ഉക്രൈയിനു വേണ്ടി പാപ്പായുടെ സമാധാനാഭ്യര്‍ത്ഥന!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ഉക്രയിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പായുടെ ക്ഷണം.
ഞായറാഴ്ച (08/12/19) വത്തിക്കാനില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്ത അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ പ്രാര്‍ത്ഥനാസഹായം ഉറപ്പേകുകയും ഈ ക്ഷണം നല്കുകയും ചെയ്തത്.
വര്‍ഷങ്ങളായി രക്തരൂഷിത സായുധസംഘര്‍ഷങ്ങളുടെ വേദിയായ ഉക്രയിനില്‍ സമാധാനം സംസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നാടിന്‍റെയും റഷ്യയുടെയും ഫ്രാന്‍സിന്‍റെയും ജര്‍മ്മനിയുടെയും രാഷ്ട്രത്തലവന്മാര്‍ ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ തിങ്കളാഴ്ച (09/12/19) സമ്മേളിക്കുന്നതിനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്നു പരാമര്‍ശിക്കുകയും ഈ സമ്മേളനത്തിന് തന്‍റെ പ്രാര്‍ത്ഥനാസഹായം ഉറപ്പേകുകയും ചെയ്തു.
ഈ രാഷ്ട്രീയ സംഭാഷണം ഉക്രയിനിനും അവിടത്തെ ജനങ്ങള്‍ക്കും വേണ്ടി നീതിയിലധിഷ്ഠിതമായ ശാന്തിയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
അവിടെ സമാധാനം ഉണ്ടാകുന്നതിന് തീക്ഷ്ണമായ പ്രാര്‍ത്ഥന ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
ഈ വര്‍ഷാന്ത്യത്തിനു മുമ്പുതന്നെ വെടിനിറുത്തല്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പാരീസ് സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്.
റഷ്യന്‍ അനുഭാവികളായ സായുധ വിഘടനവാദികള്‍ക്കെതിരെ റഷ്യവിരുദ്ധ ഉക്രയിന്‍ വിഭാഗം ആരംഭിച്ച സായുധ നടപടികള്‍ ആണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വര്‍ഷങ്ങല്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: