വിശുദ്ധ നാടിനെ മറിയത്തിൻറെ വിമലഹൃദയത്തിന് സമർപ്പിച്ച് ജറുസലേമിൻറെ ലത്തീൻ പാത്രിയാർക്കീസ് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നരകുലം സമാധാനസരണിയിൽ നിന്നകന്നിരിക്കയാണെന്നും സമീപകാലദുരന്തങ്ങളിലും യുദ്ധം ജീവനെടുത്ത ദശലക്ഷക്കണക്കിനാളുകളുടെ ത്യാഗങ്ങളിലും നിന്ന് പാഠം പഠിച്ചിച്ചിട്ടില്ലെന്നും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബാത്തിസ്ത പിത്സബാല്ല.
വിശുദ്ധ നഗരത്തെ പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവഹൃദയത്തിന് ഞായറാഴ്ച (29/10/23) സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
പോരാട്ടങ്ങൾക്കും ബലഹീനതകൾക്കുമിടയിലും തിന്മയുടെയും യുദ്ധത്തിൻറെയുമായ അനീതിയുടെ നിഗൂഢതയുടെ മദ്ധ്യത്തിലും ദൈവം തൻറെ ജനത്തെ ഒരിക്കലും കൈവിടില്ലെന്നും അവരെ സ്നേഹത്തോടെ നോക്കുന്നുവെന്നും പരിശുദ്ധ അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അവൾ തൻറെ വിമലഹൃദയത്തെ സഭയ്‌ക്കും അഖിലമനുഷ്യരാശിക്കും അഭയകേന്ദ്രമാക്കുകയും ചെയ്യുന്നുവെന്നും പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല പ്രസ്താവിച്ചു.
കാനായിലെ കല്ല്യാണ വേളയിൽ വീഞ്ഞു തീർന്നപ്പോൾ പരിശുദ്ധ അമ്മ സ്വപുത്രനായ യേശുവിനോട് “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞത് അനുസ്മരിച്ചുകൊണ്ട് അദ്ദേഹം, പ്രതീക്ഷയുടെ വീഞ്ഞ് തീരുകയും ആനന്ദം അപ്രത്യക്ഷമാകുകയും, സാഹോദര്യം പരാജയപ്പെടുകയും മനുഷ്യൻ സ്വന്തം മനുഷ്യത്വം മറന്ന് സമാധാനം എന്ന ദാനം പാഴാക്കിക്കളയുകയും ചെയ്തിരിക്കുന്ന ഈ ഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ മാതൃ സഹായം തങ്ങൾക്ക് ഏറെ ആവശ്യമാണെന്ന് പറഞ്ഞു.
പ്രാർത്ഥനയുടെയും പ്രായശ്ചിത്തപ്രവർത്തികളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം തങ്ങളിൽ ഉളവാക്കുന്നതിനും നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും നയിക്കുന്നതിനും വേണ്ടി പാത്രിയാർക്കീസ് കർദ്ദിനാൾ പിത്സബാല്ല പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: