ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാനുള്ള മാസം !
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നവമ്പര്‍ മാസം, മാനവാസ്തിത്വത്തിന്‍റെയും നിത്യജീവിതത്തിന്‍റെയും പൊരുളെന്തെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ നമുക്കുള്ള സവിശേഷ സമയമാണെന്ന് മാര്‍പ്പാപ്പാ.
ബുധനാഴ്ച (06/11/2019) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.
നവമ്പര്‍ പരേതരെ ഓര്‍മ്മിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനുമുള്ള പ്രത്യേക മാസമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
അവനവനു മാത്രമല്ല ദൈവത്തിനും മറ്റുള്ളവര്‍ക്കുമായുള്ള ഒരു ദാനമായി ജീവിക്കുകയാണെങ്കില്‍ ജീവിതത്തിന് വലിയൊരു മൂല്യം ഉണ്ടെന്ന് ഗ്രഹിക്കുന്നതിന് പ്രചോദനം പകരുന്ന ഒരു സമയമായിരിക്കട്ടെ ഈ മാസമെന്ന് പാപ്പാ ആശംസിച്ചു.
ആവശ്യത്തിലിരിക്കുന്നവരുടെയും ബലഹീനരുടെയും പാവപ്പെട്ടവരുടെയും തൊഴില്‍രഹിതരുടെയും ആഹാരത്തിനും അഭയത്തിനും, തങ്ങളുടെ ഔന്നത്യം ആദരിക്കപ്പെടുന്നതിനും നമ്മുടെ വാതിലുകളില്‍ മുട്ടുന്നവരുടെയും ആവശ്യങ്ങളോടു തുറവുള്ള ഹൃദയം നമുക്കേകുന്നതിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ അറബി ഭാഷാക്കാരായവരെ, പ്രത്യേകിച്ചു മദ്ധ്യപൂര്‍വ്വദേശത്തു നിന്ന് എത്തിയിരുന്ന തീര്‍ത്ഥാടകരെ സംബോധന ചെയ്യവെ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: