വിശ്വസ്തയിലും കാരുണ്യത്തിലും അധിഷ്ഠിത ജീവിതം നയിക്കുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം അനുഭവിച്ചറിയാന്‍ പാപ്പാ ക്യൂബയിലെ യുവജനങ്ങള്‍ക്ക് പ്രചോദനം പകരുന്നു.
കരീബിയന്‍ ദ്വീപായ ക്യൂബയിലെ കത്തോലിക്കാരൂപതകളില്‍ ആഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ (01-4/08/2019) ആചരിക്കപ്പെടുന്ന ദേശീയ കത്തോലിക്കാ യുവജനദിനത്തോടനുബന്ധിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, അന്നാട്ടിലെ സന്ധ്യാഗൊ ദെ ക്യൂബ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ദിയോണിസിയൊ ഗര്‍സീയ ഇബാഞെസിന് ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച കത്തിലാണ് പാപ്പായുടെ പ്രോത്സാഹന വചസ്സുകള്‍ ഉള്ളത്.
“ഇതാ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തേതായ ഈ വാക്യം ഈ ദിനാചരണത്തിന്‍റെ വിചിന്തനപ്രമേയമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത് തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്ന പാപ്പാ കര്‍ത്താവിന്‍റെ വിശ്വസ്ത ദാസിയായ മറിയത്തിന്‍റെ മാതൃക നിശ്ചയദാര്‍ഢ്യത്തോടെ പിന്‍ചെല്ലാന്‍ എല്ലാവര്‍ക്കും നവോര്‍ജ്ജം പകരുന്നു.
യുവജനങ്ങള്‍ കര്‍ത്താവിന്‍റെ പുനരുത്ഥാനത്തിന്‍റെ സാക്ഷികളും പ്രേഷിതശിഷ്യരായി മാറാന്‍ സന്നദ്ധരുമായിരിക്കുക വഴി അവരുടെ സമപ്രായക്കാരായ നിരവധിപ്പേര്‍ക്കും യേശുക്രിസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്താനും അവിടത്തെ വിളി ശ്രവിക്കാനും അവിടത്തെ സൗഹൃദത്തില്‍ വളരാനും, അങ്ങനെ, വിശ്വസ്തതയിലും കാരുണ്യത്തിലും അധിഷ്ഠിതമായി ജീവിക്കാനും കഴിയട്ടെയെന്നു പാപ്പാ ആശംസിക്കുന്നു.
അതിനിടെ,
ക്യൂബയില്‍ കത്തോലിക്കാ യുവജനദിനചാരണത്തിന്‍റെ പൊതുപരിപാടികളില്‍ അന്നാടിന്‍റെ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സന്ധ്യാഗൊ ദെ ക്യൂബ അതിരൂപതയിലൊഴികെ മറ്റു രൂപതകളിലെല്ലാം പൊതുവായ യുവജനദിനാചരണ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതായി ദേശീയ മതകാര്യാലയം അറിയിച്ചതായി സഭാവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഈ വിലക്ക് നിരാശാജനകമാണെന്ന് സന്ധ്യാഗൊ ദെ ക്യൂബ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ദിയോണിസിയൊ ഗര്‍സീയ ഇബാഞെസ് പ്രതികരിച്ചു.
ഒരാഴ്ച മുമ്പു മാത്രം അറിയിപ്പു ലഭിച്ച സര്‍ക്കാരിന്‍റെ ഈ തീരുമാനത്തില്‍ മെത്രാന്മാര്‍ക്ക് ധാര്‍മ്മിക രോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: