ബഹാമാസിനു പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച
സെപ്തംബര്‍ 4-Ɔο തിയതി ബുധനാഴ്ച, തന്‍റെ 31-Ɔമത്ത് അപ്പസ്തോലിക യാത്രയുടെ ആദ്യഘട്ടം - റോമില്‍നിന്നും മൊസാംബിക്കിന്‍റെ തലസ്ഥാനമായ മപ്പൂത്തോയിലേയ്ക്ക് പറക്കവെ, യാത്രയുടെ ആരംഭത്തിലാണ് പാപ്പാ ഫ്രാന്‍സിസ്, പ്രാതല്‍ കഴിച്ചശേഷം വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനചെയ്തത്.
കെടുതിയില്‍പ്പെട്ട കരീബിയന്‍ നാട്
കൊടുങ്കാറ്റിന്‍റെ കെടുതിയില്‍പ്പെട്ട കരീബിയന്‍ രാജ്യമായ ബഹാമാസിലെ ജനങ്ങളെ പാപ്പാ വിമാനത്തിലെ വാര്‍ത്താസമ്മേളനത്തില്‍ അനുസ്മരിച്ചു. തന്‍റെ കൂടെ സഞ്ചരിച്ചിരുന്ന 70-ല്‍താഴെ വരുന്ന മാധ്യമപ്രവര്‍ത്തകരോടും, വത്തിക്കാന്‍ സംഘത്തിലുള്ളവരോടും കൊടുങ്കാറ്റില്‍ മരണമടയുകയും, എല്ലാം നഷ്ടപ്പെടുകയും, വേദനിക്കുകയും ചെയ്യുന്ന ബഹാമിയന്‍ ജനതയ്ക്കുവേണ്ടി ഒരു നിമിഷം മൗനമായി പ്രാര്‍ത്ഥിച്ചു. സെപ്തംബര്‍ 3, 4 ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അറ്റ്ലാന്‍റിക്കിലെ കരീബിയന്‍ നാട്ടില്‍ പേമാരിയും കൊടുങ്കാറ്റും കെടുതികള്‍ വിതച്ചത്.
രാജ്യാന്തര മാധ്യമപ്രവര്‍ത്തകരോട്
മൊസാംബിക്ക്, മഡഗാസ്കര്‍, മൗറീഷ്യസ് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയില്‍ തന്‍റെകൂടെ വന്നിട്ടുള്ള മാധ്യമപ്രവര്‍ത്തകരെ പാപ്പാ അഭിവാദ്യംചെയ്തു. അവര്‍ നല്കുന്ന പിന്‍തുണയ്ക്കും, വിവരങ്ങള്‍ തത്സമയം ലോകജനതയുമായി പങ്കുവയ്ക്കുന്നതിനും പാപ്പാ നന്ദിയര്‍പ്പിച്ചു. മൊസാംബിക്കില്‍നിന്നുള്ള 3 മാധ്യമപ്രവര്‍ത്തകരും, മഡഗാസ്കറില്‍നിന്ന് ഒരാളും, മൗറീഷ്യസിലെ നാലുപേരും പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.
ജ്ഞാനവൃദ്ധരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി സ്ഥാനമേറ്റ മത്തെയോ ബ്രൂണിക്കും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു. അപ്പസ്തോലിക യാത്രകളില്‍ നിരവധി തവണ പങ്കെടുത്തിട്ടുള്ള ജ്ഞാനവൃദ്ധരായ ചില വന്‍വാര്‍ത്താ ഏജന്‍സികളുടെ പ്രവര്‍ത്തകരെ പാപ്പാ പേരെടുത്തു പറഞ്ഞ് അഭിവാദ്യംചെയ്തു.
നന്ദിയുടെ വാക്കുകളോടും വികാരത്തോടുംകൂടിയാണ് ഹ്രസ്വമായ വാര്‍ത്താസമ്മേളനം പാപ്പാ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: