തിരയുക

children rowing across in the rain forests of Amazonia children rowing across in the rain forests of Amazonia  

ആമസോണിയന്‍ സിനഡ് : കാടിന്‍റെ മക്കളുടെ കരച്ചില്‍

ഒക്ടോബര്‍ 8-Ɔο തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ സിനഡു ഹാളില്‍ നടന്ന 3-Ɔമത് സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട് :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ജീവന്‍ സംരക്ഷിക്കാനുള്ള അവകാശം

മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച ചര്‍ച്ചകളാണ് ആമസോണിയന്‍ പ്രവിശ്യയ്ക്കുവേണ്ടിയുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ രണ്ടാംദിനം - മൂന്നാമതു സമ്മേളനത്തില്‍ നടന്നത്.  ഒന്‍പതു രാജ്യങ്ങളിലായി വ്യപിച്ചുകിടക്കുന്ന ആമസോണ്‍ പ്രവിശ്യയില്‍ 2003-നും 2019 കാലഘട്ടത്തില്‍ 14 വര്‍ഷങ്ങള്‍ക്കിടയില്‍ 1119 കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതായി കണക്കുകള്‍ പ്രകാരം സമ്മേളനം ചൂണ്ടിക്കാട്ടി. തദ്ദേശജനതകളുടെ നന്മയ്ക്കും വികസനത്തിനുംവേണ്ടി നിലകൊണ്ട സാമൂഹിക നേതാക്കളാണ് ഭരണകര്‍ത്താക്കളില്‍നിന്നും വേണ്ടുവോളം സംരക്ഷണം ലഭിക്കാതെ കൊല്ലപ്പെട്ടത്.

തദ്ദേശീയരെ തുണയ്ക്കേണ്ട സഭ
ഇത്തരുണത്തില്‍ സഭ സാമൂഹിക തലത്തിലും, ഒപ്പം സഭാതലത്തിലും – രൂപതയും അവയുടെ പ്രസ്ഥാനങ്ങളും കൈകോര്‍ത്ത നീതിക്കും ജനങ്ങളുടെ അവകാശസംരക്ഷയ്ക്കുമായി സംഘടിതമായി ഇറങ്ങണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഇത്രയുംനാള്‍ സഭയുടെ ശ്രദ്ധ അധികവും പരിസ്ഥിതിയെ മലീമസമാക്കുന്ന വന്‍ പദ്ധതികള്‍ക്കെതിരെ നീങ്ങുക മാത്രമായിരുന്നു. എന്നാല്‍ മറുഭാഗത്ത് ചെറുകിട പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ വളര്‍ത്തേണ്ടത് ബദല്‍ സംവിധാനമാവുകയും തദ്ദേശജനതയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുമെന്നും സിനഡുപതാക്കന്മാര്‍ അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനങ്ങളിലേയ്ക്കും താഴെക്കിടയിലുള്ളവരെ ശാക്തീകരിക്കുന്നതുമായ പദ്ധതികളിലേയ്ക്കാണ് സിനഡ് വിരല്‍ ചൂണ്ടിയത്.

പ്രകൃതി സ്രോതസ്സുകളുടെയും
തദ്ദേശീയരുടെയും ചൂഷകര്‍

ആമസോണിയന്‍ ജീവനെ സംരക്ഷിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍
തദ്ദേശജനതയുടെ പ്രകൃതി സ്രോതസ്സുകള്‍ കവര്‍ച്ചചെയ്യുന്ന തരത്തിലുള്ള ഖനി വ്യവസായങ്ങളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടു. അവ കാരണമാക്കുന്ന മാലിന്യനിക്ഷേപവും, വനനശീകരണവും ആമസോണിനു വന്‍ഭീഷണിയാണെന്ന വസ്തുത സമ്മേളനം സ്ഥിരീകരിച്ചു. ദേശീയ തലത്തിലുള്ള ദുര്‍ബലമായ വനസംരക്ഷണ നിയമങ്ങള്‍ ലംഘിച്ച്, വന്‍തോതില്‍ നടക്കുന്ന കൊക്കോ കൃഷിയുടെ മറവില്‍ അരങ്ങേറുന്ന വനനശീകരണം ആമസോണ്‍ കാടുകളില്‍ സാധാരണമായിട്ടുണ്ട്. അങ്ങനെ വനസമ്പത്തും, നാടിന്‍റെ മനോഹാരിതയും തദ്ദേശജനതളുടെ ജീവനസ്രോതസ്സുകളും നശിപ്പിക്കുന്ന നിഷേധാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സഭ ഉറച്ച നിലപാട് എടുക്കണമെന്നുതന്നെയാണ് സമ്മേളനം അഭിപ്രായപ്പെട്ടത്.

കാടിന്‍റെ മക്കളുടെ കരച്ചില്‍
തദ്ദേശീയരെ കവര്‍ച്ചചെയ്യുന്ന തരത്തിലുള്ള അനധികൃതവും, അക്രമ ശൈലിയിലുള്ളതുമായ വനസമ്പത്തുക്കളുടെ വാറ്റു വ്യവസായം നിറുത്തലാക്കി, രാജ്യാന്തര നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായി ആമസോണ്‍ മഴക്കാടുകളെയും അവിടത്തെ ജലാശയങ്ങളെയും പക്ഷിമൃഗാദികളെയും, ജനതകളെയും സംരക്ഷിക്കേണ്ടത് അടിയന്തിരാവശ്യാമാണെന്ന് സിനഡുപിതാക്കാന്മാര്‍ അഭിപ്രായപ്പെട്ടു. അവിടെ കവര്‍ച്ചചെയ്യപ്പെട്ട പരിസ്ഥിതിക്കൊപ്പം തദ്ദേശജനതകളും ഇന്ന് കേഴുകയാണെന്ന് ലാറ്റിനമേരിക്കയുടെ പ്രതിനിധികളായ പിതാക്കന്മാര്‍ ചൂണ്ടിക്കാട്ടി. വനം വികസന പദ്ധതികളുമായി ആമസോണില്‍ കടന്നുകൂടിയവരുടെ കൈകളില്‍ രക്തസാക്ഷിത്വംവരിച്ച മിഷണനറിമാരും തദ്ദേശ ജനതകളും നിരവധിയാണെന്ന് ആമസോണിയന്‍ നാടുകളില്‍നിന്നും എത്തിയവര്‍ സിനഡു സമ്മേളനത്തെ ധരിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2019, 19:19