2018-ലെ റാത്സിങ്കര്‍ പുരസ്ക്കാരങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് നല്കും
- ഫാദര്‍ വില്യം നെല്ലിക്കല്‍
നവംബര്‍ 17-Ɔο തിയതി, ശനിയാഴ്ച വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിതരണംചെയ്യും.
റാത്സിങ്കര്‍ പുരസ്ക്കാരത്തിന്‍റെ 8-Ɔമത്തെ പതിപ്പാണിത്. സെപ്തംബര്‍ 20-Ɔο തിയതി ഈ വര്‍ഷത്തെ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
2018 പുരസ്ക്കാര ജേതാക്കള്‍
ദൈവശാസ്ത്ര പാണ്ഡ്യത്തിനുള്ള 2018-ലെ സമ്മാനത്തിന് അര്‍ഹരാകുന്നത് രണ്ടുപേരാണ്.
1. ബവേറിയക്കാരിയായ മരിയാന്ന ഷ്ലൂസ്സറും,
2. സ്വിറ്റ്സര്‍ലണ്ടുകാരന്‍, മാരിയോ ബോഡോയും.
1. മരിയാന്ന ഷ്ലൂസ്സര്‍ പ്രഫസ്സറും ദൈവശാസ്ത്ര പണ്ഡിതയും ഗ്രന്ഥകര്‍ത്താവുമാണ്. പാണ്ഡിത്യവും അതിനെ ബലപ്പെടുത്തുന്ന ഗഹനമായ കൃതികളും പ്രബന്ധങ്ങളും കണക്കിലെടുത്താണ് 59 വയസ്സുകാരി മരിയാന്ന ഷ്ലൂസ്സര്‍ കത്തോലിക്കാ ദൈവശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള റാത്സിങ്കര്‍ പുരസ്ക്കാരം സ്വീകരിക്കുന്നത്.
ദൈവശാസ്ത്ര മേഖലയിലെ പൊതുവായ ചിന്താധാരകള്‍, മദ്ധ്യകാലഘട്ടത്തിലെ സഭാപിതാക്കന്മാരുടെ ആത്മീയതയെക്കുറിച്ചുള്ള ഗഹനമായ പാണ്ഡിത്യം, കൂടാതെ സഭാപണ്ഡിതനായ വിശുദ്ധ ബൊനവെഞ്ചറിന്‍റെ വെളിപാട്, ദൈവശാസ്ത്രം എന്നീ വിഷയങ്ങളെ സംബന്ധിച്ച പ്രബോധനങ്ങളുടെ ഗവേഷണപഠനം എന്നിവ ഷ്ലൂസ്സറിന്‍റെ ശ്രദ്ധേയമായ സംഭാവനകളാണ്.
2. മാരിയോ ബോഡോ കലാകാരനും വാസ്തുശില്പിയുമാണ്. ക്രൈസ്തവികതയും കലാസാംസ്ക്കാരിക മേന്മയുമുള്ളതും, രാജ്യാന്തര നിലവാരമുള്ളതുമായ സൃഷ്ടികള്‍ പരിഗണിച്ചാണ് 75 വയസ്സുകാരന്‍ മാരിയോ ബോടോ റാത്സിങ്കര്‍ പുരസ്ക്കാരത്തിന് അര്‍ഹനാകുന്നത്.
ഭവനങ്ങള്‍, വന്‍കെട്ടിട സമുച്ചയങ്ങള്‍, ദേവാലയങ്ങള്‍, സ്കൂളുകള്‍, ഗ്രന്ഥശാലകള്‍, ആധുനിക മ്യൂസിയം എന്നവയുടെ ശ്രദ്ധേയനായ വാസ്തുശില്പിയാണ് ബോഡോ. പാരീസിലെ ഐവറി കത്തീഡ്രല്‍, ട്യൂറിനിലെ തിരുക്കച്ചയുടെ ദേവാലയം, വെനീസിലെ സാന്‍ ജോര്‍ജിയോയില്‍ ഇപ്പോള്‍ നടക്കുന്ന രാജ്യാന്തര പ്രദര്‍ശനത്തില്‍ വത്തിക്കാന്‍ പവിലയന്‍റെയും, അതിലെ താല്ക്കാലിക കപ്പേളയുടെയും നിര്‍മ്മിതി എന്നിവ ബോടോയുടെ സമകാലീനവും ശ്രദ്ധേയവുമായ സംഭാവനകളാണ്.
ജോസഫ് റാത്സിങ്കറിന്‍റെ ചിന്തകള്‍ പങ്കുവയ്ക്കുന്ന പ്രസ്ഥാനം
മുന്‍പാപ്പാ ബനഡിക്ടിന്‍റെ നാമത്തിലുള്ള സ്ഥാനപമാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ (Razinger Foundation of Pope Benedict XVI). വത്തിക്കാനിലാണ് അതിന്‍റെ ഓഫിസ്. 2010-ലാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ വത്തിക്കാനില്‍ സ്ഥാപിതമായത്. വിശ്രമജീവിതം നയിക്കുന്ന പാപ്പാ ബനഡിക്ടിന്‍റെ (ജോസഫ് റാത്സിങ്കറിന്‍റെ) സമ്പന്നമായ ദൈവശാസ്ത്ര പഠനങ്ങളും പ്രബോധനങ്ങളും കാലഘട്ടങ്ങളിലൂടെ ലോകത്തിന് ലഭ്യമാക്കുന്നതിനും കൈമാറുന്നതിനും, അവ പ്രചരിപ്പിക്കുന്നതിനുമായിട്ടാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായത്. സമുന്നതമായ സാംസ്ക്കാരിക ശാസ്ത്രീയ മൂല്യങ്ങള്‍ വളര്‍ത്തുന്ന സമ്മേളനങ്ങള്‍ അനുവര്‍ഷം സംഘടിപ്പിക്കുക, വിവിധ മേഖകളില്‍ പ്രശസ്തി കൈവരിച്ചിട്ടുള്ള, പ്രത്യേകിച്ച് ദൈവശാസ്ത്രജ്ഞന്മാരെയും അവരുടെ പ്രഗ്ത്ഭമായ രചനകളെയും കണ്ടെത്തി ആദരിക്കുക എന്നിവ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യങ്ങളാണ്.
വത്തിക്കാന്‍റെ മുന്‍വക്താവും വത്തിക്കാന്‍ റേഡിയോയുടെ ഡറക്ടര്‍ ജനറലുമായിരുന്ന ഈശോ സഭാംഗം, ഫാദര്‍ ഫ്രെദറിക്കൊ ലൊമ്പാര്‍ഡിയാണ് ഇപ്പോള്‍ റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: