"വേരുകളെ"ക്കുറിച്ചുള്ള അവബോധം നവീകരണത്തിനനിവാര്യം
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കത്തോലിക്കാ പാരമ്പര്യത്തിന്‍റെ, പ്രത്യേകിച്ച്, സഭാപിതാക്കന്മാരുടെ പാരമ്പര്യത്തിന്‍റെ സമ്പന്നതകള്‍ കാത്തുസൂക്ഷിക്കുകയും പകര്‍ന്നുനല്കുകയും ചെയ്യുകയെന്നത് സഭയ്ക്കാവശ്യമായ സത്താപരമായ സംഭാവനയാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
റോമിലെ കത്തോലിക്കാ സര്‍വ്വകലാശലകളിലൊന്നും സഭാപിതാക്കന്മാരെക്കുറിച്ചുള്ള പഠനങ്ങളില്‍ വിദഗ്ദ്ധ പരിശീലനം നല്കുന്നതുമായ “അഗുസ്തീനിയാനും പട്രീസ്റ്റിക് ഇന്‍സ്റ്റിറ്റ്യുട്ടി”ലെ അദ്ധ്യാപകാദ്ധ്യേതാക്കളുള്‍പ്പെടെയുള്ള 250 പേരടങ്ങിയ സംഘത്തെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അമ്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച (16/02/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
സഭാപിതാക്കന്മാരിലേക്കുള്ള തിരിച്ചുപോക്ക് ക്രൈസ്തവാരംഭങ്ങളിലേക്കുള്ള യാത്രയുടെ ഭാഗമാണെന്നും ഇതിന്‍റെ അഭാവത്തില്‍ വേദപുസ്തക പരിഷ്ക്കരണവും ആരാധനക്രമ നവീകരണവും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മുന്നോട്ടുവച്ച നൂതന ദൈവശാസ്ത്ര ഗവേഷണപഠനവും സാധ്യമല്ല എന്നും വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ “അഗുസ്തീനിയാനു”മിന്‍റെ ഉദ്ഘാടനവേളയില്‍ ഉദ്ബോധിപ്പിച്ചത് പാപ്പാ അനുസ്മരിച്ചു.
“സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ ഗ്രിഹിക്കുകയെന്നാല്‍ ക്രിസ്തുവിനെയും മനുഷ്യനെയും കൂടുതല്‍ നന്നായി അറിയാന്‍ പഠിക്കലാണെന്നും ഈ അറിവ് സ്വന്തം ദൗത്യ നിര്‍വ്വഹണത്തില്‍ സഭയെ ഏറെ സഹായിക്കുമെന്നും” വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ 1982 മെയ് 7 ന് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച വേളയില്‍ പറഞ്ഞതും ഫ്രാന്‍സീസ് പാപ്പാ ഉദ്ധരിച്ചു.
ആകയാല്‍ സ്വന്തം വേരുകളോടും ദൗത്യത്തോടും വിശ്വസ്തരായിരിക്കാന്‍ പാപ്പാ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനം പകര്‍ന്നു.
1969 ഫെബ്രുവരി 14-നാണ് “അഗുസ്തീനിയാനും പട്രീസ്റ്റിക് ഇന്‍സ്റ്റിറ്റ്യുട്ട്” സ്ഥാപിതമായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: