ബാരിയിലെ വിശുദ്ധ നിക്കൊളാസ്!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സഹായം ആവശ്യമുള്ളവരോടുള്ള സഹാനുഭൂതിയ്ക്ക് പ്രാഥമ്യം കല്പിക്കേണ്ടതിന്‍റെ പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച (04/12/19), വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ, അനുവര്‍ഷം ഡിസമ്പര്‍ 6-ന് തിരുസഭ ബാരിയിലെ വിശുദ്ധ നിക്കൊളാസിന്‍റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്നത് അനുസ്മരിക്കവെയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
മനുഷ്യരൂപമെടുത്ത ദൈവത്തിന്‍റെ വദനം ഏറ്റം ആവശ്യത്തിലിരിക്കുന്നവരില്‍ ദര്‍ശിക്കാനും അവരോടുള്ള സഹാനുഭൂതിക്കുമേല്‍ മറ്റൊന്നിനും മുന്‍ഗണന നല്‍കാതിരിക്കാന്‍ ആ വിശുദ്ധന്‍റെ പുണ്യങ്ങള്‍ അനുകരിച്ചുകൊണ്ട് പഠിക്കാനും പാപ്പാ ക്ഷണിച്ചു.
മീറയിലെ വിശുദ്ധ നിക്കൊളാസ് എന്നും ഈ വിശുദ്ധന്‍ അറിയപ്പെടുന്നു.
ഇന്നത്തെ തുര്‍ക്കിയിലെ തീരപ്രദേശമായ ലൈക്കിയയിലുള്ള മീറ എന്ന പട്ടണമാണ് അദ്ദേഹത്തിന്‍റെ ജന്മസ്ഥലം.
വിശുദ്ധ നിക്കൊളാസിന്‍റെ ജനനത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 270-343 വരെയുള്ള വര്‍ഷങ്ങളാണ് ഈ വിശുദ്ധന്‍റെ ജീവിതകാലഘട്ടമായി കരുതപ്പെടുന്നത്.
പാവപ്പെട്ടവരോടു പ്രത്യേക കാരുണ്യം കാട്ടിയിരുന്ന ഈ വിശുദ്ധന്‍ 343-ല്‍ ഡിസമ്പര്‍ 6-ന് മരണമടഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: