ആത്മീയരൂപീകരണത്തിനു യോജിച്ച സമർപ്പണം ഏറ്റവും ആവശ്യമാണ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ശുശ്രൂഷാ പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതിനുള്ള സന്തോഷകരമായ അവസരമാണ് വാർഷികമെന്ന് സൂചിപ്പിച്ച പാപ്പാ അത് ദൈവജനത്തിനിടയിൽ നല്ല ഇടയനെ പ്രതിനിധീകരിക്കുന്നതിനുള്ള ദാനവും പ്രതിബദ്ധതയും നൽകുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.
പൗരോഹിത്യമെന്ന ദൗത്യത്തിനായി തയ്യാറെടുക്കുന്നതിന് സഭാമാതാവ് ഗൗരവമേറിയ ഒരു രൂപീകരണ യാത്ര ആവശ്യപ്പെടുന്നു. സെമിനാരി പ്രാർത്ഥനയുടെയും, പഠനത്തിന്‍റെയും, കൂട്ടായ്മയുടെയും ഭവനമാണെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, സെമിനാരി പൗരോഹിത്യ രൂപീകരണത്തിന്‍റെയും, ഒരുക്കത്തിന്‍റെയും ഇടമാണെന്നും വ്യക്തമാക്കി. ആത്മീയരൂപീകരണത്തിനു യോജിച്ച സമർപ്പണം ഏറ്റവും ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ ദൈവത്തോടൊപ്പം ആയിരിക്കുവാനും അവന്‍റെ ശിഷ്യനായിരിക്കുവാനുള്ള കൃപയെ അനുഭവിക്കാനായും അവനെ ശ്രവിക്കാൻ പഠിക്കുവാനും അവന്‍റെ മുഖത്തെ ധ്യാനിക്കുവാനുമുള്ള സമയമാണ് സെമിനാരി ജീവിതമെന്നും നിശബ്ദതയുടെയും പ്രാർത്ഥനയുടെയും അനുഭവം അത്യന്താപേക്ഷിതമാണെന്നും ഉദ്ബോധിപ്പിച്ചു. കൂടാതെ പാവപ്പെട്ടവരുടെ മുഖത്തിലും ശരീരത്തിലും വെളിപ്പെടുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ ഏറ്റവും പ്രധാനമാണെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.ഇത് ഒരു സെമിനാരിക്കാരന്‍റെ ആത്മീയ രൂപീകരണത്തിന്‍റെ സമഗ്രമായ ഭാഗമാണെന്നും വ്യക്തമാക്കി.
സെമിനാരിയെ തിരിച്ചറിയുന്ന രണ്ടാമത്തെ വശം പഠനമാണ്. അജപാലകനായ വ്യക്തിയുടെ വിശ്വാസം ലക്ഷ്യമിട്ടുള്ള ഒരു യാത്രയുടെ അവിഭാജ്യഘടകമാണ് പഠനം. പഠനത്തിനുള്ള പ്രതിബദ്ധത സെമിനാരിയിൽ പോലും വ്യക്തമായും വ്യക്തിപരമാണ്,പക്ഷേ അത് വ്യക്തിഗതമല്ല. പാഠങ്ങൾ പങ്കിടുന്നതും സെമിനാരിയിലെ സഹപാഠികളുമായി പഠിക്കുന്നതും ഒരു പുരോഹിതസംഘത്തിന്‍റെ ഭാഗമാകാനുള്ള ഒരു മാർഗ്ഗമാണ്. വാസ്തവത്തിൽ, വ്യക്തിപരമായ കഴിവുകളെയും, താല്‍പര്യങ്ങളെയും അവഗണിക്കാതെ, വികസിപ്പിക്കുകയും ഒരു പൊതു ദൗത്യത്തിനായി ഒരുമിച്ച് പഠിക്കുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, ചരിത്രം, നിയമം എന്നിവ പഠിക്കുന്നതില്‍ വളരെ സവിശേഷമായ ഒരു "രസം" നൽകുന്നു.സെമിനാരി ഒരു കൂട്ടായ്മയുടെ ഭവനമാണ്. മറ്റുള്ളവരോടുള്ള തുറവ്, ശ്രവണം, സംഭാഷണ വൈദഗ്ദ്ധ്യം എന്നിവയിൽ നിന്നാണ് കൂട്ടായ്മയുടെ മനോഭാവം ആരംഭിക്കേണ്ടത്. പാപ്പാ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: