പാവങ്ങള്‍ക്കായ് കരങ്ങള്‍ നീട്ടണമെന്ന് പാപ്പാ ഫ്രാന്‍സിസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പ്രഭാഷകന്‍റെ ചിന്തകളിലൂടെ
പഴമയുടെ വിജ്ഞാനമാണ് പ്രഭാഷകന്‍റെ ഗ്രന്ഥം പറയുന്ന പാവങ്ങള്‍ക്കായി കരങ്ങള്‍ നീട്ടണമെന്നുള്ള പ്രഭാഷകന്‍റെ ഗ്രന്ഥത്തിലെ വചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ആരംഭിക്കുന്നത് (പ്രഭാ. 6, 7). എന്നാല്‍ ക്രിസ്തുവിന്‍റെ വരവിന് നൂറ്റാണ്ടാകള്‍ക്കു മുന്നേ പ്രഭാഷകന്‍ പറഞ്ഞ വരികള്‍ ഇന്നും പ്രസക്തമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.. കാരണം പാവപ്പെട്ട മനുഷ്യരില്‍ നാം ദൈവമായ ക്രിസ്തുവിനെയാണ് കാണുന്നത്. അവിടുന്നു ലോകത്തിനു തന്നെത്തന്നെ വെളിപ്പെടുത്തിയത് എളിയവരില്‍ എളിയവനായിട്ടായിരുന്നെന്നും പാപ്പാ ആമുഖമായി സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നു.
2. ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുത്
ഇസ്രായേല്‍ ജനത വിദേശശക്തികളുടെ കൈകളില്‍ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചപ്പോള്‍ പ്രഭാഷകന്‍ ദൈവത്തോട് വിജ്ഞാനത്തിനായി യാചിച്ചു. ദൈവം അദ്ദേഹത്തിന് വിജ്ഞാനവും വിവേകവും നല്കി. ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ മനുഷ്യനെ ഏറെ വലയ്ക്കുന്നത് ദാരിദ്ര്യമാണെന്നും അത് മനുഷ്യന്‍റെ ഏറെ വലിയ പ്രതിസന്ധിയാണ് ഇതെന്നുമുള്ള വെളിവാണ് പ്രഭാഷകനു ലഭിച്ചത്. അതുകൊണ്ടാണ് ദാരിദ്ര്യത്തിന്‍റെ ക്ലേശത്തില്‍ ദൈവത്തില്‍ പ്രത്യാശവയ്ക്കുവാന്‍ പ്രഭാഷകന്‍ ആവശ്യപ്പെടുന്നതെന്ന് തിരുവചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ ആഹ്വാനംചെയ്തു. സ്വര്‍ണ്ണം ഉലയിലെന്നപോലെ അവിടുന്നു തന്‍റെ തിരഞ്ഞെടുപ്പുവരെ പരീക്ഷിച്ച് ശുദ്ധിചെയ്യും. അതിനാല്‍ ജീവിതക്ലേശങ്ങളിലും പ്രതിസന്ധികളിലും ദൈവിക കാരുണ്യത്തില്‍ പ്രത്യാശ അര്‍പ്പിച്ച് ജീവിക്കുവാന്‍ പ്രഭാഷകന്‍ സകലരെയും ഉദ്ബോധിപ്പിക്കുന്നത് പാപ്പാ സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നു.
3. പാവങ്ങള്‍ ദൈവത്തിന്‍റെ പ്രതിച്ഛായയുള്ളവര്‍
എല്ലാവരും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ എളിയ സഹോദരങ്ങളെയും സ്നേഹിക്കണമെന്ന് അടിസ്ഥാന തത്വം പാപ്പാ വചനാധിഷ്ഠിതമായി വിശദീകരിക്കുന്നുണ്ട് ( പ്രഭാ. 7, 29-36). ദൈവസ്നേഹവും പാവങ്ങളായ സഹോദരങ്ങളോടുള്ള സ്നേഹവും, അതിനാല്‍ വേര്‍തിരിക്കാനാവാത്തതാണെന്നും പാപ്പാ സ്ഥാപിക്കുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ പാവങ്ങളില്‍നിന്ന് ആര്‍ക്കും അകന്നിരിക്കുവാനാവില്ല. മറിച്ച് പാവങ്ങളുടെ കൂടെയായിരിക്കുന്നവരും അവരെ ശുശ്രൂഷിക്കുന്നവരും ദൈവത്തിന്‍റെ കരുണയാല്‍ സമൃദ്ധമായ ഫലപ്രാപ്തി അണിയുമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു. പാവങ്ങളെ സ്വീകരിക്കുന്നവര്‍ ക്രിസ്തുവിനെയാണ് സ്വീകരിക്കുന്നതെന്നത് സുവിശേഷമാണെന്നും, സഭാ ജീവിതത്തില്‍ പാവങ്ങള്‍ എന്നും നമ്മുടെകൂടെ ഉണ്ടായിരിക്കുമെന്ന സത്യവും സന്ദേശത്തില്‍ പാപ്പാ വിശദീകരിക്കുന്നുണ്ട് (യോഹ. 12, 8).
4. പാവങ്ങള്‍ക്കായുള്ള ആഗോളദിനം
നവംബര്‍ 15-നാണ് 2020-ലെ പാവങ്ങള്‍ക്കായുള്ള ആഗോളദിനം. ആരാധനക്രമപ്രകാരം ഈ ദിനം ആണ്ടുവട്ടം 33-Ɔο വാരം ഞായറാഴ്ചയാണ് ലോകമെമ്പാടും ആചരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: