മ്യാന്മാറിലെ ജനതയ്ക്ക് കൊറിയൻ സഭയുടെ പിൻതുണ
- ഫാദർ വില്യം നെല്ലിക്കൽ
പീഡിതരായ മ്യാന്മാറിലെ ജനത
ജനാധിപത്യത്തിനുള്ള പോരാട്ടത്തിൽ സൈനിക അതിക്രമ ഭരണത്തിൻ കീഴിൽ ക്ലേശിക്കുന്ന സാധാരണക്കാരായ മ്യാന്മാറിലെ ജനതയ്ക്കാണ് തെക്കൻ കൊറിയിയിലെ സിയോൾ അതിരൂപതാദ്ധ്യക്ഷൻ, കർദ്ദിനാൾ യോം സു-ജൂങ് സാന്ത്വനസന്ദേശം അയച്ചത്. മാർച്ച് 16-ന് ചൊവ്വാഴ്ച യങ്കൂൺ അതിരൂപതാദ്ധ്യക്ഷനും ഏഷ്യയിലെ കത്തോലിക്കാ മെത്രാൻ സംഘങ്ങളുടെ കൂട്ടായ്മയുടെ (Federation of Asian Bishops' Conferences) തലവനുമായ കർദ്ദിനാൾ ചാൾസ് മവൂങ് ബോയ്ക്ക് അയച്ച കത്തിലൂടെയാണ് മിലിട്ടറി പീഡനങ്ങൾക്ക് വിധേയരാകുന്ന ജനതയ്ക്ക് സാന്ത്വനമായി സന്ദേശവും ധനസഹായവും കർദ്ദിനാൾ സു-ജൂങ് അയച്ചത്.
പീഡിതർക്കു പിൻതുണയും സഹായവും
ജനാധിപത്യത്തിനു വേണ്ടിയുള്ള സമാധാനപരമായ ജനങ്ങളുടെ പ്രതിഷേധം സൈന്ന്യത്തിന്‍റെ കൈകളിൽ പീഡിപ്പിക്കപ്പെടുന്നതിൽ കർദ്ദിനാൾ സു-ജോങ് അതിയായ ദുഃഖം കത്തിലൂടെ രേഖപ്പെടുത്തി. സൈന്ന്യം കാണിക്കുന്ന ക്രൂരതയെ അപലപിച്ച കർദ്ദിനാൾ, നീതിക്കായി പോരാടുന്ന ജനങ്ങളെ പിൻതുണയ്ക്കുന്നതായും അവരുടെ പക്ഷചേരുന്നതായും കത്തിലൂടെ പ്രഖ്യാപിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തെ സൈനിക ശക്തികൊണ്ടു നേരിടുന്നത് അന്യായമെന്ന് കത്തിൽ അപലപിച്ച കർദ്ദിനാൾ സു-ജോങ് ക്ലേശിക്കുന്ന ജനങ്ങൾക്കു പിൻതുണയായി 50,000 അമേരിക്കൻ ഡോളർ, (ഏകദേശം മൂന്നരക്കോടിയോളം രൂപ) മ്യാന്മാറിലെ വത്തിക്കാൻ സ്ഥാനപതിയുടെ ഓഫീസിലൂടെ എത്തിച്ചു കൊടുക്കുകയും ചെയ്തു.
ഒരു സൈനിക അട്ടിമറി
നിലവിലുണ്ടായിരുന്ന പ്രസിഡന്‍റ്, ഔങ് സാൻ സൂ-കിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യഭരണത്തെ അഴിമതി ആരോപിച്ച് കീഴ്പ്പെടുത്തിയശേഷമുണ്ടായ ഒരു സൈനിക അട്ടിമറിയിലൂടെയാണ്, മ്യാന്മാറിൽ രാജ്യാന്തര നിയമങ്ങൾ തെറ്റിച്ച് മിലിട്ടറി ഭരണം നടപ്പാക്കിയതെന്ന് കർദ്ദിനാൾ യോം സു-ജൂങ് സന്ദേശത്തിൽ കുറ്റപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: