തുടരുന്ന സംഘർഷങ്ങൾ, തകരുന്ന സമാധാനവും - യെമനിൽനിന്ന് തുടരുന്ന സംഘർഷങ്ങൾ, തകരുന്ന സമാധാനവും - യെമനിൽനിന്ന് 

യെമൻ: കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു

യെമെനിൽ ഇപ്പോഴും തുടരുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ എട്ടു കുട്ടികളും ഉണ്ടെന്ന് യുണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫിന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ യെമെനിൽ തുടരുന്ന അക്രമങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ എട്ടു കുട്ടികളുമുണ്ടെന്ന് യുണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ (Henrietta Fore) അറിയിച്ചു. സംഘർഷങ്ങളിൽ ഇപ്പോഴും കുടുംബങ്ങളിലും കുട്ടികൾക്കിടയിലും നിരവധിയാളുകളാണ് ഇരകളാകുന്നത്.

2015 മാർച്ചിൽ സംഘർഷം രൂക്ഷമായതിനുശേഷം 10,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യത്തിന് ഇരകളാകുകയോ ചെയ്തിട്ടുണ്ട്. ഈ കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് എല്ലാ ദിവസവും യെമെനിൽ നാലോളം കുട്ടികളാണ് അക്രമങ്ങൾക്ക് സ്വന്തം ജീവിതം കൊണ്ട് വിലകൊടുക്കേണ്ടിവരുന്നത്. എന്നാൽ ഇവ ഐക്യരാഷ്ട്രസഭയ്ക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞ കണക്കുകൾ മാത്രമായതിനാൽ, യഥാർത്ഥ സംഖ്യ വളരെ കൂടുതലാകാനാണ് സാധ്യതയെന്ന് ഹെൻറിയെത്ത അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ മാരിബ് നഗരത്തിൽ മാത്രം പതിനൊന്ന് കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യങ്ങൾക്ക് ഇരകളാകുകയോ ചെയ്തിട്ടുണ്ട്.

യെമനിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും അക്രമം രൂക്ഷമാകുകയും ചെയ്യുമ്പോഴെല്ലാം ഏറ്റവും കൂടുതൽ വില കൊടുക്കുന്നത് കുട്ടികളാണെന്ന് യുണിസെഫ് ഡയറക്ടർ ജനറൽ ഹെൻറിയറ്റ ഫോർ പറഞ്ഞു. ഭീകരമായ അക്രമങ്ങളാൽ യെമെനിൽ പല കുടുംബങ്ങൾ ശിഥിലമാകുകയാണെന്നും, കുട്ടികൾ ഈ സംഘർഷങ്ങളുടെ ഇരകളാകുന്നത് ഇനിയും തുടരാൻ പാടില്ലയെന്നും ഹെൻറിയെത്ത തുടർന്നു.

കുട്ടികളുൾപ്പെടെയുള്ള സാധാരണ പൗരന്മാർക്കും അവരുടെ സ്വത്തിനും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കെതിരാണ്. പൊതുജനത്തെ സംരക്ഷിക്കാനും കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകാനും പൊതുസംവിധാനങ്ങൾക്കും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും പക്ഷോഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും യുണിസെഫ് ആഹ്വാനം ചെയ്തു.

അക്രമത്തിന്റെ ഈ ഏറ്റവും പുതിയ തരംഗം കുട്ടികൾക്കും കുടുംബങ്ങൾക്കും നേരത്തെതന്നെ നിരാശാജനകമായിരുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു എന്നും ഏകദേശം 17 ലക്ഷം കുട്ടികൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിച്ച യൂണിസെഫ്, 20 ലക്ഷത്തിലധികം കുട്ടികൾ ഇപ്പോഴും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരായുണ്ടെന്നും, അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 23 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നും ഏകദേശം 85 ലക്ഷം കുട്ടികൾക്ക് സുരക്ഷിതമായ വെള്ളമോ ശുചീകരണമോ ലഭ്യമല്ല എന്നും കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2021, 17:46