എൽ സാൽവദോറിൽ ദാരുണമായികൊല്ലപ്പെട്ട നാലു പ്രേഷിതകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യഅമേരിക്കൻ നാടായ എൽ സാൽവദോറിൽ നാലു പതിറ്റാണ്ടു മുമ്പ് വധിക്കപ്പെട്ട നാലു പ്രേഷിതകൾ വിശ്വസ്തരായ പ്രേഷിത ശിഷ്യരാകുന്നതിന് നമുക്കെല്ലാവർക്കും മാതൃകകളാണെന്ന് മാർപ്പാപ്പാ.
മേരിനോൾ സന്ന്യാസിനികൾ ഇത്താ ഫോഡ് (Ita Ford), മൗറ ക്ലാർക്ക് (Maura Clarke), ഊർസുലയിൻ സഹോദരി ദൊറോത്തി കാസെൽ (Dorothy Kazel), അല്മായ പ്രേഷിത ഷാൻ ദൊണൊവാൻ (Jean Donovan) എന്നിവരെ, ആഭ്യന്തരകാലാപ കാലത്ത്, 1980 ഡിസംബർ 2-ന് എൽ സാൽവദോറിലെ അർദ്ധസൈനികർ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി വധിച്ച ദാരുണ സംഭവത്തിൻറെ നാല്പതാം വാർഷികം ഈ ഡിസംബർ 2-നായിരുന്നതിനാൽ അതെക്കുറിച്ച്, ഫ്രാൻസീസ് പാപ്പാ, ബുധനാഴ്ച (02/12/20) ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ അനുസ്മരിക്കുകയായിരുന്നു.
വടക്കെ അമേരിക്കക്കാരായ ഈ നാലുപേരും വലിയ അപകടസാധ്യതകൾ അവഗണിച്ച്, അഭയാർത്ഥികൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കും സുവിശേഷ ചൈതന്യത്തോടുകൂടി ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചുകൊടുക്കുകയായിരുന്നുവെന്നും അവർ അവരുടെ വിശ്വാസം ജീവിച്ചത് മഹാ ഉദാരതയോടെയാണെന്നും പാപ്പാ പറഞ്ഞു.