ഫ്രാൻസിസ് പാപ്പാ ബൾഗേറിയായിൽ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
രണ്ടു കൈകളാൽ താങ്ങുന്ന ഭൂമിയുടെ ചിത്രത്തിൽ ബൾഗേറിയയെ മുഖ്യമായി അടയാളപ്പെടുത്തി ബൾഗേറിയായുടെ പതാക വർണ്ണങ്ങളാൽ ചുറ്റിയ ലോഗോ യാണ് മാർപാപ്പയുടെ സന്ദർശനത്തിനായി തയാറാക്കിയിട്ടുള്ളത്. മുകളിൽ ലത്തീനിലും, ബൾഗേറിയൻ ഭാഷയിലും ബൾഗേറിയയിലെ ആദ്യ അപ്പോസ്തോലിക വിസിറ്റേറ്ററും ഡെലിഗേറ്റുമായിരുന്ന വി. ജോണ് 23 ആമന്‍റെ ചക്രീകലേഖനത്തിന്‍റെ നാമം 'പാച്ചേം ഇൻ തേറിസ്' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. ഭൂമിയെ താങ്ങുന്ന കൈകൾ സന്ദർശനത്തിന്‍റെ സന്ദേശം സ്വാംശീകരിച്ച് സമാധാന നിർമ്മാതാക്കളാകാനുള്ള ക്ഷണത്തിന്‍റെ പ്രതീകമായി വത്തിക്കാന്‍റെ പതാകയും വർണ്ണങ്ങളാൽ ചിത്രീകരിച്ചിരിക്കുന്നു.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പാ മെയ് മാസം അഞ്ചാം തിയതി ഞായറാഴ്ച രാവിലെ തന്‍റെ ഇരുപത്തിയൊമ്പതാമത്തെ സന്ദർശനം ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന ഈ സന്ദർശനത്തിൽ ആദ്യ രണ്ടു ദിവസങ്ങൾ ബൾഗേറിയായിലും മൂന്നാം ദിവസം വടക്കൻ മെസ്സിഡോനിയായിലുമാണ് നടത്തുന്നത്.
അഞ്ചാം തിയതി രാവിലെ 6 30 മണിക്ക് വത്തിക്കാനിലെ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ നിന്നും ഫുമിചീനോ അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയാരംഭിച്ച പാപ്പാ വിമാനത്താവളത്തിയെത്തിയ ശേഷം അല്‍ ഇത്താലിയാ (AL ITALIA) സ്ഥാപനക്കാരെ അഭിവാദനം ചെയ്തു. അതിനുശേഷം A 321 അല്‍ ഇത്താലിയാ വിമാനത്തിൽ ബൾഗേറിയായുടെ തലസ്ഥാനമായ സോഫിയായിലേക്ക് യാത്രയാരംഭിച്ചു. പ്രാദേശിക സമയം രാവിലെ 7 മണിക്ക് അതായത് ഇന്ത്യയിലെ സമയം 10 30 ന് വിമാനത്താവളത്തിൽ നിന്നും യാത്ര യാകുന്നതുവരെ പാപ്പായുടെ സുരക്ഷിതത്വത്തെ പ്രതി ആകാശത്തിലൊരു ഹെലികോപ്റ്റർ പറന്നുകൊണ്ടിരുന്നു. ഇറ്റാലിയൻ പ്രസിഡന്‍റ് സെര്‍ജ്ജിയോ മത്തറെല്ലായ്ക്ക് പാപ്പാ ആശംസകളും, പ്രാർത്ഥനകളും നിറഞ്ഞ സന്ദേശമയച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: