സമാധാനത്തിന്‍റെ കണ്ടുമുട്ടല്‍ സംസ്കാരം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സമാധാനത്തിന്‍റെ കണ്ടുമുട്ടല്‍ സംസ്കാരം
ജൂണ്‍ 30ആം തിയതി ഞായറാഴ്ച്ച, ത്രികാല പ്രാർത്ഥന സന്ദേശത്തിനു ശേഷം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ കൂടികാഴ്ച്ചയെ ഓര്‍മ്മിച്ച പാപ്പാ കണ്ടുമുട്ടല്‍ സംസ്കാരത്തിന്‍റെ ഉത്തമ ഉദാഹരണമാണ് അടുത്ത മണിക്കൂറുകളിൽ കൊറിയയിൽ നാം കണ്ടതെന്ന് വിശേഷിപ്പിച്ചു. ഈ ഉപദ്വീപിൽ മാത്രമല്ല, ലോകമെമ്പാടും സമാധാനത്തിന്‍റെ പാതയിലേക്ക് ഈ സുപ്രധാന കൂടികാഴ്ച്ച രൂപം കൊള്ളണമെന്ന പ്രാർത്ഥനയോടെ താന്‍ രണ്ടു രാജ്യങ്ങളിലെ നേതാക്കന്മാരെ അഭിവാദ്യം ചെയ്യുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.
പാപ്പായുടെ പിതൃസ്നേഹത്തിന്‍റെ വാക്കുകള്‍
ജൂൺ മാസത്തിന്‍റെ അവസാന ദിനത്തില്‍, എല്ലാ തൊഴിലാളികളും വേനൽക്കാലത്ത് വിശ്രമിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും, അത് അവർക്കും അവരുടെ കുടുംബത്തിനും ഗുണം ചെയ്യുമെന്നും പാപ്പാ പ്രത്യാശിച്ചു. ഈ ദിവസങ്ങളിൽ ചൂടിന്‍റെ അനന്തരഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ രോഗികൾ, പ്രായമായവർ, തുറന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, നിർമ്മാണ സൈറ്റുകളിൽ പ്രവര്‍ത്തിക്കുന്നവരാരും ഉപേക്ഷിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യരുതെന്നും ഓര്‍മ്മിപ്പിച്ചു.
തീർത്ഥാടകരായെത്തിയ റോമാക്കാർക്കും, കുടുംബങ്ങൾക്കും, വിവിധ ഇടവകയില്‍ നിന്നുള്ള ഗ്രൂപ്പുകൾക്കും, സംഘടനകള്‍ക്കും തന്‍റെ ആശംസകൾ അറിയിച്ച പാപ്പാ വിശുദ്ധ എലിസബത്തിന്‍റെ സമൂഹത്തില്‍ നിന്നെത്തിയ സഹോദരിമാരെയും സർത്തിരാനാ ലോമെലിനയിൽ നിന്ന് സൈക്കിളിൽ വന്ന തീർത്ഥാടകരെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എല്ലാവർക്കും നല്ല ദിനം ആശംസിച്ചു കൊണ്ടും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടുമാണ് ത്രികാല പ്രാർത്ഥന പരിപാടി പാപ്പാ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: