ദൈവമക്കള്‍ക്കടുത്തവിധം ജീവിക്കുക-പാപ്പാ
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവം പിതാവാണെന്ന് തെളിഞ്ഞുകാണത്തക്കതാകണം നമ്മുടെ ഓരോ പ്രവൃത്തിയും എന്ന് മാര്‍പ്പാപ്പാ.
ബുധനാഴ്ച (14/11/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷാക്കാരെ സംബോധനചെയ്തവേളയില്‍ ഫ്രാന്‍സീസ് പാപ്പാ, അറബിഭാഷ സംസാരിക്കുന്നവരെ, വിശിഷ്യ, മദ്ധ്യപൂര്‍വ്വദേശത്തു നിന്നെത്തിയിരുന്നവരെ, പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്നു.
ദൈവം പിതാവാണെന്നും അവിടന്നില്‍ വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കുമെന്നും ഒരോ പ്രവൃത്തിയിലും ആവിഷ്കൃതമാകത്തക്കവിധം ദൈവമക്കള്‍ക്കടുത്തരീതിയില്‍ ജീവിക്കാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.
പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ റോമിലേക്കുള്ള അവരുടെ തീര്‍ത്ഥാടനം അപ്പസ്തോലന്മാരുടെ നഗരവുമായുള്ള അവരുടെ ബന്ധത്തെയും കത്തോലിക്കാസഭയില്‍ അംഗങ്ങളായിരിക്കുന്നതിലുള്ള ആനന്ദത്തെയും ശക്തിപ്പെടുത്താന്‍ ഉപകരിക്കട്ടെയെന്ന് ആശംസിച്ചു.
ഈ പൊതുകൂടിക്കാഴ്ചയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനോരായിരത്തിലേറെപ്പേര്‍ പങ്കെടുത്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: