത്ഥമായ രീതികളില്‍ ഈ വര്‍ഷം പ്രത്യാശയുടെയും സമാധാനത്തിന്‍റെയും വഴിയില്‍ ജീവിക്കാന്‍ സഹായിക്കണമേയെന്ന് ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം, എന്ന വാക്കുകളോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന സന്ദേശം ഉപസംഹരിച്ചത്.

എല്ലാവര്‍ക്കുമൊപ്പം കര്‍ത്താവിന്‍റെ മാലാഖ... പ്രാര്‍ത്ഥന ചൊല്ലിയ പാപ്പാ, അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി. തുടര്‍ന്ന് ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2020, 17:38