തിരയുക

ടോക്കിയോ ആർച്ച്ബിഷപ് തർച്ചീസിയോ ഇസാവോ കികൂച്ചി ടോക്കിയോ ആർച്ച്ബിഷപ് തർച്ചീസിയോ ഇസാവോ കികൂച്ചി 

ജപ്പാൻ ഭൂചലനം: ഇരകൾക്ക് സഹായഹസ്‌തമേകി കത്തോലിക്കാസഭ

പുതുവർഷദിനത്തിൽ ജപ്പാനിലുണ്ടായ തീവ്രമായ ഭൂചലനത്തെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്‌തം വാഗ്ദാനം ചെയ്‌ത്‌ ജപ്പാനിലെ കത്തോലിക്കാസഭ. ഇരകളായവർക്ക് തങ്ങൾ നൽകിവരുന്നു സഹായങ്ങൾ തുടരുമെന്ന് ടോക്കിയോ ആർച്ച്ബിഷപ് കികൂച്ചി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജപ്പാനിലെ ഇഷികാവ പ്രീഫെക്ചറിലും സമീപരദേശങ്ങളിലും അനുഭവപ്പെട്ട അതിശക്തമായ ഭൂചലനത്തെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക്, കത്തോലിക്കാസഭ എന്ന നിലയിൽ, കഴിയുന്ന വിധത്തിലെല്ലാം തങ്ങൾ സമീപസ്ഥരായിരിക്കുമെന്നും, തങ്ങളുടെ പിന്തുണയും സഹായസഹകരണങ്ങളും തുടരുമെന്നും ടോക്കിയോ ആർച്ച്ബിഷപ് തർച്ചീസിയോ ഇസാവോ കികൂച്ചി. പുതുവർഷാരംഭദിനത്തിൽ ഏതാണ്ട് 55 പേരുടെ ജീവനെടുത്ത ഭൂചലനത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ജപ്പാനിലെ കത്തോലിക്കാസഭ, ദേശീയ കാരിത്താസ് സംഘടനയോട് ചേർന്ന്, അടിയന്തിരദുരന്തനിവാരണ സംഘം രൂപീകരിച്ചതായും, അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായും ആർച്ച്ബിഷപ് കികൂച്ചി തന്റെ ഇന്റർനെറ്റ് വ്ലോഗിൽ കുറിച്ചു.

നാഗോയ രൂപതയുടെ കീഴിലുള്ള ഹൊകുറികു പ്രദേശവും നോട്ടോ ഉപദ്വീപിലെ വാജിമ പ്രദേശവും ഭൂചലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. നാഗോയ രൂപതാദ്ധ്യക്ഷനുമായി, പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ തേടുകയാണെന്നും, സഭയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്ന സേവനങ്ങൾ ചർച്ച ചെയ്യുമെന്നും ടോക്കിയോ അതിരൂപതാദ്ധ്യക്ഷൻ എഴുതി. നീഗാത്ത പ്രദേശത്തെ സഭാകേന്ദ്രങ്ങൾക്ക് തകരാറുകൾ സംഭവിച്ചതിനെക്കുറിച്ച് നിലവിൽ വാർത്തകൾ ലഭിച്ചിട്ടില്ലെന്നും, നാഗോയ രൂപതയിൽനിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആർച്ച്ബിഷപ് കികൂച്ചി വ്യക്തമാക്കി.

2023 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, ആർച്ച്ബിഷപ് കികൂച്ചി, അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2024, 15:50