ആഗോള പ്രേഷിതദിനാചരണം- ലഭിച്ച വിശ്വാസം പങ്കുവയ്ക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ഹൃദയങ്ങളെ സ്പർശിച്ച ദൈവവുമായുള്ള കൂടിക്കാഴ്ചയും അവിടത്തെ വിസ്മയപ്രവർത്തനങ്ങളും നമുക്കായിമാത്രം സൂക്ഷിച്ചുവയ്ക്കാനാകില്ലെന്ന് ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ സംഘത്തിൻറെ മേധാവി കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലേ.
ഈ വരുന്ന ഇരുപത്തിനാലാം തീയതി, ഞായറാഴ്‌ച (24/10/2021) ആചരിക്കുന്ന തൊണ്ണൂറ്റിയഞ്ചാം ലോക പ്രേഷിത ദിനത്തോടനുബന്ധിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, അഥവാ, പ്രസ്സ് ഓഫീസിൽ വ്യാഴാഴ്‌ച (21/10/21) നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം അനുഭവിച്ചറിഞ്ഞ സ്നേഹം മറ്റുള്ളവർക്കുള്ള ഒരു ദാനമെന്ന നിലയിൽ നാം പങ്കുവയ്ക്കേണ്ടതാണെന്ന് കർദ്ദിനാൾ തഗ്ലേ ഇക്കൊല്ലത്തെ പ്രേഷിത ദിനാചരണത്തിൻറെ വിചിന്തന പ്രമേയം, അപ്പസ്തോലപ്രവർത്തനങ്ങൾ നാലാം അദ്ധ്യായം, ഇരുപതാവാക്യം, അതായത്, “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സാസാരിക്കാതിരിക്കാനാകില്ല” എന്ന വാക്യം അനുസ്മരിച്ചുകൊണ്ട്, ഉദ്ബോധിപ്പിച്ചു.
നമുക്കു ലഭിച്ച വിശ്വാസം നാം പങ്കുവയ്ക്കാതെ ഒരു ചെറിയ ഗണത്തിൽ ഒതുക്കി വയ്ക്കുകയാണെങ്കിൽ അത് വരേണ്യവർഗ്ഗത്തിൻറെ കാര്യമായി പരിണമിക്കുകയും നാം ദുർബ്ബലരായിത്തീരുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പേകി. തങ്ങളിൽ നിന്ന്, ഭയപ്പാടുകളിൽ നിന്ന് പുറത്തുകടന്ന് ഭൂമിശാസ്ത്ര-അസ്തിത്വപരങ്ങളായ എല്ലാ ജനതകളിലേക്കും എത്തിച്ചേരുന്നതിന് സ്നേഹത്താൽ പ്രചോദിതരായവരാണ് പ്രേഷിതരെന്നും കർദ്ദിനാൾ തഗ്ലേ പ്രസ്താവിച്ചു.