കഥപറച്ചിലിനെക്കുറിച്ച് പാപ്പായുടെ സന്ദേശം രണ്ടാം ഭാഗം
1. ജനതകളുടെ നിശ്വാസവും സ്പന്ദനവുമായ
കഥപറച്ചിലുകള്‍
പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും അല്ലെങ്കില്‍ നാട്ടറിവുകളും സംസ്കാരങ്ങള്‍ക്ക് ജീവവായു നല്കുന്നു. മാധ്യമബാഹുല്യം മൂലം വിവരവിസ്ഫോടനത്തിന് വിധേയമായ ഇക്കാലത്ത് യാഥാര്‍ത്ഥ്യം ആവിഷ്കൃത യാഥാര്‍ത്ഥ്യമായിത്തീരുന്നു. മിഥ്യാവാര്‍ത്തകളും കാലുഷ്യ പ്രചാരണങ്ങളും അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്തെ “സത്യാനന്തരകാലം” എന്നു ചില ചിന്തകര്‍ വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. ഈ വര്‍ഷത്തെ ലോക മാധ്യമദിന സന്ദേശത്തിന് കഥപറച്ചില്‍ എന്ന വിഷയം പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ എത്രയെത്ര കഥകളാണ് യേശു പറഞ്ഞിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഉല്പത്തിയും പുറപ്പാടും മുതല്‍ അവസാനം വെളിപാടിന്‍റെ പുസ്തകംവരെ എത്രയോ കഥകളാണ്! ഇങ്കാ-മായന്‍ സംസ്കാരങ്ങളുടെയും, ഇതിഹാസ കഥാകാരന്മാരുടെയും ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നു വരുന്ന പാപ്പാ ഫ്രാന്‍സിസ് മാധ്യമദിന സന്ദേശത്തിന് കഥപറച്ചില്‍ വിഷയമാക്കിയത് ഏറെ പ്രസക്തമാണ്.
2. മഹിമവെടിഞ്ഞ് ദൈവം മനുഷ്യരോടൊപ്പം
തന്‍റെ ജനവുമായി ചരിത്രത്തില്‍ ഇടപെടുന്ന ദൈവത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ബൈബിള്‍ക്കഥകളില്‍ ആദ്യത്തെക്കഥയായ പുറപ്പാടു പുസ്തകത്തിലെ ഒരു വചനംകൊണ്ടാണ് ഈ വര്‍ഷത്തെ സന്ദേശം ശീര്‍ഷകം ചെയ്തിരിക്കുന്നത്. “നിങ്ങളുടെ മക്കളോടും ചെറുമക്കളോടും പറയുവാന്‍വേണ്ടി...!” (പുറപ്പാട് 10 : 2). അടിമകളാക്കപ്പെട്ട ഇസ്രായേല്‍ മക്കള്‍ കരഞ്ഞു വിളിച്ചപ്പോള്‍ ദൈവം അവരുടെ കരച്ചില്‍ കേള്‍ക്കുകയും, അവരെ ശ്രദ്ധിക്കുകയും ഓര്‍ക്കുകയും ചെയ്തു. അബ്രാഹവും ഇസഹാക്കും യാക്കോബുമായുള്ള ഉടമ്പടികള്‍ ദൈവം ഓര്‍ക്കുകയും അവിടുന്നു തന്‍റെ ജനത്തിന്‍റെ നേര്‍ക്ക് മുഖം തിരിക്കുകയുംചെയ്തു. ദൈവം തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ടു. അവരെ അവിടുത്തേയ്ക്ക് അറിയാമായിരുന്നു (ഉല്പത്തി 2, 24-25). ദൈവത്തിന്‍റെ ഉടമ്പടിയുടെ ഓര്‍മ്മയില്‍, അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു പരമ്പരയിലൂടെ തന്‍റെ ജനത്തെ ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് ദൈവം സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നു.
3. മക്കളോടും ചെറുമക്കളോടും പറയേണ്ട കഥകള്‍
എല്ലാ അടയാളങ്ങളുടെയും അര്‍ത്ഥം മോശയ്ക്ക് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു. അവരുടെ മക്കളും ചെറുമക്കളും അറിയേണ്ടതിനായി അവരോട് ഇക്കഥയെല്ലാം പറയണം. ദൈവമാണു താനെന്ന് അവര്‍ അറിയേണ്ടതിലേയ്ക്കായി എന്തെല്ലാം അടയാളങ്ങളാണ് കാണിച്ചുതന്നിട്ടുള്ളതെന്നും അവരെ അറിയിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട നായകന്‍, മോശയ്ക്ക് ദൈവം നിര്‍ദ്ദേശം നല്കിയിരുന്നു (ഉല്പത്തി 10, 2). അങ്ങനെ ദൈവത്തിന്‍റെ അറിവ് തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് പകരുന്നത് കഥ പറഞ്ഞുകൊണ്ടാണെന്ന് പുറപ്പാട് അനുഭവം നമ്മെ പ്രധാനമായും പഠിപ്പിക്കുന്നു. ജീവദാതാവായ ദൈവം തന്‍റെ ജനത്തോട് കഥകളിലൂടെ സംവദിക്കുന്നു.
4. യേശു പറഞ്ഞ മൗലികമായ കഥകള്‍
നമ്മോട് ദൈവത്തെക്കുറിച്ച് യേശു സംസാരിച്ചത് അനുദിന ജീവിതത്തില്‍ നിന്നെടുത്ത ഉപമകളിലൂടെയും ചെറുകഥകളിലൂടെയുമാണ്, അല്ലാതെ അമൂര്‍ത്തമായ ആശയങ്ങളിലൂടെയല്ല. അങ്ങനെ ഈശോയുടെ വാക്കുകളില്‍ ജീവിതം കഥയായി മാറുന്നു. അപ്പോള്‍ കേള്‍വിക്കാരന് കഥ ജീവിതമായും രൂപാന്തരപ്പെടുന്നു. ശ്രവിക്കുന്നവരുടെ ജീവിതത്തിന്‍റെ ഭാഗമായി ആ കഥകള്‍ മാറുകയും അവരില്‍ അവ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പുതിയ നിയമത്തിലേയ്ക്കു കടക്കുമ്പോള്‍, സുവിശേഷങ്ങള്‍ യാദൃശ്ചികമായ കഥകളല്ല. യേശുവിനെക്കുറിച്ചു അവ നമ്മോടു സംസാരിക്കുമ്പോള്‍ ഏറെ നാടകീയമായ അനുഭവമാണ് അവ തരുന്നത്. അതിനാല്‍ അവ ഉദ്ബോധകം മാത്രമല്ല, ആവിഷ്ക്കരണീയവുമാണ്. അതിനാല്‍ സുവിശേഷങ്ങള്‍ യേശുവിനോടു നമ്മെ സാരൂപ്യപ്പെടുത്തുന്നു. അങ്ങനെ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് അവിടുത്തെ വിശ്വാസത്തില്‍ പങ്കുചേരുവാനും, അതുവഴി അവിടുത്തെ ജീവനില്‍ ഭാഗഭാക്കുകളാകുവാനുമാണ്.
5. വെളിപ്പെടുത്തലും ഓര്‍ത്തുപറയലും
പരമമായ കഥപറച്ചിലുകാരനും, ആദിയിലെ ‘വചന’വുമായ ക്രിസ്തു കഥയായി മാറുന്നതാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷാവിഷ്ക്കരണം. പിതാവിന്‍റെ കൂടെയായിരുന്നവന്‍ അവിടുത്തെ ഏകജാതനായി സ്വയം വെളിപ്പെടുത്തി (യോഹ. 18). ലത്തീന്‍ ഭാഷയില്‍ ഭൂതകാലത്തിലുള്ള Exegesato, എന്ന മൂലക്രിയാപദത്തിന് “ഒരേസമയം തന്നെ വെളിപ്പെടുത്തി” എന്നാണ് അര്‍ത്ഥം. എന്നാല്‍ “വര്‍ണ്ണിച്ചു” അല്ലെങ്കില്‍ “ഓര്‍ത്തുപറഞ്ഞു” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. അങ്ങനെ നമ്മുടെ മാനുഷികതയിലേയ്ക്ക് ദൈവം സ്വയം ഇഴചേര്‍ന്നുകൊണ്ട് സുവിശേഷക്കഥകളിലൂടെ യേശു നമ്മുടെ ജീവിതകഥകള്‍ക്ക് നവമായ രൂപംനല്കി.
6. എക്കാലവും നവീകരിക്കപ്പെടുന്ന കഥ
ക്രിസ്തുവിന്‍റെ ചരിത്രം ഭൂതകാലത്തില്‍നിന്നുള്ള ഒരു പൈതൃകമല്ല, അത് ഇന്നിന്‍റെയും ഈ തലമുറയായ നമ്മുടെയും കാലികമായ കഥയാണ്. അതു നമ്മെ പഠിപ്പിക്കുന്നത് മാംസവും ചരിത്രവുമുള്ള ദൈവത്തിന് തന്‍റെ ജനത്തോട് എത്രത്തോളം കരുതലുണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് ക്രിസ്തു മാംസംധരിച്ച്, മനുഷ്യനായി ചരിത്രത്തില്‍ നമ്മോടൊത്തു വസിച്ചത്. അതിനാല്‍ ഒരു മനുഷ്യകഥയും അവഗണിക്കാവുന്നതോ നിസ്സാരമായി തള്ളാവുന്നതോ അല്ലെന്ന് അതു നമ്മോടു പറയുന്നുണ്ട്. ദൈവം കഥയായി മാറിയതു മുതല്‍ ഓരോ മനുഷ്യകഥയും ഒരു നിശ്ചിത അവസ്ഥയില്‍ ദൈവികമായ കഥയാണ്. ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന തന്‍റെ പുത്രന്‍റെ കഥ പിതാവ് വീണ്ടും ഓരോ വ്യക്തിയുടെയും ചരിത്രത്തില്‍ കാണുകയാണ്. ഓരോ മനുഷ്യകഥയ്ക്കും അതിനാല്‍ അമര്‍ത്യമായ അന്തസ്സാണുള്ളത്. ഇതിന്‍റെ ഫലമായി മാനവരാശിക്ക് അതിനുചേര്‍ന്ന മൂല്യമുള്ള കഥകളുണ്ട് എന്ന കാര്യവും നാം മനസ്സിലാക്കണം. അങ്ങനെ യേശു ഉയര്‍ത്തിക്കാട്ടിയ ഉദ്വോഗജനകവും വിസ്മയാവഹവുമായ ഔന്നത്യവും സ്ഥാനവും ഈ കഥകള്‍ക്കുണ്ട്.
7. മനോഫലകങ്ങളില്‍ കുറിച്ച കഥകള്‍
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ഞങ്ങള്‍ കൈമാറുന്ന ക്രിസ്തുവിന്‍റെ കത്ത്, ഞങ്ങള്‍ മഷികൊണ്ട് എഴുതിയതല്ല, മറിച്ച് ജീവിക്കുന്ന ദൈവത്തിന്‍റെ ചൈതന്യത്താല്‍ അവ ഹൃദയാന്തരാളത്തില്‍ എഴുതപ്പെട്ടതാണ്. ശിലാഫലകങ്ങളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് അവ എഴുതപ്പെട്ടത് (കൊറി. 3, 3). ദൈവത്തിന്‍റെ സ്നേഹമായ പരിശുദ്ധാത്മാവാണ് നമുക്കുള്ളില്‍നിന്ന് എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്. നമുക്കുള്ളില്‍നിന്ന് ദൈവാത്മാവ് എഴുതുമ്പോള്‍ അവിടുന്ന് നമ്മിലുള്ള നന്മയെ തട്ടിയുണര്‍ത്തുകയും ഊട്ടിയുറപ്പിക്കുകയും അതേക്കുറിച്ചു നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഓര്‍മ്മിപ്പിക്കുക, എന്നാല്‍ തീര്‍ച്ചയായും അര്‍ത്ഥമാക്കുന്നത് ഹൃദയത്തില്‍ എഴുതുവാനായി മനസ്സിലേയ്ക്ക് കൊണ്ടുവരികയെന്നാണ്. ഓരോ കഥയും, ഏറ്റവും വിസ്മൃതമായവപോലും, എന്തിന് ഏറ്റവും വികൃതമായി അല്ലെങ്കില്‍ വഞ്ചകമായ വിധത്തില്‍ എഴുതപ്പെട്ടിട്ടുള്ളവപോലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ പ്രചോദിതമാവുകയും ഒരു ഉല്‍കൃഷ്ടസൃഷ്ടിയായി പുനരാവിഷ്ക്കരിക്കപ്പെടുന്നു. അത് സുവിശേഷത്തിന് ഒരു അനുബന്ധമായി മാറുകയും ചെയ്യുന്നു.
8. സുവിശേഷത്തിന്‍റെ സൗരഭ്യമുള്ള ജീവിതകഥകള്‍
അഗസ്തീനോസ് പുണ്യവാന്‍റെ മാനസാന്തരത്തിന്‍റെ കഥപോലെയും ഇഗ്നേഷ്യസ് ലയോളയുടെ തീര്‍ത്ഥാടനങ്ങളുടെ കഥകള്‍പോലെയും, അല്ലെങ്കില്‍ കൊച്ചുത്രേസ്യാ പുണ്യവതിയുടെ ആത്മാവിന്‍റെ കഥപോലെയും, വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെട്ട ‘കരമസോവ് സഹോദരന്മാരെ’ക്കുറിച്ച് ദസ്തേവിസ്കി പറഞ്ഞ കഥപോലെയും... ദൈവത്തിന്‍റെയും മനുഷ്യന്‍റെയും ഇടയിലുള്ള സ്വാതന്ത്ര്യത്തിന്‍റെ കണ്ടുമുട്ടലായ എണ്ണമറ്റ കഥകളും അനുമോദനാര്‍ഹമാംവിധം രചിക്കപ്പെട്ടവയാണ്. ജീവിതത്തെ പരിവര്‍ത്തനംചെയ്തുകൊണ്ട് സ്നേഹത്തിന് സാക്ഷ്യംവഹിക്കുവാന്‍ സുവിശേഷത്തിന്‍റെ സൗരഭ്യമുള്ള വ്യത്യസ്തങ്ങളായ എത്രയോ കഥകള്‍ നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. ഓരോ യുഗത്തിലും, ഓരോ ഭാഷയിലും, ഓരോ മാധ്യമത്തിലും ജീവന്‍ വയ്ക്കുവാനും, ഓര്‍ത്തു പറയുവാനും, പങ്കുവയ്ക്കപ്പെടുവാനുമായി ഈ കഥകള്‍ മുറവിളി കൂട്ടുകയാണ്.
9. നമ്മെ നവീകരിക്കുന്ന ഒരു കഥ
നമ്മുടെ സ്വന്തം കഥയും ഒരു മഹത്തായ കഥയുടെ ഭാഗമായിത്തീരുന്നുണ്ട്. തിരുവചനം വായിക്കുമ്പോഴും, വിശുദ്ധന്മാരുടെ കഥകള്‍ വായിക്കുമ്പോഴും, അതുപോലെ മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന മറ്റു നല്ല ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴും ദൈവത്തിന്‍റെ കണ്ണുകളില്‍ നാം ആരാണെന്ന ഓര്‍മ്മ വീണ്ടെടുക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ സ്വതന്ത്രമായി എഴുതുകയാണ്..., അവ നമ്മെ പ്രചോദിപ്പിക്കുകയാണ്. നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്ത സ്നേഹത്തെ, സ്നേഹമായ ദൈവത്തെ നാം ഓര്‍ക്കുമ്പോള്‍, ആ ദിവ്യസ്നേഹത്തെ നമ്മുടെ അനുദിന കഥകളുടെ ഭാഗമായി നാം മാറ്റുകയാണ്. നമ്മുടെ ദിനങ്ങളുടെ ശീലയില്‍ കാരുണ്യം നെയ്തെടുക്കുമ്പോള്‍ ജീവിതക്കഥയില്‍ നാം മറ്റൊരു താളുകൂടെ മുന്നോട്ടു മറിക്കുകയാണ് ചെയ്യുന്നത്.
10. നമ്മുടെ കഥ ദൈവത്തോടു പറയാം!
നാം ഇനി ഒരിക്കലും ഖേദത്തിലും ദുഃഖത്തിലും ബന്ധിതരല്ല, നമ്മുടെ ഹൃദയങ്ങളില്‍ ഭാരമേറുന്ന അനാരോഗ്യകരമായ ഓര്‍മ്മകളില്‍ കെട്ടപ്പെട്ടവരുമല്ല, മറിച്ച് നാം മഹത്തായ കഥാകരാന്‍റെ ദര്‍ശനം മറ്റുള്ളവര്‍ക്കായ് തുറന്നുകൊടുക്കുമ്പോള്‍, ആ കഥാകാരന്‍റെ അതേ ദര്‍ശനത്തില്‍ നമ്മെത്തന്നെ കൊണ്ടെത്തിക്കുകയാണ്. ദൈവത്തോട് നമ്മുടെ കഥ പറയുന്നതും അവിടുത്തോടു സംവദിക്കുന്നതും ഒരിക്കലും അര്‍ത്ഥശൂന്യമല്ല, സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍പ്പോലും അവയുടെ അര്‍ത്ഥങ്ങളും വീക്ഷണകോണുകളും എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കും.
11. ദൈവസഹായത്താല്‍ കീറിയ ശീലുകള്‍
തുന്നിയെടുക്കാം
നാം ദൈവത്തോട് കഥപറയുമ്പോള്‍ നമ്മോടും മറ്റുള്ളവരോടുമുള്ള ഗാഢമായ സ്നേഹത്തിന്‍റെ കണ്‍വെട്ടത്ത് പ്രവേശിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതം നിറയ്ക്കുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും അവിടുത്തെ മുന്‍നിര്‍ത്തി നമ്മുടെ ജീവിതകഥകള്‍ നാം ഓര്‍ത്തു പറയുമ്പോള്‍ അവിടുത്തോടൊപ്പം ജീവിതത്തിന്‍റെ ശീലയുടെ കീറലുകളും ഓട്ടകളും അടച്ചുകൊണ്ട് വീണ്ടും അത് നെയ്തെടുക്കുവാനും മെച്ചപ്പെടുത്തുവാനും നവീകരിക്കുവാനും നാം പരിശ്രമിക്കുകയാണ്. അതിനു നമുക്കു കഴിയണം. നാം എല്ലാവരും എന്തുമാത്രം ഇത് കൃത്യമായി അനുദിനം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നു. ആത്യന്തികമായ വീക്ഷണകോണുള്ള മഹാനായ ഒരേയൊരു കലാകാരന്‍റെ കടാക്ഷത്താല്‍ ഇന്നത്തെ കഥയില്‍ നമ്മോടൊപ്പം അഭിനേതാക്കളായ നമ്മുടെ സഹോദരീ സഹോദരന്മാരായ മറ്റു കഥാപാത്രങ്ങളെ സമീപിക്കുവാന്‍ നമുക്കു കഴിയും.
12. മറിച്ചെഴുതാവുന്ന നമ്മുടെ ജീവിതകഥകള്‍
നാം പറയുമ്പോള്‍പ്പോലും ലോകമാകുന്ന അരങ്ങില്‍ ആരും അധികപറ്റല്ലാത്തതിനാല്‍ ഓരോരുത്തരുടെയും കഥ പരിവര്‍ത്തന വിധേയമാണ്. തിന്മയെക്കുറിച്ചു നാം പറയുമ്പോഴും രക്ഷയ്ക്കുള്ള സാദ്ധ്യതയും നാം പഠിക്കുന്നു. അതുപോലെ, തിന്മയുടെ നടുവില്‍ നന്മ പ്രവര്‍ത്തിക്കുവാനും അതിന് ഇടംനല്കുവാനും നമുക്കറിയാം. മറിച്ച് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നാം ആരാണെന്നും എന്താണെന്നും ഓര്‍ക്കുന്നതാണിത്. അത് ദൈവാരൂപി നമ്മുടെ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്നതിന് അനുസരിച്ച് സാക്ഷ്യംവഹിക്കുകയും, അവന്‍റെയോ അവളുടെയോ കഥയില്‍ അത്ഭുതകരമായ കാര്യങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും വെളിപ്പെടുത്തി കൊടുക്കുന്നതുമാണ്.
13. നസ്രത്തിലെ നെയ്ത്തുകാരി
ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ദൈവത്തിന്‍റെ മാനവികതയെ സ്വന്തം ജീവിതത്തില്‍ നെയ്തെടുത്ത സ്ത്രീയുടെ – പരിശുദ്ധ കന്യകാനാഥയുടെ സവിധത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം. അവളുടെ ജീവിതസംഭവങ്ങള്‍ ചേര്‍ത്തു മെനഞ്ഞെടുത്ത കഥയാണ് സുവിശേഷം നമ്മോടു പറയുന്നത്. എന്തെന്നാല്‍ പരിശുദ്ധ കന്യകാനാഥ ഇക്കാര്യങ്ങളെല്ലാം ഒരു നിധിപോലെ തന്‍റെ ഹൃദയത്തില്‍ സംഗ്രഹിച്ചു (ലൂക്കാ 2, 19). അതിനാല്‍ സ്നേഹത്തിന്‍റെ സൗമ്യമായ ശക്തികൊണ്ട് ജീവിതത്തിന്‍റെ കടുംകെട്ടുകളെ എങ്ങനെ അഴിക്കാമെന്ന് അറിയുന്ന ദൈവമാതാവിന്‍റെ സഹായം അനുദിനം നമുക്കു തേടാം.
14. പ്രാര്‍ത്ഥന
ഓ, പരിശുദ്ധ മറിയമേ, അമ്മയും കന്യകയുമായവളേ, അങ്ങേ ഉദരത്തില്‍ ദൈവവചനം മാംസംധരിച്ചു. ദൈവത്തിന്‍റെ അത്ഭുതചെയ്തികളെ എളിയ ജീവിതത്തില്‍ അങ്ങു യാഥാര്‍ത്ഥ്യമാക്കി. ഞങ്ങളുടെ ജീവിതത്തിന്‍റെ കഥകള്‍ ശ്രവിക്കുകയും, അവ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമേ! ഞങ്ങളുടെ ജീവിതത്തിന്‍റെ കൈപ്പേറിയ കഥകളും അങ്ങയുടേതാക്കി തീര്‍ക്കണമേ. ചരിത്രത്തില്‍ ദൈവം പാകിയ നല്ല ഇഴകളെ തിരിച്ചറിയാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ഓര്‍മ്മകളെ തളര്‍ത്തുന്ന ജീവിതത്തിന്‍റെ കെട്ടുപിണയലുകളെ അങ്ങു കാണണമേ. ഏതു കുരുക്കും അഴിക്കുവാന്‍ അങ്ങേ ലോലമായ കരങ്ങള്‍ക്ക് കരുത്തുണ്ട്. അരൂപിയാല്‍ നിറഞ്ഞ കന്യകാനാഥേ, വിശ്വാസികളുടെ അമ്മേ, ഞങ്ങളെ തുണയ്ക്കണമേ. സമാധാനത്തിന്‍റെ കഥകളും പ്രത്യാശയുള്ള കഥകളും മെനഞ്ഞെടുക്കുവാന്‍ ഞങ്ങളെ അങ്ങു സഹായിക്കണമേ. മാത്രമല്ല അവയോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ അങ്ങ് ഞങ്ങള്‍ക്ക് വഴികാട്ടിയുമാകണമേ!
പരിപാടിയിലെ സംഗീതശകലങ്ങള്‍... പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടേതാണ്.
തുടര്‍ന്നുള്ള ഗാനം കേരള കഫേ, എന്ന സിനിമയില്‍നിന്നെടുത്തതാണ്. ആലാപനം പി. ജയചന്ദ്രനും സംഘവും, രചന റഫീക് അഹമ്മദ്, സംഗീതം ബിജിബാല്‍.
ശബ്ദരേഖയുടെ ലിങ്ക് :
https://www.vaticannews.va/ml/world/news/2020-07/story-telling-media-day-message-from-pope-francis-part-two.html
പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “കഥപറച്ചില്‍ - ആശയവിനിമയ ലോകത്തെ ശക്തമായ മാധ്യമം” എന്ന സന്ദേശത്തെ അധികരിച്ചുള്ള പരിപാടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: