നൈജീരിയായില്‍ വൈദികഹത്യ തുടര്‍ക്കഥയാകുന്നു!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ആഫ്രിക്കന്‍ നാടായ നൈജീരിയായില്‍ മറ്റൊരു കത്തോലിക്കാ വൈദികന്‍ കൂടി കൊല്ലപ്പെട്ടു.
നൈജീരിയായുടെ കിഴക്കന്‍ പ്രദേശത്തുള്ള ജലിങ്കൊ രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികനായ ഡേവിസ് താങ്കൊയെയാണ് അജ്ഞാതരായ അക്രമികള്‍ വധിക്കുകയും മൃതദേഹവും അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനവും കത്തിച്ചു ചാമ്പലാക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
തിവ്, ജുകുന്‍ എന്നീ രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുതയില്ലാതാക്കി സമാധാനം സംജാതമാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു വധിക്കപ്പെട്ട വൈദികന്‍ താങ്കൊ.
സമാധാനകൂടിക്കാഴ്ച്ചയ്ക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഈ കൊലപാതകത്തില്‍ ഇസ്ലാം സംഘടനകള്‍ക്ക് പങ്കില്ലെന്ന നിലപാടിലാണ് ജലിങ്കൊ രൂപതയുടെ മെത്രാന്‍ ചാള്‍സ് ഹമ്മാവ്വ.
പ്രതികാരനടപടികള്‍ക്കു മുതിരരുതെന്ന് അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുകയും ഈ കൊലപാതകത്തെ അപലപിക്കുകയും ചെയ്തു.
നൈജീരിയായില്‍ ഒരു മാസം മുമ്പ് അജ്ഞാതര്‍ എനുഗു രൂപതയില്‍പ്പെട്ട ക്ലെമെന്‍റ് എസ്സിയാഗു എന്ന വൈദികനെ വധിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: