ഉക്രൈനിൽ ഓർത്തഡോക്സ് കത്തീഡ്രൽ തകർത്ത് റഷ്യൻ ആക്രമണം
സ്വിത്‌ലാന ദൂഖോവിച് - മോൺ. ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ഉക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഉക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകർന്നതായി ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ ബിഷപ് മിഖായിലോ ബൂബ്‌നി അറിയിച്ചു. ആക്രമണത്തെ തികച്ചും ഭയാനകം എന്ന് വിശേഷിപ്പിച്ച ബിഷപ് ബൂബ്‌നി സംഭവത്തിൽ ഒരാൾ മരണമടഞ്ഞെന്നും, നാല് കുട്ടികൾ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റെന്നും വത്തിക്കാൻ ന്യൂസിന് അനുവദിച്ച കൂടിക്കാഴ്ചയിൽ അറിയിച്ചു.
ഞായറാഴ്ച വത്തിക്കാനിൽവച്ചു നടത്തിയ ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിൽ ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു. രൂപാന്തരീകരണത്തിന്റെ പേരിലുള്ള ഓർത്തഡോക്സ് കത്തീഡ്രലാണ് അപകടത്തിൽ തകർന്നത്. 1936-ൽ സ്റ്റാലിൻ ഭരണകൂടം നശിപ്പിച്ച ഈ കത്തീഡ്രൽ 1990-ലാണ് ഒഡേസയിലെ വിശ്വാസികളുടെ സഹായത്തോടെ പുനർനിർമ്മിച്ചത്. യുനെസ്കോയുടെ സംരക്ഷണത്തിനുള്ള ഈ പൈതൃകദേവാലയത്തിനെതിരെ നടന്ന ആക്രമണത്തെ ലജ്ജാകരമെന്ന് യുനെസ്കോ അപലപിച്ചു. 2010-ൽ റഷ്യൻ പാത്രിയർക്കീസ് കിറിൽ ആയിരുന്നു ഈ കത്തീഡ്രൽ പുനർസമർപ്പണം ചെയ്തത്.
ഞായറാഴ്ച പുലർച്ചെ ഒരുമണി മുതൽ അഞ്ചുമണി വരെ നീണ്ടുനിന്ന ആക്രമണത്തിൽ റഷ്യ, ഓനിക്സ്, ഇസ്‌കന്ദർ തുടങ്ങി സാധ്യമായ എല്ലാ മിസൈലുകളും ഉപയോഗിച്ചുവെന്ന് ബിഷപ് ബൂബ്‌നി വിശദീകരിച്ചു. ധാന്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയും തുർക്കിയുമായി നിലവിലിരുന്ന കരാറിൽനിന്ന് റഷ്യ പിന്നോക്കം പോയതിനെത്തുടർന്ന് ഒന്നര വർഷം മുൻപ് ഒഡേസയിലെ തുറമുഖത്തിനെതിരെ റഷ്യ ആക്രമണം ആരംഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ 61 കെട്ടിടങ്ങൾക്കും 146 അപ്പാർട്മെന്റുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: