പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
ഫാ. ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
പാക്കിസ്ഥാനിൽ 2024 ഫെബ്രുവരി 8-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എല്ലാ മതവിശ്വാസങ്ങളിൽ പെട്ട ആളുകളുടെയും അഭിലാഷങ്ങൾ രാഷ്ട്രീയ പ്രതിനിധ്യത്തിൽ ഉൾക്കൊള്ളിക്കണമെന്ന ആവശ്യം ബലപ്പെടുന്നു.നിർണായകമായ വോട്ടെടുപ്പിൽ മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപത ആർച്ചുബിഷപ്പ് ജോസഫ് അർഷാദ് ആവശ്യപ്പെട്ടു.
പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാകിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവരുടെ ക്ഷേമവും സംരക്ഷിക്കുക എന്ന പ്രമേയം തങ്ങളുടെ രാഷ്ട്രീയ പരിപാടിയിൽ ഉൾപ്പെടുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ആഹ്വാനം ചെയ്യുന്നു.1947-ൽ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യം മുതൽ മുസ്ലീം ഇതര പൗരന്മാർ പാക്കിസ്ഥാന്റെ വികസനത്തിലും സമൃദ്ധിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അഭിവൃദ്ധിയിലും പ്രധാന പങ്കു വഹിച്ചിട്ടുള്ളതും ചരിത്ര സത്യമാണ്.
വിവിധ ചിന്താധാരകളിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരുമായുള്ള ഒരു സുപ്രധാന കൂടിക്കാഴ്ചയിൽ തീവ്രവാദം, വിഭാഗീയത എന്നിവയെ ഏകകണ്ഠമായി അപലപിക്കുകയും,രാജ്യത്ത് സഹിഷ്ണുതയും സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തീവ്ര മുസ്ലീം ഗ്രൂപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ പ്രചാരണത്തെയും അസഹിഷ്ണുതയെയും യോഗം അപലപിച്ചു.ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം സാമ്പത്തിക അസ്ഥിരതയുടെ ഗുരുതരമായ അവസ്ഥയിലേക്കാണ് സാധാരണക്കാരെ തള്ളി വിടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: