അഭയാർത്ഥി ദിനം: അഭയാർത്ഥികൾക്ക് അഭയം തേടാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ചിലിയിലെ സർക്കാറിനോടു കത്തോലിക്കാ സംഘടനകൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മറ്റു സംഘടനകളോടൊപ്പം ഈശോസഭയുടെ അഭയാർത്ഥി സേവന സംഘടനയും ചിലിയിലെ വെനീസ്വലക്കാരുടെ സംഘടനയും ഒച്ചവച്ച പത്രികയിൽ "തങ്ങളുടെ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥമൂലവും ഉപജീവനത്തിനുള്ള മാർഗ്ഗങ്ങൾ അടഞ്ഞതിനാലും കാൽനടയായി മരുഭൂമി താണ്ടി, കുട്ടികളോടും വൃദ്ധരോടുമൊപ്പം നീണ്ട അപകടകരമായ യാത്ര നടത്താൻ നിർബന്ധിതരാവുന്ന ഇവരുടെ നാടകീയ സാഹചര്യത്തിലേക്ക്” ശ്രദ്ധ ക്ഷണിച്ചു. ഇത്തരം ഒരു യാത്ര ഈ അടുത്ത കാലത്ത് 6 പേരുടെ ജീവൻ അപഹരിച്ചിരുന്നു.
ചിലിയിലേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും വെനിസ്വലക്കാരാണ്. വെനീസ്വലയിലെ സാമൂഹീക - സാമ്പത്തീക - രാഷ്ട്രീയ പ്രതിസന്ധി മൂലം 5 ദശലക്ഷം പേരാണ് ഈ അടുത്ത കാലത്ത് രാജ്യം വിട്ടത്. കത്തോലിക്കാ സംഘടനകൾ രേഖപ്പെടുത്തുന്നതു പോലെ ഭൂരിഭാഗം പേർക്കും, അഭയാർത്ഥി സംരക്ഷണ നിയമമനുസരിച്ച് നിയമപരമായ സംരക്ഷണത്തിന് അവകാശമുണ്ടെങ്കിൽ കൂടി, അഭയത്തിനായുള്ള നിലവിലെ നടപടിക്രമങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശരിയായി അറിയിക്കാത്തതുമൂലം അത് നിഷേധിക്കപ്പെടുകയാണ്. അതിന്റെ ഫലമായി 2020ൽ കോവിഡ് 19 ന്റെ അടിയന്തരാവസ്ഥയിലും അഭയത്തിനായുള്ള 1629 അപേക്ഷകളിൽ 7 എണ്ണം മാത്രമാണ് സർക്കാർ അംഗീകരിച്ചത്. ഏറ്റം ബലഹീനരായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്നും പ്രസ്താവന അടിവരയിട്ടു.
അഭയാർത്ഥികളെ സംരക്ഷിക്കേണ്ടതിന് പകരം നിയമവിരുദ്ധവും കൂട്ടായ പുറത്താക്കലിന്റെയും അടിച്ചമർത്തലിന്റെയും കുറ്റവൽക്കരിക്കിലിന്റെയും പാതയിലൂടെ അവരുടെ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നു പത്രികയിൽ കുറ്റപ്പെടുത്തുന്നു. അതിനാൽ, തുടരുന്ന ആരോഗ്യഅടിയന്തരാവസ്ഥകൂടി കണക്കിലെടുത്ത്, രാജ്യത്ത് എത്തിച്ചേരുന്നവർക്ക് "മാനവീകതയോടെയുള്ള സ്വാഗതം", ഉറപ്പാക്കാനും മനുഷ്യാവകാശത്തിന്റെ അടിച്ചമർത്തലിനേക്കാൾ അഭയത്തിനു മുൻഗണന നൽകുന്ന വ്യവസ്ഥകൾ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ രാജ്യത്തിലെ സ്ഥാപനങ്ങളോടു അഭ്യർത്ഥിക്കുകയും ചെയ്തു.
ഈ അടുത്ത കാലത്ത് ചിലിയിൽ എത്തിയ കുടിയേറ്റക്കാരെ, പ്രത്യേകിച്ച് വെനീസ്വലക്കാരായവരെ തടങ്കലിൽ വയ്ക്കലുകളും, നാടുകടത്തലും, ഉപദ്രവങ്ങളമേൽപ്പിച്ചതുമായ സംഭവങ്ങൾ നിരവധിയാണ്. ഈ സംഭവങ്ങൾ മൂലം അന്തോഫഗാസ്ഥ പ്രവിശ്യയിലെ മെത്രാൻമാർ രാഷ്ട്രത്തിൽ വസിക്കുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സംസ്ഥാന സ്ഥാപനങ്ങളുടെ നടപടികൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിച്ചമർത്തൽ നടപടികൾ നേരിട്ടവരിൽ ഭൂരിഭാഗവും വെനീസ്വലക്കാരാണെന്നതിൽ പ്രത്യേക ആശങ്ക രേഖപ്പെടുത്തിയ മെത്രാൻമാർ, നിർബന്ധിത സാഹചര്യങ്ങളാൽ സ്വന്തം നാടുവിടേണ്ടിവന്ന അവർക്ക് അന്താരാഷ്ട്ര സംഘടനകളുടെയും, തീർച്ചയായും തങ്ങളുടെ രാജ്യത്തിന്റെയും പ്രത്യേക സംരക്ഷണം ആവശ്യമാണെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: