നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ വിമോചിതനായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ ബന്ദികർത്താക്കൾ വിട്ടയച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച (29/10/23) വൈകുന്നേരം താരബ സംസ്ഥാനത്തിൽ വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവകയിൽ വച്ച് തദ്ദേവൂസ് താർഹെമ്പെ എന്ന വൈദികനെയാണ് സായുധരായ ആക്രമികൾ ഏതാനും ഇടവകാംഗംങ്ങളുടെ മുന്നിൽ വച്ച് തട്ടിക്കൊണ്ടു പോയതും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തത്.
മുപ്പതാം തീയതി തിങ്കളാഴ്ച വൈകുന്നേരമാണ് ബന്ദികർത്താക്കൾ അദ്ദേഹത്തെ വിട്ടയച്ചതെന്ന് വ്വുക്കാരി രൂപതയുടെ മാദ്ധ്യമ സമിതിയുടെ മേധാവിയായ വൈദികൻ ജോൺ ലയിക്കെ വെളിപ്പെടുത്തി.
നൈജീരിയയിൽ ഇതിനുമുമ്പും നിരവധി വൈദികർ തട്ടിക്കൊണ്ടുപ്പോകപ്പെട്ടിട്ടുണ്ട്. ധനസമ്പാദനമാർഗ്ഗമായിട്ടാണ് നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകൾ നടക്കുന്നത്. വൈദികർക്കു പുറമെ സാധാരണ പൗരന്മാരും ബന്ദികളാക്കപ്പെടുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: