ഫ്രാന്‍സിസ്ക്കന്‍ മിഷന്‍ കേന്ദ്രാംഗങ്ങള്‍ വത്തിക്കാനില്‍
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സകലര്‍ക്കും മെച്ചപ്പെട്ടൊരു ഭാവിയുണ്ടാകുന്നതിനായി നാം ഇന്നിന്‍റെ വെല്ലുവിളികള്‍ക്കു മുന്നില്‍ കൂടുതല്‍ പരിശ്രമിക്കണമെന്ന് മാര്‍പ്പാപ്പാ.
ജര്‍മ്മനിയിലെ ബൊണ്‍-ബാദ് ഗോഡെസ്ബെര്‍ഗ് ആസ്ഥാനമായി ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന്‍റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന “ഫ്രാന്‍സിസ്ക്കന്‍ മിഷന്‍ കേന്ദ്രത്തിന്‍റെ” (Missionszentrale der Franziskaner MZF) ഇരുപത്തിയഞ്ചോളം പ്രതിനിധികളെ ശനിയാഴ്ച (06/04/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
മെച്ചപ്പെട്ടൊരു ഭാവിക്കായി ലോകമെമ്പാടുമുള്ള പരിത്യക്തരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കാന്‍ സന്മനസ്സുള്ള എല്ലാവര്‍ക്കും സന്യസ്തരും അല്മായവിശ്വാസികളും ചേര്‍ന്ന് പ്രചോദനം പകരുന്നത് ഏറെ സുന്ദരമാണെന്ന് പാപ്പാ, “ഫ്രാന്‍സിസ്ക്കന്‍ മിഷന്‍ കേന്ദ്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ഉപവിപ്രവര്‍ത്തനങ്ങളെയും മാനവ,സാമൂഹ്യ,വിദ്യഭ്യാസ അജപാലന പദ്ധതികളെയും പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഉപവിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആഗോള ശൃംഖല തീര്‍ക്കാന്‍ ഈ മിഷന്‍ കേന്ദ്രത്തിന് വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ മാതൃക പിന്‍ചെന്നുകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് പാപ്പാ ശ്ലാഘിച്ചു.
തകര്‍ന്നുകിടക്കുന്ന എന്‍റെ ആലയത്തെ സമുദ്ധരിക്കുക എന്ന യേശുവിന്‍റെ ആഹ്വാനം ശ്രവിച്ച വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി സുവിശേഷം ആധികാരികമായി ജീവിക്കുന്നതിനുള്ള യാത്ര ആരംഭിച്ചുവെന്നും അക്കാലത്തെന്നപോലെ ഇന്നും സഭയുടെ കുറവുകള്‍ അനുഭവവേദ്യമാണെന്നും എന്നാല്‍ ക്രൂശിതന്‍റെ സ്വരം നവീകരണത്തിനുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: