വീഡിയോ സന്ദേശം നല്കുന്ന പാപ്പാ ഫ്രാൻസിസ്  (ഫയൽ ചിത്രം) വീഡിയോ സന്ദേശം നല്കുന്ന പാപ്പാ ഫ്രാൻസിസ് (ഫയൽ ചിത്രം) 

പൊതുഭവനമായ ഭൂമിയിൽ നിലനിർത്തേണ്ട സാഹോദര്യകൂട്ടായ്മ

ഇറ്റലിയിലെ മതാദ്ധ്യാപകർക്കായി അയച്ച വീഡിയോ സന്ദേശത്തിൽ അവസാനമായി പങ്കുവച്ച ചിന്തകൾ :

- ഫാദർ വില്യം  നെല്ലിക്കൽ 

ഇറ്റലിയിലെ മതാദ്ധ്യാപകർക്കായി ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക്  ജനുവരി 30-ന്  അയച്ച വീഡിയോ സന്ദേശത്തിൽ അവസാനമായി പങ്കുവച്ച ചിന്തയാണിത് :

1. സമൂഹത്തിന്‍റെ ഭാഗമാണു നാം
മഹാമാരിയും അതു കാരണമാക്കിയ ഏകാന്തതയും ഒറ്റപ്പെടലും മൂലം നാം ഒരു സമൂഹത്തിന്‍റെ ഭാഗമാണെന്ന അടിസ്ഥാനപരമായ ഒരു തോന്നൽ ആരിലും ഉയർന്നുവന്നേക്കാവുന്നതാണ്. ഇത് എല്ലാവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന സത്യം ആരിലും ഇക്കാലയളവിൽ ഉണ്ടായിരിക്കേണ്ട ചിന്തയാണെന്ന് പാപ്പാ സമർത്ഥിച്ചു. കാരണം ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ഈ സത്യം നമ്മിൽ പൂർവ്വോപരി ആവർത്തിച്ചു പ്രതിഫലിക്കുകയാണ്. നമ്മുടെ ജീവിത തലങ്ങളുടെ അതിരുകളിലേയ്ക്ക്, പ്രത്യേകിച്ച് നമ്മുടെ അസ്തിത്വത്തിന്‍റേയും ഭീതിയുടേയും സന്ദേഹങ്ങളുടേയും വിശ്വാസത്തിന്‍റേയും വിശ്വാസമില്ലായ്മയുടേയും അനിശ്ചിതത്വത്തിന്‍റേയും തലങ്ങളെ വൈറസ് ബാധ സാരമായി ബാധിച്ചിട്ടുണ്ട്.

2. ഒറ്റയ്ക്കു രക്ഷപ്പെടാനാവാത്ത അവസ്ഥ
നിലവിലുള്ള സ്ഥാപിതമായ നമ്മുടെ വിശ്വാസാചാരങ്ങളേയും കല്‍പനകളേയും ശീലങ്ങളേയും തകിടം മറിക്കുകയും, അങ്ങനെ സമൂഹത്തെ ഒരു സമൂഹമല്ലായെന്നു ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതുമാണ് മഹാമാരിയുടെ അടച്ചുപൂട്ടലും അകൽച്ചയും കാരണമാക്കുന്ന ഏകാന്തതയുടേയും ഒറ്റപ്പെടലിന്‍റേയും ജീവിതം. ഈ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ടൊരു കാര്യം ഈ പ്രതിസന്ധിയിൽനിന്നും ആർക്കും ഒറ്റയ്ക്കു രക്ഷപ്പെടാനാവില്ലെന്ന സത്യമാണ്. അതിനാൽ ഒരുമിച്ചു നില്ക്കുകയും പരസ്പരം സഹായിച്ചു പരിശ്രമിക്കുകയുമാണ് രക്ഷയ്ക്കുള്ള ഏകമാർഗ്ഗമെന്നു പാപ്പാ വിശദമാക്കി.

3. സമഗ്രമായി ഉൾച്ചേരേണ്ട മാനവകുടുംബം
നാം  ആയിരിക്കുന്ന സമൂഹത്തെ കൂടുതൽ ബോധ്യത്തോടെ  ഓരോരുത്തരും പുനരാശ്ലേഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടൊരു സമയമാണിതെന്നാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത്. കാരണം സമൂഹമെന്നാൽ വെറും കൂട്ടംചേരലോ, കൂടെ താമസിക്കലോ മാത്രമല്ല. സമഗ്രമായി നാം ഉൾച്ചേരേണ്ട ഒരു കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും ജീവൽബന്ധിയായ അസ്തിത്വമാണ് സമൂഹം. അതിനാൽ നാം പരസ്പരം കരുതലുള്ളവരാവുകയും, യുവാക്കൾ പ്രായമായവരെയും, പ്രായമായവർ യുവജനങ്ങളെയും, ഇന്നുള്ളവർ നാളത്തെ തലമുറയെയും കാക്കുകയും, പരസ്പരം കരുതലോടെ ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ ഒരു സമൂഹ ജീവിതബോധം ഇന്ന് പുനരാവിഷ്ക്കരിച്ചെങ്കിൽ മാത്രമേ ഓരോരുത്തരും തങ്ങളുടെ അന്തസ്സും, അന്തസ്സിലൂടെ ജീവിതത്തിന് അർത്ഥവും പൂർണ്ണമായി കണ്ടെത്തുകയുള്ളൂവെന്ന് പാപ്പാ വ്യക്തമാക്കി.

4. സഭയാകുന്ന വലിയ സമൂഹം

മതബോധനത്തിനും സുവിശേഷപ്രഘോഷണത്തിനുമായി സമൂഹജീവിത മാനത്തെ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കുന്നത് സഭാ ദൗത്യവും ഒപ്പം ക്രൈസ്തവ ദൗത്യവുമാണ്. എന്താണീ വലിയ സമൂഹമെന്ന് തുടർന്നു പാപ്പാ വിവരിക്കുന്നു. അത് ക്രൈസ്തവ ജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ ദൈവത്തിന്‍റെ വിശുദ്ധജനമാണ്. അതിനാൽ വ്യക്തികൾ വിശ്വാസത്തിൽ ദൈവകൃപയോടു ചേർന്നും സഹകരിച്ചും അവിടുത്തെ വിളിയും ദൗത്യവും ഉൾക്കൊണ്ടും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ആശ്ലേഷിക്കുന്ന മനോഭാവത്തോടെ ജീവിക്കുന്ന രീതിയാണ് സഭാസമൂഹം. ഇത് ഒരു വിശുദ്ധജനത്തോടുള്ള ചേർന്നുനില്പാണെന്നും, ഒരു വിശുദ്ധ ജനത്തിന്‍റെ ഭാഗമാകുന്ന അവസ്ഥയാണെന്നും പാപ്പാ വിശദീകരിച്ചു. ഇതിനുപകരം ഒരു ശ്രേഷ്ഠവിഭാഗത്തോടു മാത്രമുള്ള കൂട്ടുചേരൽ കാരണമാക്കിയേക്കാവുന്ന കൃത്രിമത്വം കലർന്ന രീതികൾമൂലം നാം സമൂഹത്തിൽനിന്നും സ്വയം അകന്നുപോവുകയും, ജീവിതത്തിൽ അത് ഭിന്നിപ്പുണ്ടാക്കുവാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ഒരു ക്രൈസ്തവന്‍റെ വ്യക്തി ജീവിതത്തെയും സമൂഹജീവിതത്തെയും തച്ചുടയ്ക്കുന്ന ചിന്താഗതിയാണെന്നും പാപ്പാ താക്കീതുനല്കി.

5. ആരെയും ഒഴിവാക്കരുത്
ആരെയും ഒഴിവാക്കാതെ (avoiding exclusivism) എല്ലാവരേയും ആശ്ലേഷിക്കുകയും എല്ലാവരുടേയും കഴിവുകളെ അംഗീകരിക്കുകയും ചെയ്യുന്ന തുറവുള്ള സമൂഹത്തിന്‍റെ (all inclusive) ശില്പികളാകേണ്ട സമയമാണ്, പ്രത്യേകിച്ച് ലോകം മുഴുവൻ ക്ലേശിക്കുന്ന ഈ മഹാമാരിക്കാലത്ത്. ലാഭമോ നഷ്ടമോ നോക്കാതെ നിസ്വാർത്ഥവും സ്വതന്ത്രവും തുറവുള്ളതുമായ പ്രേഷിത സമൂഹങ്ങൾ ഇന്നത്തെ ജനങ്ങളുടെ ജീവിതവഴിയെ, പ്രത്യേകിച്ച് സമൂഹത്തിന്‍റെ വിളുമ്പിൽ കഴിയുന്നവരോടു ചേർന്നു നടക്കേണ്ടതാണ്. നിരാശയിൽ അമരുന്ന ഇന്നത്തെ യുവജനങ്ങളുടെ കണ്ണുകളിൽ നോക്കി അപരിചിതരെ സ്വാഗതംചെയ്യേണ്ടതും അഭയാർത്ഥികളെ പിൻതുണയ്ക്കേണ്ടതും ഇന്നത്തെ മതബോധന സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.

6. വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഉൾക്കൊള്ളണം
വ്യത്യസ്തമായി ചിന്തിക്കുന്നവരോടും വ്യത്യസ്ത ആശയങ്ങൾ ഉള്ളവരോടും സംവദിക്കുവാൻ സമൂഹം സന്നദ്ധമാവേണ്ടതാണെന്ന് പാപ്പാ എടുത്തുപറയുന്നുണ്ട്. ഇന്നത്തെ സമൂഹം നല്ല സമരിയക്കാരനെപ്പോലെ ജീവിതസാഹചര്യങ്ങളിൽ മുറിപ്പെട്ടവരുടെ ചാരത്തെത്തുകയും അവരുടെ മുറിവുകളെ കാരുണ്യത്തോടെ വച്ചുകെട്ടുകയും ചെയ്യേണ്ടതാണ്. അനുദിനജീവിതത്തിൽ കാരുണ്യം, എന്ന വാക്ക് മറന്നുപോകരുതെന്ന് പാപ്പാ പറയുന്നു.യേശുവിന്‍റെ ജീവിതം രേഖപ്പെടുത്തുന്ന സുവിശേഷം, “അവിടുത്തേയ്ക്ക് അവരോടു അനുകമ്പ തോന്നി”യെന്ന് ആവർത്തിക്കുന്നത് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

7. ഭൂമി നമ്മുടെ പൊതുഭവനവും
നാം എല്ലാവരും സഹോദരങ്ങളും

വിവിധ സാഹചര്യങ്ങളിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതുപോലെ പരിത്യക്തരെയും വൈകല്യങ്ങൾ ഉള്ളവരെയും എല്ലാവരും മറന്നുപോകുന്ന പാവങ്ങളെയും ആശ്ലേഷിക്കുകയും അവരെ തലോടുകയും മനസ്സിലാക്കുകയും ചെയ്യുന്ന സഭയാണ് ഇന്ന് അഭികാമ്യം.
അതിനാൽ താൻ ക്രൈസ്തവ മാനവികതയെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ അനുസ്മരിപ്പിച്ചു. അത് എല്ലാവരും ദൈവമക്കളാണെന്ന വ്യക്തിയുടെ അടിസ്ഥാനപരമായ അന്തസ്സ് സ്ഥിരീകരിക്കുന്നു. എല്ലാ മനുഷ്യവ്യക്തികളും തമ്മിലുള്ള അടിസ്ഥാനപരമായ സാഹോദര്യം യാഥാർത്ഥ്യമാക്കുവാനും പരസ്പരം മനസ്സിലാക്കുവാനും അതു സഹായിക്കുന്നു. നാം വസിക്കുന്ന ഭൂമി നമ്മുടെ പൊതുവായ ഭവനമാണെന്നുള്ള ധാരണ വളർത്തുകയും, ക്ലേശപൂർണ്ണമെങ്കിലും സന്തോഷപൂർണ്ണമായ ഒരു ജീവിതത്തിന് വഴിതുറക്കുന്ന വസ്തുതയാണ് എല്ലാവരും തമ്മിലുള്ള സാഹോദര്യത്തിന്‍റെ മനോഭാവമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

Note : The above is the third extract taken from the Video message of Pope Francis sent to the Catechetical Office of Italian Bishops’ Conference on January 30, 2021. Published on request from several Catechetical offices of the region. This is the third and last extract.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2021, 13:06