കാരുണ്യത്തിന്‍റെ മിഷണറിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
മദ്ധ്യാഫ്രിക്കയില്‍ കണ്ടുമുട്ടിയ ത്യാഗിനി
മാര്‍ച്ച് 27-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് 85-വയസ്സുള്ള സിസ്റ്റര്‍ കൊണ്‍ചേപ്തായെ പാപ്പാ അനുമോദിച്ചത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദാസിമാരുടെ ജനോനിയിലെ സന്ന്യാസിനീ സമൂഹത്തിലെ (Congregation of the Daughters of St. Joseph in Genoni) അംഗമാണ് സിസ്റ്റര്‍ കൊണ്‍ചേപ്താ. തന്‍റെ പ്രേഷിത തട്ടകമായ ഗര്‍ഭിണികളായ അമ്മമാര്‍ക്കുള്ള ബാംഗ്വിയിലെ പരിചരണകേന്ദ്രത്തില്‍, 2015 നവംബറിലാണ് 60 വര്‍ഷക്കാലമായി അവിടെ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ കൊണ്‍ചേപ്തായെ പാപ്പാ ഫ്രാന്‍സിസ് കണ്ടുമുട്ടിയത്.
പ്രേഷിതമേലയിലെ നിശ്ശബ്ദസേവകര്‍
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി പ്രേഷിതജോലിയില്‍ നിശ്ശബ്ദമായി വ്യാപൃതരായിരിക്കുന്ന മിഷണറിമാരായ വൈദികരെയും സന്ന്യസ്തരെയും അല്‍മായരെയും ഓര്‍ത്തുകൊണ്ടാണ് ഈ ബഹുമതി സിസ്റ്റര്‍ കൊണ്‍ചേപ്തയ്ക്കു താന്‍ നല്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. തന്‍റെ സഹോദരിമാരെ സന്ദര്‍ശിക്കാന്‍ സിസ്റ്റര്‍ കണ്‍ചേപ്ത റോമില്‍ എത്തിയ സന്ദര്‍ഭം അവസരമാക്കിക്കൊണ്ടാണ് പാപ്പാ അത്യപൂര്‍വ്വമായ ഈ പ്രേഷിതതീക്ഷ്ണതയെ വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച വേദിയില്‍വച്ച് അനുമോദിക്കുകയും, സിസ്റ്ററിന് പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തത്.
സ്വയം എരിഞ്ഞുതീരുന്ന സമര്‍പ്പണം
അമ്മമാരെയും അവരുടെ കൈക്കുഞ്ഞുങ്ങളെയും പരിചരിക്കുക മാത്രമല്ല, അവരുടെ പ്രസവ ശുശ്രൂഷകയായും ജോലിചെയ്യുന്ന ഈ സഹോദരിയുടെ പ്രവര്‍ത്തനം മഹത്തരമെന്നും, ജീവിതസാക്ഷ്യംകൊണ്ട് ദൈവരാജ്യത്തിന്‍റെ വിത്തുപാകുന്നതും സ്വയം എരിഞ്ഞുതീരുന്നതുമായ സ്നേഹസമര്‍പ്പണമെന്ന് പാപ്പാ വിശേഷിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: