ഇറ്റലിയുടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
സാല്‍വതോര്‍ മര്‍ത്തീനസ്സിന്‍റെ പതറാത്ത നേതൃത്വം
പാപ്പാ ഫ്രാന്‍സിസ് നവീകരിച്ച പ്രസ്ഥാനത്തിന്‍റെ നയങ്ങള്‍ക്ക് അനുസൃതമായി മര്‍ത്തീനസ് നയിക്കുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയെരോ ബസേത്തി പ്രസ്താവിച്ചു. ഏപ്രില്‍ 26-മുതല്‍ 28-വരെ റോമിനു പുറത്തുള്ള സാക്രോഫാനോയില്‍ സംഗമിച്ച ഇറ്റലിയുടെ ദേശീയ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ 1800-ല്‍ അധികമുള്ള നേതൃത്വ സംഘമാണ് ആഗോള കരിസ്മാറ്റിക്ക് സഖ്യത്തിന് കരുത്തായി നില്ക്കുന്ന സാല്‍വതോര്‍ മര്‍ത്തീനസിനെ 2/3 (മൂന്നില്‍ രണ്ടു) ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുത്തത്.
ഇറ്റലിയുടെ വമ്പന്‍ നവീകരണ പ്രസ്ഥാനം
ഇറ്റലിയുടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് 1900-ല്‍ അധികം ഗ്രൂപ്പുകളിലും സമൂഹങ്ങളിലുമായി 2 ലക്ഷത്തില്‍ അധികം അംഗങ്ങളുണ്ട്. മര്‍ത്തീനസിന്‍റെ രണ്ടാംഘട്ട കാലപരിധി 2019-മുതല്‍ 2022-വരെയാണ്. 1997-ലാണ് പ്രസ്ഥാനത്തിന്‍റെ പ്രഥമ അല്‍മായ പ്രസിഡന്‍റായി മര്‍ത്തീനസ് തിരഞ്ഞെടുക്കപ്പെട്ടത്.
സഭാജീവനിലെ സജീവപങ്കാളി
നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള കുടുംബങ്ങള്‍ക്കുള്ള രാജ്യാന്തര ഫൗണ്ടേഷന്‍റെ സ്ഥാപകനും സജീവപ്രവര്‍ത്തകനുമാണ് സാല്‍വത്തോര്‍ മര്‍ത്തീനസ് (Centro Internazionale Famiglia di Nazareth). മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ സ്ഥാപിച്ച നവസുവിശേഷ വത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, അല്‍മായര്‍ക്കായുള്ള വത്തിക്കന്‍റെ കൗണ്‍സില്‍ എന്നീ പേപ്പല്‍ സ്ഥാപനങ്ങളിലെ അംഗവും സജീവ പ്രവര്‍ത്തകനുമാണ് സാല്‍വത്തോര്‍ മര്‍ത്തീനസ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: