തിരയുക

VATICAN-RELIGION-POPE VATICAN-RELIGION-POPE 

സാഹോദര്യത്തിന്‍റെ നവചക്രവാളം തുറക്കുന്ന ചാക്രികലേഖനം

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സാഹോദര്യത്തിന്‍റെയും സാമൂഹിക സമത്വത്തിന്‍റെയും ചാക്രികലേഖനത്തെക്കുറിച്ച്...

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര

1. വിവാദങ്ങള്‍ക്കുള്ള മറുപടിയുടെ രണ്ടാംഭാഗം
ഒക്ടോബര്‍ 3, ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് അസ്സീസി പട്ടണത്തില്‍, വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയില്‍വച്ച് കൈയ്യൊപ്പുവച്ച് പ്രകാശനംചെയ്യുവാന്‍ പോകുന്ന പുതിയ ചാക്രിക ലേഖനമാണ് Omnes Fratres, “എല്ലാവരും സഹോദരങ്ങള്‍”. എന്നാല്‍ പുറത്തിറങ്ങും മുന്‍പെ അതിന്‍റെ തലക്കെട്ടിനെക്കുറിച്ച് ചിലര്‍ വിവാദം ഉയര്‍ത്തുകയുണ്ടായി. സഭാപ്രബോധനങ്ങളുടെ തലക്കെട്ട് പതിവായി ലത്തീന്‍ മൂലകൃതിയുടെ ആദ്യവാചകത്തിലെ ആദ്യത്തെ രണ്ടു വാക്കുകളാണ്. അങ്ങനെ Fratres Omnes “എല്ലാവരും സഹോദരങ്ങള്‍” എന്നു പേരു നല്കിയിട്ടുള്ള പുതിയ ചാക്രികലേഖനത്തിന്‍റെ  ചില ഭാഷകളിലെ  “എല്ലാവരും സഹോദരന്മാര്‍...” എന്ന പുല്ലിംഗ രൂപത്തിലുള്ള വിവര്‍ത്തനങ്ങളാണ്  വിവാദം ചിന്തകള്‍ക്ക് കാരണമായിരിക്കുന്നത്.  സ്ത്രീകളെ പാപ്പാ ഒഴിവാക്കുകയാണെന്നും, സഭയിലെ പുരുഷമേധാവിത്വമാണ് ഈ ചാക്രിക ലേഖനം പ്രതിഫലിപ്പിക്കുന്നതെന്നുമാണ് ചില സ്ത്രീ സ്വതന്ത്രവാദികളുടെയും (feminist), പ്രസ്ഥാനങ്ങളുടെയും വിയോജിപ്പ്. ദൈവശാസ്ത്രജ്ഞനും, വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ചുള്ള പഠനങ്ങളിൽ പണ്ഡിതനും പ്രഗത്ഭനുമായ സ്വിസ് കപ്പൂച്ചിൻ സന്ന്യാസി, ഡോ. നിക്ലൗസ് കൂസ്റ്റര്‍ തലക്കെട്ടിനെ സംബന്ധിച്ച വിവാദങ്ങൾക്ക് നല്കുന്ന മറുപടിയുടെ രണ്ടാംഭാഗം താഴെ ചേര്‍ക്കുന്നു :

2. പാപ്പായുടെ ഉദ്ബോധനങ്ങളിലെ ജ്ഞാനത്തിന്‍റെ ശേഖരം 
പാപ്പാ ഫ്രാൻസിസ് "ലൗദാത്തോ സീ" (Laudato Si')  എന്ന തന്‍റെ ചാക്രിക ലേഖനത്തിൽ മധ്യകാലത്തെ ഇറ്റാലിയന്‍ പ്രാദേശിക ഭാഷയിൽ “അസ്സീസിയിലെ പാവം ഫ്രാന്‍സിസി”ന്‍റെ (poverello) രചനയെയാണ് ഉദ്ധരിച്ചതെങ്കിൽ, ഈ മൂന്നാമത്തെ ചാക്രികലേഖനത്തിൽ വിശുദ്ധ ഫ്രാന്‍സിസിന്‍റെ രചനകളിലെ “ജ്ഞാനത്തിന്‍റെ ഒരു ശേഖരം”തന്നെ പാപ്പാ നൽകുന്നുണ്ട്. മധ്യകാലത്ത് വിശുദ്ധൻ സന്യാസികളെ വ്യക്തിഗതമായി അഭിസംബോധനചെയ്തപ്പോൾ സ്വന്തമായ സന്ന്യാസസഭയിലെ തന്‍റെ മുഴുവന്‍ സഹോദരന്മാരെയുമാണ് അഭിസംബോധനചെയ്തത്. എന്നാൽ, ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള ഫ്രാൻസിസ്കൻ രചനകളുടെ പൊതുവായ നിലവാരമുള്ള എല്ലാ പതിപ്പുകളിലും ഉദ്ധരിച്ചിരിക്കുന്നത്, അനേകരെ വ്യക്തിഗതമായി അഭിസംബോധനചെയ്യുന്ന "എല്ലാവരും സഹോദരങ്ങള്‍" (Omnes Fratres) എന്ന പ്രയോഗത്തെ പുരുഷന്മാരെ മാത്രമേ ഉള്‍പ്പെടുത്തുന്നുള്ളൂ എന്നു വാദിക്കുന്നവർ പകുതി സത്യം മാത്രമേ ഗ്രഹിക്കുന്നുള്ളൂവെന്നാണോ അര്‍ത്ഥമാക്കുന്നത്?

3. പൂര്‍ണ്ണ അര്‍ത്ഥം പ്രതിഫലിപ്പിക്കാത്ത
അക്ഷരാര്‍ത്ഥത്തിലുള്ള വിവര്‍ത്തനങ്ങള്‍

മറ്റൊരു വിധത്തിൽ പറഞ്ഞാൽ; ലത്തീൻ വാക്യത്തിന്‍റെ അക്ഷരാർത്ഥ വിവർത്തനം, ഈ ഉദ്ധരണി പ്രകടിപ്പിക്കാൻ ഉദ്ദേശിക്കുന്ന അർത്ഥത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നില്ലെന്ന സത്യം ഫ്രാന്‍സിസ്ക്കന്‍ രചനകളുടെ വിദഗ്ദ്ധനായ പണ്ഡിതന്‍, ഡോ. നിക്കോളെ കൂസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഫ്രാൻസിസ്കൻ രചനകളുടെ ഇറ്റാലിയൻ പതിപ്പിൽ, വിശുദ്ധന്‍റെ ആറാമത്തെ ഉദ്ബോധനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “സഹോദരന്മാരേ എല്ലാവരും, നല്ല ഇടയനിലേയ്ക്ക് ശ്രദ്ധാപൂർവം നോക്കിക്കൊണ്ട്, അജഗണങ്ങളെ രക്ഷിയിലേയ്ക്കു നയിക്കുവാൻ കുരിശിനോടുള്ള അഭിനിവേശം എന്നും നിലനിർത്തുക”. ഈ വാചകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇടയന്‍റെയും അവന്‍റെ ആട്ടിൻകൂട്ടത്തിന്‍റെയും അവതരണത്തിൽ സഭ മുഴുവനും ഉൾപ്പെടുന്നുണ്ട്. അല്ലാതെ ഒരു കൂട്ടം സന്ന്യാസികൾ മാത്രമല്ലെന്ന് ആര്‍ക്കും മനസ്സിലാക്കാമല്ലോ? അതിനാൽ, ഈ ചാക്രിക ലേഖനത്തിൽ പാപ്പാ ഉപയോഗിച്ചിരിക്കുന്ന ഉദ്ധരണിയുടെ ആത്യന്തിക ലക്ഷ്യം തിരിച്ചറിയുന്നതിന്, വാചകത്തിന്‍റെ വിവിധ ഭാഗങ്ങളുടെ ഉത്ഭവവും, രചനയുടെ അന്തിമ ഘടനയും തമ്മിൽ വേർതിരിച്ചറിയേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ, "ഫ്രാത്രസ്" എന്ന പദം ഫ്രാൻസിസ്കൻ സമൂഹമെന്ന ചെറിയ വൃത്തത്തിൽനിന്ന് സഭ മുഴുവനിലേക്കും വ്യാപിക്കുന്നുവെന്നതും കാണാതെ പോകരുത്.

4. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ
ഉദ്ധരണികളു‌ടെ പ്രത്യേകത 

തന്‍റെ ജീവിതത്തിന്‍റെ അവസാനവർഷങ്ങളിൽ, അസീസിയിലെ ഫ്രാൻസിസ് തിരഞ്ഞെടുത്ത 28 ആത്മീയ അരുളപ്പാടുകളെ ചേർത്ത്, ബൈബിളിലേതുപോലെ തീര്‍ത്ത "വിജ്ഞാനത്തിന്‍റെ ഭവന"ത്തെ അനുസ്മരിപ്പിക്കുന്ന, ഒരു ആത്മീയ ഹര്‍മ്മ്യത്തിലേയ്ക്കു നയിക്കുന്ന ചക്രം വിശുദ്ധന്‍ രൂപപ്പെടുത്തി. അത്, 4 x 7 നാൽ രൂപംകൊണ്ട 28 എന്ന ബൈബിളിലെ പ്രതീകാത്മകമായ അക്കത്താലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലെ, 4 എന്ന അക്കം ലോകത്തെയും, 7 ദൈവത്തിന്‍റെ സൃഷ്ടിയെയും സൂചിപ്പിക്കുന്നു. അതേസമയം, 28 പ്രതീകാത്മകമായി ദൈവത്തിന്‍റെ പ്രവൃത്തിയായ സഭയെയുമാണ് വിവക്ഷിക്കുന്നത്. അപ്പോൾ, ആരാണ് കലാപരമായി അലങ്കരിച്ച ഹര്‍മ്മ്യത്തിന്‍റെ പ്രവേശന കവാടത്തില്‍ ചെന്നിട്ട് ഒരൊറ്റ നിരയിലേക്ക് മാത്രം നോക്കുന്നത്? ചുരുക്കത്തിൽ, ഈ ആത്മീയ ഭവനത്തിലേയ്ക്ക് എല്ലാവരെയും – സ്ത്രീകളെയും പുരുഷന്മാരെയും, ആരെയും ഒഴിവാക്കാതെ വിശുദ്ധ ഫ്രാന്‍സിസ് സകലരെയും ക്ഷണിക്കുകയാണ്. അതായത്, വിശുദ്ധന്‍റെ ശേഖരത്തിലെ ഓരോ വ്യക്തിഗതമായ പദങ്ങളും എല്ലാവരേയും അഭിസംബോധനചെയ്യുന്നുവെന്നാണ് സാരമെന്ന് ഫ്രാന്‍സിസിന്‍റെ രചനകളുടെ പണ്ഡിതനായ കൂസ്റ്റര്‍ വ്യക്തമാക്കുന്നു.

5. “ഓംനെസ് ഫ്രാത്രെസ്” Omnes Fratres എല്ലാവരും സഹോദരങ്ങള്‍
വിശുദ്ധന്‍റെ അന്തിമ ശേഖരമായ അരുളപ്പാടുകളുടെ തുടക്കത്തിൽ, വിശുദ്ധ കുർബാനയെക്കുറിച്ച് സംസാരിക്കുമ്പോൾ സ്ത്രീകളെ "മനുഷ്യപുത്രന്മാർ" എന്ന് അഭിസംബോധനചെയ്യുന്നുണ്ട്. അങ്ങനെ, വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഈ ഹ്രസ്വഗ്രന്ഥത്തിലെ ലത്തീൻ വാചകം സൂചിപ്പിക്കുന്നത് 'മുഴുവൻ സഭയിലേക്കും അതായത്, മനുഷ്യരാശിയുടെ എല്ലാ അംഗങ്ങളിലേക്കും തുറക്കുന്ന പ്രത്യാശയുടെ ചക്രവാളമാണ് തന്‍റെ രചനയെന്നും, ജ്ഞാന ഭവനത്തിലൂടെയുള്ള യാത്രയിൽ "നിങ്ങളെ സന്തോഷിപ്പിക്കുന്ന ജീവിതയാത്രയുടെ" പാത സകലര്‍ക്കും കണ്ടെത്താനാവുമെന്നുമാണ്. കൂടാതെ, അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് നൽകിയ ആത്മീയ പാഠങ്ങളുടെ ചക്രത്തിന്‍റെ കേന്ദ്രമായി ബൈബിളിലെ സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളെക്കുറിച്ചു സംസാരിക്കുകയും, എല്ലാവരെയും അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെതായ ആത്മീയ ദശഭാഗ്യങ്ങൾ (10 beatitudes) എഴുതിച്ചേര്‍ത്തിരിക്കുകയും ചെയ്യുന്നു.

പാപ്പാ ഫ്രാന്‍സിസാവട്ടെ, സാഹോദര്യത്തിന്‍റെ "മാഗ്ന കാർട്ട" എന്ന് വിശേഷിപ്പിക്കുന്ന ഈ ശേഖരത്തിലെ ഏതെങ്കിലും ഒരൊറ്റ വാചകം മാത്രമായി എടുത്തുകാണിക്കുന്നില്ല, മറിച്ച് മുഴുവൻ ഭാഗങ്ങളും പഠനവിധേയമാക്കുകയാണ്. ചുരുക്കത്തിൽ, വിശ്വസാഹോദര്യത്തെ സംബന്ധിച്ച് അബുദാബിയിൽ ഒപ്പുവെച്ച ക്രിസ്ത്യൻ-ഇസ്ലാമിക രേഖ പോലെ, സ്വന്തം സഭയ്ക്കപ്പുറത്ത് സകല മനുഷ്യരാശിയെയും പാപ്പാ അഭിസംബോധനചെയ്യുന്നുവെന്ന് ചാക്രിക ലേഖനത്തിന്‍റെ തലക്കെട്ടും, പ്രാരംഭവും വ്യക്തമാക്കുന്നു. പാപ്പാ എഴുതുന്നത് "സാഹോദര്യത്തെക്കുറിച്ചും സാമൂഹിക സൗഹൃദത്തെക്കുറിച്ചു"മാണ്, അതായത്, ആരെയും ഒഴിവാക്കാതെ എല്ലാവരെയും ആശ്ലേഷിക്കുന്ന ഐക്യദാർഢ്യത്തിന്‍റെ ലോകത്തെ കുറിച്ചാണ്.

6. സകല ജനതകള്‍ക്കുമുള്ള ആഹ്വാനം
ഫ്രാൻസിസ് പാപ്പാ തന്‍റെ മൂന്നാമത്തെ ചാക്രിയ ലേഖനത്തിൽ പ്രാരംഭ ഉദ്ധരണിക്കൊപ്പം, അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഫ്രാൻസിസ്കൻ സന്യാസികൾക്കായി രചിച്ച 1221-ലെ “ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്‍റെ നിയമങ്ങളില്‍”പ്പോലും (Rules of the Franciscan Friars Minors) എല്ലാവരും ഒരുമിച്ച് ഏകദൈവത്തെ സ്നേഹിക്കുവാനുള്ള ക്ഷണം നൽകി, വിശുദ്ധൻ എല്ലാ ജനങ്ങളെയും അഭിസംബോധനചെയ്യുന്നുണ്ട്. പാപ്പായുടെ ഈ ചാക്രിക ലേഖനത്തിന് പ്രചോദനമായിരിക്കുന്നത് വിശുദ്ധൻ തന്‍റെ ജീവിതാവസാന കാലഘട്ടത്തിൽ നൽകിയ "വിജ്ഞാന ഭവനത്തിന്‍റെ" ഉദ്ബോധനമാണ്.

പ്രവേശന കവാടം മുതൽ മനോഹരമായ ശിൽപങ്ങളാൽ പൂര്‍ണ്ണമായും അലംകൃതമായിരിക്കുന്ന ആ സൗധത്തില്‍ അവയെല്ലാം പരസ്പരം സംയോജിതമാണ്. ഈ ആത്മീയ ഹര്‍മ്മ്യത്തിലൂടെ നടക്കാൻ സഹോദരന്മാരെ മാത്രമല്ല, എല്ലാ വിശ്വാസികളെയും ഭൂമിയിലെ ഓരോ വ്യക്തികളെയും വിശുദ്ധൻ ക്ഷണിക്കുന്നു. അതിനാൽ, സകല മാനവര്‍ക്കും - സ്ത്രീകൾക്കും പുരുഷന്മാർക്കും അതില്‍ പങ്കാളിത്തമുണ്ടെന്ന് മനസിലാക്കി, പുതിയ ചാക്രിയ ലേഖനത്തിലെ "ഓംനെസ് ഫ്രാത്രെസ്" (Omnes Fratres) അല്ലെങ്കിൽ "എല്ലാവരും സഹോദരങ്ങൾ" എന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൽനിന്നുള്ള ഉദ്ധരണിയിലെ ആശയം വിവർത്തനം ചെയ്യുകയും, ഉൾക്കൊള്ളുകയും വേണമെന്ന്, വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആത്മീയതയുടെ ഉള്‍ക്കാമ്പ് അറിയുന്ന ഫാദര്‍ നിക്ലാവൂസ് കൂസ്റ്റര്‍ കപ്പൂച്ചിന്‍ ലേഖനത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2020, 11:03