വിശുദ്ധ ജോണ്‍ ബോസ്കൊ ഗുരുവും പിതാവും!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വിശുദ്ധ ജോണ്‍ബോസ്കൊ ദൈവത്തിന്‍റെ ആശ്ലേഷം യുവജനങ്ങള്‍ക്ക് എപ്രകാരം അനുഭവവേദ്യമാക്കാമെന്ന് അറിയാമായിരുന്ന ഒരു പിതാവും ഗുരുവുമായിരുന്നുവെന്ന് മാര്‍പ്പാപ്പാ.
ബുധാനഴ്ച (30/01/19) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്ത യുവജനത്തെയും വയോജനത്തെയും രോഗികളെയും നവദമ്പതികളെയും, തന്‍റെ പാനമ സന്ദര്‍ശനത്തിന്‍റെ പുനരവലോകനമായിരുന്ന മുഖ്യ പ്രഭാഷണത്തിനു ശേഷം, പ്രത്യേകം സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ, അനുവര്‍ഷം ജനുവരി 31-ന്, വിശുദ്ധ ജോണ്‍ ബോസ്കൊയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്.
താനുമായി കണ്ടുമുട്ടിയ യുവതീയുവാക്കള്‍ക്ക് പ്രത്യാശയും പാര്‍പ്പിടവും ഭാവിയും പ്രദാനം ചെയ്തുകൊണ്ടാണ് ഡോണ്‍ബോസ്കൊ ദൈവത്തിന് യുവതയോടുള്ള കരുതല്‍ അവര്‍ക്ക് അനുഭവിച്ചറിയാന്‍ ഇടയാക്കിയതെന്ന് പാപ്പാ വിശദീകരിച്ചു.
മാനുഷികവും ആദ്ധ്യാത്മികവുമായ യഥാര്‍ത്ഥ മൂല്യങ്ങളില്‍ യുവജനത്തെ വാര്‍ത്തെടുക്കേണ്ടത് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് മനസ്സിലാക്കാന്‍ ഈ വിശുദ്ധന്‍റെ സാക്ഷ്യം നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: