തിരയുക

ഗ്രീക്ക് കത്തോലിക്കാസഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങളുമായി പാപ്പാ... ഗ്രീക്ക് കത്തോലിക്കാസഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങളുമായി പാപ്പാ... 

സംഘർഷങ്ങൾ സങ്കീർണ്ണമാക്കുന്നയിടങ്ങളിൽ സഭയുടെ പ്രധാന പ്രവർത്തനം

ജൂലൈ 5, വെള്ളിയാഴ്ച രാവിലെ 10.30ന് ബൊളോഞ്ഞാ ഹാളില്‍ വച്ച് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങളെ സ്വീകരിച്ച് അവരുമായി കൂടികാഴ്ച്ച നടത്തിയവസരത്തിലാണ് മാർപ്പാപ്പാ സംഘർഷങ്ങൾ സങ്കീർണ്ണമാക്കുന്നയിടങ്ങളിൽ സഭയുടെ പ്രധാന പ്രവർത്തനം ക്രിസ്തീയമായ പ്രതീക്ഷ പ്രദാനം ചെയ്യുന്നതായിരിക്കണമെന്ന് പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ മെയ് 4ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വെളിപ്പെടുത്തിയത് പോലെ ഉക്രെയ്നില്‍ സംഭവിക്കുന്ന അതിലോലമായതും സങ്കീർണ്ണവുമായ സാഹചര്യങ്ങളെ മുന്‍നിറുത്തി  2019 ജൂലൈ 5-6 തിയതികളിൽ സിനഡിലെ അംഗങ്ങളെയും, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയിലെ മെട്രോപൊളിറ്റൻമാരെയും റോമിലേക്ക് ക്ഷണിക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തീരുമാനിച്ചിരുന്നു. റോമൻ കൂരിയായിലെ ഡികാസ്റ്ററികളുടെ മേലുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഉക്രെയ്നിലും, ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ അജപാലനദൗത്യം നിര്‍വ്വഹിക്കുന്ന ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയോടു സാഹോദര്യത്തിന്‍റെ അടയാളം നൽകാനും ആഗ്രഹിച്ച് കൊണ്ട് ഉക്രെയ്നിലെ ജീവിതത്തെയും, അവിടുത്തെ ആവശ്യങ്ങളെയും വിശകലനം ചെയ്യുന്നതിനുള്ള കൂടുതൽ അവസരം ഈ യോഗത്തിലൂടെ നൽകുവാനുമാണ് ഈ കൂടികാഴ്ച്ചയ്ക്ക് പാപ്പാ വേദിയൊരുക്കിയത്.

സാഹോദര്യം പങ്കുവയ്ക്കലി‍ന്‍റെ വേദി

ഇവിടെ റോമിലേക്ക് സാഹോദര്യം പങ്കുവയ്ക്കലിന് ക്ഷണിക്കണമെന്നുള്ളത് തന്‍റെ ആഗ്രഹമായിരുന്നു എന്ന് പറഞ്ഞ് എല്ലാവരെയും അഭിവാദനം ചെയ്തുകൊണ്ടും തന്‍റെ ക്ഷണം സ്വീകരിച്ചതിനും, ഇവിടെ എത്തിയതിനും നന്ദിപറഞ്ഞുകൊണ്ടുമാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ  പ്രസംഗം ആരംഭിച്ചത്. 5 കൊല്ലങ്ങളായി ഉക്രെയ്ന്‍ രാഷ്ട്രം കടന്നുപോകുന്ന, മുറിവേൽക്കപ്പെടുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ അതിന്‍റെ ഉത്തരവാദികൾ ഒളിഞ്ഞിരുന്ന് നടത്തുന്ന ആക്രമണങ്ങൾക്കു ഏറ്റം വിലകൊടുക്കേണ്ടിവരുന്നത് ബലഹീനരും ചെറിയവരുമാണെന്ന് പറഞ്ഞ പാപ്പാ, നുണപ്രചാരണങ്ങളാലും, കൗശലങ്ങളാലും അതിൽ മതങ്ങളെപ്പോലും ഉൾപ്പെടുത്താനുള്ള പരിശ്രമങ്ങളും കാണാം എന്ന സത്യവും കൂട്ടിച്ചേർത്തു. 

ഉക്രൈയ്ൻ ജനങ്ങള്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥന

പ്രിയപ്പെട്ട ഉക്രൈയ്ൻ സഹോദരങ്ങളെ തന്‍റെ ഹൃദയത്തിൽ വച്ച് പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ പാപ്പാ 1949ൽ സലേഷ്യൻ വൈദീകനായിരുന്ന ഇന്ന് മെത്രാൻ പദവിയിലുള്ള സ്‌റ്റെഫാനോ ചിമിൽ തനിക്ക് 12 വയസ്സായിരുന്നപ്പോള്‍  ഒരാഴ്ചയിൽ മൂന്നുവട്ടം ആരാധനയിൽ സഹായിക്കാൻ പഠിപ്പിച്ച സംഭവവും ഓർമ്മിച്ചു. കർത്താവിനോടും പത്രോസിന്‍റെ പിൻഗാമിയോടും ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കർ കാണിക്കുന്ന വിശ്വസ്ഥതയ്ക്കു നന്ദി പറഞ്ഞ പാപ്പാ ചരിത്രത്തിൽ അതിനു വലിയ വിലകൊടുക്കേണ്ടിവന്നിട്ടുണ്ടെന്നും ഓർമ്മിച്ചു. സ്വാർത്ഥമായ നന്മയെക്കാളേറെ എല്ലാവര്‍ക്കും നന്മ വരുന്ന സമാധാനത്തിനായി പരിശ്രമിക്കാൻ രാഷ്ട്രീയനേതാക്കൾക്കളുടെ മനസ്സിന് ഇടയാക്കണെമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അറിയിച്ചു. സംഘർഷങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും, ശരീരത്തിലും ആത്മാവിലും മുറിവേറ്റവർക്കും, വീടും നാടും വിട്ടോടിപ്പോകേണ്ടിവന്നവർക്കും "ആശ്വാസദായകനായ ദൈവം"(2കോറി1:3) സമാശ്വാസം പകരട്ടെ എന്നും തന്‍റെ  ഓരോദിവസവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് മേജർ ആർച് ബിഷപ്പായി ചുമതലയേൽക്കാനായി ബുവാണോസ് ഐറസിൽ നിന്ന് പോകുമ്പോൾ തനിക്കു സമ്മാനമായി തന്ന മാതാവിന്‍റെ ചിത്രത്തിനുമുന്നിലാണെന്നും, തന്‍റെ ദിനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ഉക്രെയ്നിലെ അവരുടെ വാത്സല്യമുള്ള അമ്മയുടെ  മുന്നിലാണെന്നും പാപ്പാ അറിയിച്ചു. 
സംഘർഷങ്ങൾ സങ്കീർണ്ണമാക്കുന്നയിടങ്ങളിൽ സഭയുടെ പ്രധാന പ്രവർത്തനം ക്രിസ്തീയമായ പ്രതീക്ഷ പ്രദാനം ചെയ്യുന്നതിലാണ്. ലോകം നൽകുന്ന നശ്വരമായതും, വിഭജനങ്ങളുണ്ടാക്കുന്നതുമായ പ്രത്യാശയല്ല,  കഷ്ടങ്ങളിൽ നിരാശകൂടാതെ എങ്ങനെ തരണം ചെയ്യാമെന്നു ആത്മാവ് പറഞ്ഞുതരുന്ന പ്രത്യാശ. അതിനാൽ ബുദ്ധിമുട്ടുകളിൽ, സമാധാനത്തിന്‍റെ നേരത്തേക്കാൾ കൂടുതൽ ആഴത്തിൽ നമ്മുടെ പ്രത്യാശയായ യേശുവുമായി ചേർന്ന് നിൽക്കണം. അനുദിനം ഇങ്ങനെ വിശുദ്ധിയിൽ ജീവിച്ച് അഷ്ടസൗഭാഗ്യങ്ങൾ അനുസരിച്ച്,  അക്രമ ഭൂമിയിൽ ക്രിസ്തുവിന്‍റെ കുരിശു നട്ടു അതിന്‍റെ ഫലം പുറപ്പെടുവിച്ചവരെയും താൻ ഓർക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

 പ്രാര്‍ത്ഥന - അജപാലകരുടെ ആത്മീയ ജീവിതത്തിന്‍റെ ശക്തി

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഉക്രെയ്നില്‍ ഗ്രീക്ക് കത്തോലിക്കാ മെത്രാൻമാരുടെ സിനഡ് "സജീവമായ ഇടവക ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടെത്തുന്നിടം" എന്നൊരു അജപാലന ദൗത്യം രൂപീകരിച്ചിരുന്നെന്നും അത് സജീവമായ ആരാധനാക്രമങ്ങളിലൂടെ തുടിക്കുന്ന മനോഹരമായ സമാധാനത്തിന്‍റെ ശക്തി പകർന്നു നൽകാനും അങ്ങനെ പ്രത്യാശയുടെ സുവിശേഷപ്രഘോഷകരാകാനും മറ്റൊന്നിനും നൽകാൻ കഴിയാത്ത ആന്തരീക ജീവൻ പകരാൻ കഴിയുന്നതുമാണെന്ന് അനുസ്മരിച്ച പാപ്പാ ദൈവത്തിന്‍റെ വിശുദ്ധ ജനത്തിന്‍റെ ഇടയന്മാരായ അവർക്കു അവരുടെ പ്രവർത്തനങ്ങളിൽ ഏറ്റം പ്രാധാന്യം നൽകേണ്ടത് പ്രാർത്ഥനയ്ക്കും ആത്മീയ ജീവിതത്തിനുമാണെന്ന് ഓർമ്മിപ്പിച്ചു. ജനങ്ങളുടെ വിശുദ്ധീകരണത്തിനുള്ള സമർപ്പണമാണ് അതെന്നും നമ്മൾ കടന്നു പോകുന്ന സംഘർഷങ്ങളുടെ രാത്രികളിൽ "ജാഗരൂകരായിരുന്ന് പ്രാർത്ഥി"ക്കാനും, ഗത്സമെനിയിൽ ശിഷ്യന്മാർ ഈ നിർദ്ദേശം പാലിക്കാതെ വാളെടുക്കാനുള്ള പ്രലോഭനത്തിൽ വീണതുപോലെ, ഉറങ്ങാതെ, വാളെടുക്കാതെ, ഓടിയൊളിക്കാതെ, പ്രാർത്ഥനയോടെ മുഴുവനായി സ്വയം സമർപ്പിക്കാനാണ് കർത്താവ് നമ്മിൽ നിന്നാഗ്രഹിക്കുന്നതെന്നും, അത് മാത്രമാണ് ക്രിസ്തീയമായ ഉത്തരമെന്നും ഫ്രാൻസിസ് പാപ്പാ അവരോടു ആഹ്വാനം ചെയ്തു. 

തന്‍റെ അജപാലന ദൗത്യത്തിന് വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ സഭ വിളിക്കപ്പെട്ടിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ പ്രാർത്ഥനയ്ക്കുശേഷം വരുന്നത് നമ്മുടെ ജനങ്ങളോടു കൂടെയുള​ള നിൽപ്പാണെന്ന് ഓര്‍മ്മിപ്പിച്ചു. കർത്താവ് തന്‍റെ അടുത്തു  ഉണർന്നിരിക്കാൻ (മത്താ14 : 34) ആവശ്യപ്പെട്ടതുപോലെ ഇടയൻമാരോടു ഇന്നും ആവശ്യപ്പെടുന്നു. ജനത്തോടൊപ്പം നിൽക്കാൻ രാവിന്‍റെ വേദനകളിലൂടെ കടന്നുപോകുന്നവരോടൊപ്പം നിൽക്കാൻ, അവരോടു കൂടെ നടന്നു, സംസാരിച്ചും, അവരുടെ ആകാംഷകൾ ഹൃദയത്തിലേറ്റാൻ കഴിയുന്ന വൈദീകരാലും, അവരുടെ പരിപാലനയിൽ സുവിശേഷം അനുഭവിക്കാൻ കഴിയുന്ന ജനങ്ങളാലുമാണ് അത് സാധ്യമാകുന്നത്. ഇടയൻമാർ ദൈവത്തെ നൽകാൻ കഴിവുള്ളവരാണോ എന്നറിയാൻ ജനങ്ങൾക്ക് കഴിയും. സഭ പ്രത്യാശ വിളയേണ്ടയിടമാണ്. അത് എപ്പോഴും എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുന്ന ഒരിടമാവണം, ആശ്വാസവും, ധൈര്യവും പകരുന്ന ഒരു സ്ഥലമാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇതിൽ ആരാധനക്രമങ്ങൾ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നു എന്ന് ജോ‍ണ്‍ പോൾ രണ്ടാമന്‍റെ "Orientale Lumen "  ഉദ്ധരിച്ച് കൊണ്ട് പാപ്പാ വിശദീകരിച്ചു. പ്രാർത്ഥനയ്ക്കും ജനങ്ങളോടുള്ള അടുപ്പത്തിനും ശേഷം ഫ്രാൻസിസ് പാപ്പാ അവരോടു സിനഡിന്‍റെ മനോഭാവമുള്ളവരായിരിക്കാന്‍ ആവശ്യപ്പെട്ടു. സഭ ഒരു സമൂഹമായി ഒന്നിച്ചു നടക്കേണ്ടതാണെന്നും, ഒരു സിനഡ് രൂപികരിക്കുകയല്ല സിനഡായിരിക്കുക എന്നതാണ് പ്രധാനമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.  സഭയ്ക്ക് ആന്തരീക പങ്കുവയ്ക്കൽ ആവശ്യമുള്ള ഒന്നാണ്. ഇടയന്മാർ തമ്മിലും,  ഇടയന്മാരും വിശ്വാസികളും തമ്മിലും  ജീവിക്കുന്ന സംവാദങ്ങൾ ആവശ്യമാണ്. പൗരസ്ത്യസഭകൾ അടിക്കടിയുള്ള സിനഡൽ സമ്മേളനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഈ ഒരു മനോഭാവം അനുദിനം നമുക്കുവേണമെന്നും പാപ്പാ നിര്‍ദേശിച്ചു.  ഒരേതരത്തിൽ ചിന്തിക്കുന്നവരുടെ മാത്രമല്ല  യേശുവിൽ വിശ്വസിക്കുന്ന എല്ലാവരുമൊത്തു ഒരുമിച്ച് നടക്കാൻ പരിശ്രമിക്കുവാനുള്ള ശ്രമത്തെ കുറിച്ചും പാപ്പാ സംസാരിച്ചു.

സിനഡിന്‍റെ  മൂന്നു വശങ്ങള്‍

തുടർന്ന് മാർപ്പാപ്പാ  സിനഡിന്‍റെ  മൂന്നു വശങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. അവ ശ്രവണം, കൂട്ടുത്തരവാദിത്വം, അല്മായപങ്കാളിത്വം എന്നിവയാണ്. സിനഡിന്‍റെ  ഈ മനോഭാവങ്ങൾ ചക്രവാളങ്ങൾ വികസിപ്പിക്കുമെന്നും, സഭയുടെ ഐക്യം കൂടുതൽ ഫലപ്രദമാക്കുമെന്നും, താൻ വളരെ കാര്യമായി ആഗ്രഹിച്ച ഈ രണ്ടു ദിനത്തിലെ സമ്മേളനം നന്മയ്ക്കായുള്ള അന്വേഷണത്തിൽ,സുവിശേഷത്തിന്‍റെ ചേതനയുൾക്കൊണ്ടു ധീരമായ പങ്കുവയ്പ്പിനും, പരസ്പരം ശ്രവിക്കുന്നതിനും, സ്വതന്ത്രമായി സംവാദിക്കുന്നതിക്കിനും ഇടവറുത്തട്ടെയെന്നും അങ്ങനെ ഒന്നിച്ചു മുന്നേറാൻ ഇടയാകട്ടെ എന്നും ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. ഇത് ഒരുതരത്തിൽ ഉക്രെയ്നിലെ ഗ്രീക്ക് കാത്തോലിക്കാ സഭ കടന്നുപോകുന്ന രാഷ്ട്രീയവും മതപരവുമായ സംഘർഷങ്ങളുടെ കാര്യങ്ങൾ ചർച്ചയ്‌ക്കെടുക്കാൻ പരിശ്രമിക്കുന്നതാണെങ്കിലും ഞാൻ നിങ്ങളെ ഇക്കാര്യങ്ങളിൽ മേൽപ്പറഞ്ഞ ചൈതന്യത്തിലേക്കു ക്ഷണിക്കുകയും, നിങ്ങളുടെ വിവേചന ശക്തി പ്രാർത്ഥനയ്ക്കും ജീവിതത്തിനും പ്രഥമസ്ഥാനം നൽകി, ജനങ്ങളുടെ ചാരെ ചേർന്നുനിന്ന്  സിനഡി​ന്‍റെ മനോഭാവത്തോടെ ചുവട് വച്ച്  ശാന്തതയോടും,വിനയത്തോടുംകൂടെ ഒന്നിച്ച് സഞ്ചരിക്കാൻ ഇടവറുത്തട്ടെ എന്നാശംസിച്ചുകൊണ്ടും അവരോടൊപ്പം താനും യാത്രചെയ്യുന്നുവെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടും  പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2019, 11:13