യേശുവിന്‍റെ ഹൃദയത്തിന്‍റെയും കരുണയുടെയും ആവിഷ്കര്‍ത്താവ്!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കര്‍ത്താവിന്‍റെ കരുണാര്‍ദ്രതയ്ക്ക് സാക്ഷ്യമേകുന്ന ക്രൈസ്തവരാകുന്നതിലുള്ള ആനന്ദം വീണ്ടും കണ്ടെത്താന്‍ വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍ ആചരണം സഹായകമാകട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.
പതിനാറാം തീയതി (16/10/19) ബുധനാഴ്ച വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം ഒക്ടോബര്‍ 18-ന് വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു.
യേശുവിന്‍റെ ഹൃദയത്തെയും അവിടത്തെ കരുണയെയും ഉപരിമെച്ചപ്പട്ട രീതിയില്‍ ആവിഷ്ക്കരിച്ച സുവിശേഷകനാണ് വിശുദ്ധ ലൂക്കാ എന്ന് പാപ്പാ പറഞ്ഞു.
വിശുദ്ധ ലൂക്കാ സുവിശേഷകന്‍ അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലോസിന്‍റെ സ്നേഹിതനായിരുന്നു അദ്ദേഹം. പൗലോസിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും ലൂക്കായും കൂടെയുണ്ടായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന അന്നത്തെ സഭയുടെ ആവശ്യങ്ങള്‍ കൂടുതലായി മനസ്സിലാക്കാന്‍ വിശുദ്ധ ലൂക്കായ്ക്ക് കഴിയുമായിരുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ രചയിതാവും ലൂക്കായാണെന്ന് കരുതപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: