തിരയുക

2019.12.05 Delegazione offerta presepe e albero di Natale 2019.12.05 Delegazione offerta presepe e albero di Natale  

ദൈവ-മനുഷ്യബന്ധത്തിന്‍റെ ആശ്ചര്യാവഹമായ അടയാളം

വടക്കെ ഇറ്റലിയിലെ ആല്‍പ്പൈന്‍ താഴ്വാരങ്ങളെ ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനു നല്കുന്ന സമ്മാനം – വത്തിക്കാനിലെ വലിയ പുല്‍ക്കൂട്

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ക്രിബ്ബ് ഒരുക്കിയവര്‍ക്ക് നന്ദി!
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഈ വര്‍ഷം പുല്‍ക്കൂട് ഒരുക്കിയ കലാകാരന്മാരും നിര്‍മ്മാതാക്കളും അടങ്ങുന്ന സംഘത്തെ പാപ്പാ ഫ്രാന്‍സിസ് പോള്‍ ആറാമന്‍ ഹാളില്‍, വ്യാഴാഴ്ച രാവിലെ അഭിസംബോധനചെയ്തു. വടക്കെ ഇറ്റലിയിലെ സ്കുരേല്ലായെന്ന ആല്‍പ്പൈന്‍ മലയോര സമൂഹത്തിലെ കലാകാരന്മാര്‍ വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജോലിക്കാരോടു കൂട്ടുചേര്‍ന്നാണ് വലിയ ക്രിബ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിസ്തൃതമായ തിരുമുറ്റത്ത് സംവിധാനംചെയ്തത്.

കലാകാരന്മാരും, രൂപങ്ങള്‍ കൊത്തിയവരും, നിര്‍മ്മാതാക്കളും അവരുടെ കുടുംബങ്ങളുമായി 600-ല്‍പ്പരം പേര്‍ സ്ഥലത്തെ ഇടവക വികാരിമാരോടും മെത്രാന്മാരോടും കൂടെ വന്നാണ് പാപ്പായ്ക്ക് വത്തിക്കാനിലെ ചത്വരത്തില്‍ ഒരുക്കിയ വലിയ  പുല്‍ക്കൂടും ക്രിസ്തുമസ് മരവും സമ്മാനിച്ചത്. കൂടാതെ വിസ്തൃതമായ പോള്‍ 6-Ɔമന്‍ ഹാളിലും  ബെതലേഹം ഗുഹയുടെ ദൃശ്യാവിഷ്ക്കാരം അവര്‍ ഒരുക്കിയിരുന്നു. 

2. ഒരു ദുരന്തത്തില്‍നിന്നും കാത്തുരക്ഷിച്ചതിന്
നന്ദിയുടെ സമര്‍പ്പണം

2018-ലെ ശരത്ക്കാലത്ത് വടക്കെ ഇറ്റലിയില്‍ ഉണ്ടായ കൊടുങ്കാറ്റിന്‍റെ കെടുതികള്‍ അനുഭവിച്ച ത്രിവെനേത്തോ, സ്കുരേല്ല മലയോര പ്രദേശത്തെ ജനങ്ങളുടെ സമ്മാനമാണ് ഈ വര്‍ഷത്തെ മനോഹരമായ ക്രിബ്ബും ക്രിസ്തുമസ്സ് മരവും. ആല്‍പ്പൈന്‍ മലഞ്ചരുവില്‍ പാര്‍ക്കുന്നവരുടെ സ്നേഹത്തിന്‍റെ പ്രതീകമാണ് ഈ സമ്മാനമെന്നും, അവരുടെ സഭാദ്ധ്യക്ഷന്മാര്‍ക്കും, പൗരപ്രമുഖര്‍ക്കും കലാകാരന്മാര്‍ക്കും നിര്‍മ്മാണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.

3. മലയും മരങ്ങളും സംരക്ഷിക്കാം
ശരത്ക്കാലത്ത് വടക്കന്‍ മേഖലയിലുണ്ടായ കൊടുങ്കാറ്റും അതു കാരണമാക്കിയ നാശനഷ്ടങ്ങള്‍ ഭീതിദമായിരുന്നെന്ന് പാപ്പാ അനുസ്മരിച്ചു. പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ഫലവത്തായ കരുതലുകള്‍ ഇനിയും എടുക്കേണ്ടതുണ്ടെന്ന് ആല്‍പ്പൈന്‍ മലഞ്ചരിവുകളിലെ മരങ്ങള്‍ക്കിടയില്‍ പാര്‍ക്കുന്നവരെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. നഷ്ടപ്പെട്ട മരങ്ങളുടെ സ്ഥാനത്ത് പകരം വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ തീരുമാനത്തെ പാപ്പാ ശ്ലാഘിച്ചു. വത്തിക്കാന്‍ ചത്വരത്തില്‍ ഉയര്‍ന്നുനല്കുന്ന വലിയ സ്പ്രൂസ് വര്‍ഗ്ഗത്തില്‍പ്പെട്ട സരള വൃക്ഷവും അതില്‍ ക്രിസ്തുമസ് നാളുകളില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന നിറദീപങ്ങളും പ്രത്യാശയുടെ അടയാളമാണ്. അതുപോലെ വത്തിക്കാന്‍റെ പരിസ്ഥിതിയിലേയ്ക്കും തോട്ടത്തിലേയ്ക്കും അവര്‍ സമ്മാനിച്ച വൃക്ഷത്തൈകളും പരിസ്ഥിതിയെ മെച്ചപ്പെടുത്താന്‍ സഹായകമാണെന്നും, അവരുടെ ഉദാരമായ സമ്മാനങ്ങള്‍ക്ക് പാപ്പാ പ്രത്യേകം നന്ദിപറഞ്ഞു.

4. മരത്തില്‍ കൊത്തിയ പുല്‍ക്കൂട്ടിലെ രൂപങ്ങള്‍
ആത്മീയ സമ്പന്നതയുടെ അടയാളങ്ങള്‍

സ്കുരേല്ലായിലെ കലാകാരന്മാര്‍ മരത്തില്‍ കൊത്തിയെടുത്ത പ്രതിമകളാണ് ക്രിബ്ബിനെ മനോഹരമാക്കുന്നത്. ഇത് വടക്കന്‍ ത്രെന്തീനോ പാരമ്പര്യത്തിന്‍റെ പ്രതീകമാണ്. മനുഷ്യനായി പിറന്ന ദിവ്യരക്ഷകന്‍റെ ആത്മീയ സമ്പന്നതയുടെ പ്രതീകമാണ് മരത്തില്‍ തീര്‍ത്ത ഈ ക്രിസ്തുമസ് ബിംബങ്ങള്‍. കൊടുങ്കാറ്റില്‍ നിലംപരിശായ വലിയ മരങ്ങളുടെ കടകള്‍ പുല്‍ക്കൂടിന്‍റെ പാര്‍ശ്വങ്ങളില്‍ സംയോജനം ചെയ്തിരിക്കുന്നതും മലയോരപ്രദേശത്തെ ജനങ്ങളുടെ ജീവിതസമര്‍പ്പണവും സ്രഷ്ടാവായ ദൈവത്തോടു സകലര്‍ക്കുമുണ്ടാകേണ്ട വിസ്മയം തുളുമ്പുന്ന സ്നേഹത്തിന്‍റെയും ആദരവിന്‍റെയും പ്രതീകവുമാണ്. പോള്‍ ആറാമന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച കൊനേലിയാനോയിലെ ജനങ്ങളുടെ കലാസൃഷ്ടിക്കും ബെതലേഹം ഗുഹയ്ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു.

5. പുല്‍ക്കൂട് ദൈവ-മനുഷ്യബന്ധത്തിന്‍റെ പ്രതീകം
ഗ്രേച്യോ ഗുഹയില്‍ വിശുദ്ധ ഫ്രാന്‍സിസ് 1223-ല്‍ തുടക്കമിട്ട ആദ്യ ക്രിബ്ബിന്‍റെ സ്ഥാനത്തുനിന്ന് പ്രബോധിപ്പിച്ച പുല്‍ക്കൂടിനെ സംബന്ധിച്ച അപ്പസ്തോലിക ലിഖിതത്തെക്കുറിച്ചും പാപ്പാ പരാമിര്‍ശിച്ചു. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ ക്രിബ്ബ്, ദൈവമനുഷ്യ ബന്ധത്തിന്‍റെ ആശ്ചര്യപ്പെടുത്തുന്ന അടയാളമാണ്. അത് കുടുംബങ്ങളിലൂടെയും സമുഹങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെ കുട്ടികള്‍ക്കും വരുംതലമുറകള്‍ക്കുമായി കൈമാറുന്നത് അര്‍ത്ഥവത്താണ്. അത് സുവിശേഷത്തിന്‍റെ പങ്കുവയ്ക്കലാണ്. കാരണം പുല്‍ക്കൂടിന്‍റെ അടിസ്ഥാന വിവരണത്തിന് ആധാരം സുവിശേഷങ്ങളാണ്. അതുകൊണ്ട് പുല്‍ക്കൂട്ടില്‍ ക്രിസ്തുവിന്‍റെയും ക്രിസ്തുമസ്സിന്‍റെയും യഥാര്‍ത്ഥമായ അടയാളങ്ങള്‍ എടുത്തുകളഞ്ഞ്, അലങ്കാരവസ്തുക്കളും കലാശില്പങ്ങളുകൊണ്ട് അലങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

6. സാഹോദര്യവും കൂട്ടായ്മയും
വളര്‍ത്തുന്ന മഹോത്സവം

ക്രിസ്തുമസ് സാഹോദര്യത്തിലും കൂട്ടായ്മയിലും ചെലവഴിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചു. ദൈവകുമാരനെ എളിമയിലും ലോലമായ രൂപത്തിലും സ്വീകരിച്ച കന്യകാനാഥാ അവിടുത്തെ മുഖകാന്തി മനുഷ്യന്‍റെ ജീവിതക്ലേശങ്ങളിലും വൈഷമ്യങ്ങളിലും ധ്യാനിക്കാനും ഉള്‍ക്കൊള്ളുവാനും കരുത്തേകട്ടെയെന്ന് ആശംസിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

7. ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുനാള്‍വരെ
നീളുന്ന വലിയ പുല്‍ക്കൂട്

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള വലിയ ക്രിബ്ബ് ഡിസംബര്‍ 5-Ɔο വ്യാഴാഴ്ച വൈകുന്നേരം ഉത്ഘാടനം ചെയ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പൊതുവേദിയില്‍ ഒരുക്കുന്ന ഈ പുല്‍ക്കൂട്, ആരാധനക്രമപരമായി ക്രിസ്തുമസ് കാലത്തെ അവസാനദിനമായ ജനുവരി 2, ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുനാള്‍വരെ പ്രദര്‍ശിപ്പിക്കും.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2019, 19:44