ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും, നവംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ദേവാലയങ്ങളും പ്രധാനപ്പെട്ട ചില സ്ഥാപങ്ങളും ചുവന്ന വെളിച്ചം ഉപയോഗിച്ച് പ്രകാശിപ്പിക്കും. ലോകത്ത് മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രചാരണം നടത്തുക.
2015 ഒക്ടോബറിൽ ബ്രസീലിൽ റിയോ ഡി ജനൈറോയിലുള്ള ക്രിസ്തുവിന്റെ കൂറ്റൻ പ്രതിമ ചുവന്ന പ്രകാശത്തിൽ തെളിച്ചാണ് ആദ്യമായി ഇതുപോലെ ഒരു പ്രചാരണമാർഗ്ഗം ആരംഭിച്ചത്.
ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഇംഗ്ലണ്ട്, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തുടങ്ങി ലോകത്തെമ്പാടും മതസ്വാതന്ത്രത്തിനായുള്ള ഈ പ്രതിഷേധപ്രചാരണം ആരംഭിച്ചിട്ടുണ്ട്.