തിരയുക

ഫ്രാന്‍സീസ് പാപ്പാ, റോം രൂപതയുടെ കത്തീദ്രലായ വി.ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു,09/11/2019 ഫ്രാന്‍സീസ് പാപ്പാ, റോം രൂപതയുടെ കത്തീദ്രലായ വി.ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു,09/11/2019 

ദൈവാലയം പ്രാര്‍ത്ഥനയുടെ ഭവനം ആയിരിക്കണം!

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിന്‍റെ ഓര്‍മ്മയാചരിക്കപ്പെട്ട നവമ്പര്‍ 9-ന് (09/11/19) ശനിയാഴ്ച വൈകുന്നേരം പ്രസ്തുത ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പാ ദിവ്യബലി അര്‍പ്പിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിന്മ എത്രമാത്രം മുറിപ്പെടുത്തിയാലും, ആരും തന്നെ, ഈ ഭൂമിയില്‍ ദൈവത്തില്‍ നിന്ന് എന്നന്നേക്കുമായി വേറിട്ടു കഴിയാന്‍ വിധിക്കപ്പെട്ടിട്ടില്ല എന്ന് മാര്‍പ്പാപ്പാ.

റോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിന്‍റെ ഓര്‍മ്മയാചരിക്കപ്പെട്ട നവമ്പര്‍ 9-ന് (09/11/19) ശനിയാഴ്ച വൈകുന്നേരം പ്രസ്തുത ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“നദിയും അതിന്‍റെ കൈവഴികളും ദൈവത്തിന്‍റെ നഗരത്തെ ആനന്ദത്തിലാഴ്ത്തുന്നു എന്ന നാല്പത്തിയാറാം സങ്കീര്‍ത്തനത്തില്‍ നിന്നുള്ള പ്രതിവചനസങ്കീര്‍ത്തനവും, ദിവ്യബലിയില്‍ രണ്ടാം വായനയ്ക്കുപയോഗിച്ച, പൗലോസപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തില്‍ നിന്നടര്‍ത്തിയെടുത്ത, അതായത്, “യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിനു പുറമെ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും  സാധിക്കില്ല” എന്ന വാക്യവും യേശുവിന്‍റെ  അധികാരത്തെ ചോദ്യം ചെയ്യുന്ന യഹൂദരോട് അവിടന്നു പറയുന്ന “നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനകം ഞാനത് പുനരുദ്ധരിക്കും” എന്ന യോഹന്നാന്‍റെ സുവിശേഷം രണ്ടാം അദ്ധ്യായത്തില്‍ നിന്നെടുത്ത ഈ വാക്കുകളും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

ദൈവത്തിന്‍റെ നഗരത്തില്‍ വസിക്കുന്ന ക്രൈസ്തവര്‍ ദേവാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദി പോലെയാണെന്നും അവര്‍ ഊഷരമായ ഹൃദയങ്ങളെ ഫലപുഷ്ടിയള്ളതാക്കാന്‍ കഴിന്ന ജീവന്‍റെയും പ്രത്യാശയുടെയും വചനം സംവഹിക്കുന്നവരാണെന്നും പാപ്പാ “നദിയും അതിന്‍റെ കൈവഴികളും ദൈവത്തിന്‍റെ നഗരത്തെ ആനന്ദത്തിലാഴ്ത്തുന്നു” എന്ന വാക്യം വിശകലനം ചെയ്യവെ ഉദ്ബോധിപ്പിച്ചു.

വചനം ശ്രവിക്കുന്നതിന് കര്‍ത്താവിന്‍റെ പാദന്തികെ സദാ നില്ക്കാന്‍ സമൂഹത്തെ സഹായിക്കുകയും സകലവിധ ലൗകികതകളിലും അവിഹിത വിട്ടുവീഴ്ചകളിലും നിന്ന് അവരെ അകറ്റി നിറുത്തുകയും ചെയ്യുക വൈദികരുടെ കര്‍ത്തവ്യമാണെന്ന് പാപ്പാ, “യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിനു പുറമെ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും  സാധിക്കില്ല” എന്ന വാക്യം വിശദീകരിക്കവെ ഓര്‍മ്മിപ്പിച്ചു.

ദൈവത്തിന്‍റെ ആലയം കച്ചവടസ്ഥലമാക്കിയതില്‍ കുപിതനായ യേശുനാഥന്‍ ശുദ്ധീകരണ പ്രക്രിയ നടത്തുന്ന സംഭവം വിശകലനം ചെയ്തുകൊണ്ട് പാപ്പാ ഏശയ്യാപ്രവാചകന്‍റെ  അധരത്തിലൂടെ ദൈവം അരുളിച്ചയ്യുന്ന “എന്‍റെ ചിന്തകള്‍ നിങ്ങളുടേതു പോലെ അല്ല” എന്നീ വാക്കുള്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നുവെന്നും ഒരു മാറ്റത്തിന് ഒഴുക്കിനെതിരെയുള്ള നീന്തലിന് വഴി തുറക്കുകയായിരുന്നുവെന്നും അനേകം വിശുദ്ധര്‍ ഈ ശൈലി അവലംബിച്ചിട്ടുണ്ടെന്നും പറഞ്ഞു.

തന്‍റെ ആലയം സകല ജനത്തിനും പ്രാര്‍ത്ഥനയുടെ ഭവനം ആയിരിക്കണമെന്നതാണ് ദൈവത്തിന്‍റെ ഹിതം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2019, 09:59