മതബോധനത്തിന് അടിത്തറയാകേണ്ട കുടുംബസദസ്സുകൾ
- ഫാദർ വില്യം നെല്ലിക്കൽ
1. കുടുംബചുറ്റുപാടുകളിലെ മതബോധനം
ഇറ്റലിയിലെ മതാദ്ധ്യാപകരെ ജനുവരി 30-ന് അഭിസംബോധനചെയ്തുകൊണ്ട് ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക് പാപ്പാ ഫ്രാൻസിസ് അയച്ച സന്ദേശത്തിൽനിന്നും എടുത്തതാണ് ശ്രദ്ധേയമായ ഈ ഹ്രസ്വഭാഗം.
മതാദ്ധ്യാപകരെ അഭിസംബോധന ചെയ്യുന്നതിനിടെ പാപ്പാ ഫ്രാൻസിസ് മാതാപിതാക്കളോടും മുത്തച്ഛീ മുത്തച്ഛന്‍മാരോടും ഒരു വാക്കു പറയുകയുണ്ടായി. അനുദിന സംഭാഷണത്തിലൂടെയും സംസാര ഭാഷയിലൂടെയും വിശ്വാസം കൈമാറ്റം ചെയ്യപ്പെടണമെന്നതായിരുന്നു (in dialect) പാപ്പായുടെ സവിശേഷമായ അഭ്യർത്ഥന.
2. വാത്സല്യത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ഭാഷ
ഇവിടെ സംസാരഭാഷകൊണ്ട് പാപ്പാ ഉദ്ദേശിക്കുന്നത് മാതാപിതാക്കൾക്കും കാരണവന്മാർക്കും മാത്രം സാധ്യമാകുന്ന സാമീപ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ഗാർഹിക ഭാഷയാണത്. മക്കബായരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏഴു സഹോദരങ്ങളുടെ പീഡന സമയത്ത് അവരുടെ അമ്മ ചാരത്തുനിന്നുകൊണ്ട് സഹിക്കുന്ന ചെറുപ്പക്കാരോട് അവരുടെ സംസാര ഭാഷയിൽ സാന്ത്വനവചസ്സുകൾ ഓതിക്കൊണ്ടിരുന്നതായി മക്കാബയരുടെ ഗ്രന്ഥത്തിൽ വായിക്കുന്നു. അമ്മ പീഡനങ്ങൾക്കുമദ്ധ്യേ മക്കൾക്ക് സാന്ത്വനമാകുന്നത് അവരുടെ പിതാക്കളുടെ ഭാഷയിൽ രണ്ടു മൂന്നു പ്രാവശ്യം ഏഴു മക്കളോടും സംഭാഷിച്ചുകൊണ്ടാണ്.
3. സംസാരഭാഷയുടെ ശക്തി
വിശ്വാസം ഗാർഹിക പശ്ചാത്തലത്തിൽ നമ്മുടെ സാധാരണ ഭാഷയിൽ പങ്കുവയ്ക്കപ്പെടേണ്ടതാണ്. ഗാർഹിക ഭാഷ ഹൃദയത്തിന്‍റെ ഭാഷയാണ്. കുടുംബങ്ങളിൽ ഓരോരുത്തരും ഏറ്റവും അടുത്തറിയുന്നതും, ആശയങ്ങൾ പങ്കുവയ്ക്കുന്നതും, ഒപ്പം പരസ്പരം വളരെ നന്നായി മനസ്സിലാക്കുന്നതിന് സഹായകമാകുന്നതും ആണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ വിശ്വാസം പാഠ്യപദ്ധതിയിലൂടെ അല്ലാതെ ഏറ്റവും മനോഹരമായി പങ്കുവയ്ക്കപ്പെടാവുന്നത് കുടുംബ ചുറ്റുപാടുകളിലും അതിന്‍റെ സംസാരഭാഷയിലൂടെയുമാണെന്ന് പാപ്പാ സ്ഥിരീകരിച്ചു.