തിരയുക

ജീവന്‍റെ തുടിപ്പുള്ള ഗർഭസ്ഥ ശിശു ജീവന്‍റെ തുടിപ്പുള്ള ഗർഭസ്ഥ ശിശു  

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുക എന്നത് ദൈവവിളിയാണ്

അല്‍മായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ ഡിക്കാസ്റ്റ്രി ഒരുക്കിയ സമ്മേളനത്തെ മെയ് 25 ആം തിയതി വത്തിക്കാനില്‍ വിശുദ്ധ ക്ലമന്‍റീനാ ഹാളില്‍ വച്ച് അഭിസംബോധന ചെയ്ത പാപ്പാ ഒരു മനുഷ്യജീവനും, പ്രായം കൊണ്ടോ, ആരോഗ്യം കൊണ്ടോ, ഗുണനിലവാരം കൊണ്ടോ ജീവിതത്തിനു അർഹമല്ല എന്ന്പറയാനാവില്ലായെന്ന് അഭിപ്രായപ്പെട്ടു. അതിനാൽ ജീവൻ ഒരു അമൂല്യദാനമാണെന്നും അതിനെ ദുര്‍ബ്ബലമായ അവസ്ഥകളിലും സംരക്ഷിക്കേണ്ടതാണെന്നും വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

ഏകദേശം 300 ഓളം പേര്‍ പങ്കെടുത്ത ഈ  അന്തർദേശീയ സമ്മേളനം "Yes to Life "   'വിലമതിക്കാനാവാത്ത  ജീവദാനത്തെ അതിന്‍റെ ലോലതയിലും  പരിചരിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണ് .

അമ്മയോടു തന്‍റെ സാന്നിധ്യമറിയിക്കുന്ന ഗർഭസ്ഥശിശു

ഓരോ കുഞ്ഞും ഗർഭപാത്രത്തിൽ നിന്ന് അമ്മയോടു തന്‍റെ സാന്നിധ്യമറിയിക്കുന്നതോടെ അവളുടെയും, കുടുംബത്തിന്‍റെയും, അപ്പന്‍റെയും, അപ്പുപ്പന്‍,അമ്മുമ്മമാരുടെയും, സഹോദരരുടെയും പോലും കഥ മാറുന്നുവെന്ന് പറഞ്ഞ പാപ്പാ  ഗർഭം വഹിക്കുന്ന സ്ത്രീയും, ഗർഭസ്ഥ ശിശുവും തമ്മിൽ  ശാസ്ത്രം പറയുന്ന ഒരു CROSS  - TALK  ആരംഭിക്കുന്നതോടെ  അവർ  അമ്മയും കുഞ്ഞുമായിത്തീരുകയും   കുഞ്ഞിനുവേണ്ടതെല്ലാം ചെയ്യുന്ന  അമ്മയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.   പാപ്പാ ഓര്‍മ്മിപ്പിച്ചു.

മനുഷ്യ ജീവന്‍റെ അമൂല്യത സംരക്ഷിക്കപ്പെടണം

ഇന്നത്തെ ആധുനീക രോഗ നിര്‍ണ്ണയ സംവിധാനങ്ങൾ ഗര്‍ഭത്തിന്‍റെ ആദ്യ ആഴ്ചകളിൽ തന്നെ കുഞ്ഞിന്‍റെ രോഗ, വൈകല്യങ്ങളെ  കണ്ടെത്താൻ സാധിക്കുന്നത് ചില സമയങ്ങളിൽ കുഞ്ഞിന്‍റെ ജീവനും അമ്മയുടെ പ്രശാന്തതയ്ക്കും അപകടം  വരുത്താൻ ഇടവരുന്നുവെന്ന് പറഞ്ഞ പാപ്പാ  വൈകല്യത്തെക്കുറിച്ചും രോഗത്തെക്കുറിച്ചുമുള്ള ഒരു ചെറിയ സംശയം പോലും  ഏകാന്തതയും, നിസ്സഹായതയും, കുട്ടിക്കും കുടുംബത്തിനും  വരാവുന്ന സഹനങ്ങളെ ക്കുറിച്ചുള്ള ഭയവും ഗർഭകാലഘട്ട ജീവിതം സ്ത്രീയെയും ദമ്പതികളെയും ദുരിതത്തിലാക്കുമെന്നും അഭിപ്രായപ്പെട്ടു . എന്നാൽ എല്ലാ രോഗങ്ങളുടെയും പരിണാമം എങ്ങനെയായിമാറുമെന്നു വൈദ്യ ശാസ്ത്രത്തിനു പോലും ഉറപ്പില്ലായെന്നും, എങ്കിലും രോഗലക്ഷണങ്ങളുള്ള ഉദരത്തിലെ ശിശു  ഒരു കുഞ്ഞു രോഗിയാണെന്നും,   ചികിൽസിക്കാൻ ഒരുതരത്തിലും സാധ്യമല്ലെന്നും  വൈദ്യശാസ്ത്രത്തിന് നന്നായറിയുകയും ചെയ്യാമെന്നതാണ് പലപ്പോഴും ഗർഭഛിദ്രത്തിലേക്കും, ഉപേക്ഷിക്കളിലേക്കും നയിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി.

ഈ സാഹചര്യങ്ങളിൽ വേദനിക്കുന്നവർക്കു സഹായം  നൽകാൻ കഴിയുന്ന സംവിധാനങ്ങളുണ്ടെന്നും അവരെ ശാസ്ത്രീയമായും അജപാലനപരമായും അനുധാവനം ചെയ്യാൻ  ശ്രമിക്കണമെന്നും സമ്മേളനത്തിലെത്തിയവരോടു പാപ്പാ ആവശ്യപ്പെട്ടു. സൗഖ്യപ്പെടുത്തൽ   മാത്രമല്ല , മനുഷ്യ ജീവന്‍റെ അമൂല്യതയും അതിന്‍റെ സംരക്ഷണവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന്   ഡോക്ടർമാർ  ഓർമ്മിക്കണമെന്നും, ചികിത്സാവൃത്തി ജീവനുവേണ്ടിയുള്ള ദൈവവിളിയാണെന്നും, തങ്ങളെ സമീപിക്കുന്ന  വേദനയനുഭവിക്കുന്നവരെ ശാന്തരായി ജീവനെ ബഹുമാനിക്കുന്ന ഒരു പ്രശ്നപരിഹാരം കാണാൻ സഹായിക്കണമെന്നും   പാപ്പാ ഉദ്‌ബോധിപ്പിച്ചു. രോഗികളായ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും സഹായിക്കുന്ന അവരെ ഉപേക്ഷിക്കാത്ത സ്നേഹത്താൽ ചുറ്റപ്പെട്ട HOSPICE PERINATALI , COMFORT CARE തുടങ്ങിയ   സംവിധാനങ്ങൾ വൈദ്യശാസ്ത്രത്തെ മനുഷ്യവൽക്കരിക്കുന്നുവെന്നും പാപ്പാ അറിയിച്ചു.

സ്ത്രീയും കുടുംബവും തിരയുന്ന ഉത്തരം ഗർഭഛിത്രമല്ല

അംഗവൈകല്യങ്ങൾ മൂലമുള്ള സാമൂഹീകപ്രയാസങ്ങളും മറ്റും പ്രതിരോധിക്കാൻ ഗർഭഛിത്രം ഒരു രീതിയാക്കുന്ന ഇന്നത്തെ സംസ്കാരം മേൽപ്പറഞ്ഞ  ഒരു സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും, എന്നാൽ സഭ  മനുഷ്യജീവനെ പവിത്രമായും അലംഘനീയമായുമാണ് കണക്കാക്കുന്നതെന്നും, തിരഞ്ഞെടുക്കാൻ വേണ്ടിയായിമാത്രം നടത്തുന്ന ഗർഭസ്ഥശിശുവിന്‍റെ  പരിശോധനകൾ   നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അത് ഒരു മനുഷ്യത്വമില്ലാത്ത സന്താനോത്പാദനവിദ്യയാണെന്നും  കുടുംബങ്ങൾക്ക്  അത് ബലഹീനനായ കുഞ്ഞുങ്ങളെ   സ്വീകരിക്കാനും, ചേർത്തുനിറുത്താനും, സ്നേഹിക്കുവാനുമുള്ള അവസരങ്ങൾ നഷ്ടമാക്കുമെന്നും പാപ്പാ അറിയിച്ചു.

ഒരു സ്ത്രീയും കുടുംബവും തിരയുന്ന ഉത്തരം ഗർഭഛിത്രമല്ലായെന്ന് ഓർമ്മിപ്പിച്ച പാപ്പാ  അവരിലെ രോഗത്തിന്‍റെയും, ഏകാന്തതയുടെയും ഭയമാണ് അവരെ സംശയിപ്പിക്കുന്നതെന്നും അതിനാൽ മാനുഷീകവും, ആത്മീയവും, അജപാലനപരവുമായ പ്രവർത്തനങ്ങൾ ഇവർക്കായി  വളരെ അടിയന്തിരമായി ഇടം കണ്ടെത്തണമെന്നും, സ്നേഹത്തിന്‍റെ വലയിൽ ഇങ്ങനെയുള്ള ദമ്പതികൾക്ക് എത്തി ചേരാനും , അവരെ അനുധാവനം ചെയ്യാനും കഴിയണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്ദിയർപ്പിച്ച പാപ്പാ ബലഹീനമായ ജീവിതങ്ങളെ സ്വീകരിക്കാൻ സന്മനസ്സുകാട്ടിയ കുടുംബങ്ങൾക്കും  , മാതാപിതാക്കൾക്കും നന്ദിയർപ്പിച്ചു. അവരെ അനുഗ്രഹിച്ച പാപ്പാ തനിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്ന അപേക്ഷയോടെ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2019, 13:06