150 ആം വാർഷീക നിറവില്‍ ബംബീനോ ജേസു ആതുരാലയം
സി.റൂബിനി സി.റ്റി.സി
വാർഷീകാഘോഷ പരിപാടിയിൽ മുഖ്യ അതിഥികളായി ഇറ്റലിയുടെ പ്രസിഡന്‍റ് സെർജിയോ മത്തറെല്ലായും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനല്‍ പിയെത്രോ പരോളിനും സന്നിഹിതരായിരുന്നു. "ഭാവി എന്നത് കുട്ടികളുടെ ചരിത്രമാണ്" എന്നതാണ് 150 ആം വാർഷീകാഘോഷത്തോടനുബന്ധിച്ച പരിപാടികളുടെ മുഖ്യ പ്രമേയം. 1869 മാർച്ച് 19 ആം തിയതി പ്രവർത്തനം ആരംഭിച്ച ഈ ചികിത്സാലയം കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഇറ്റലിയുടെ ആദ്യത്തെ ആശുപത്രിയാണ്. ബംബീനോ ജേസു ഹോസ്പിറ്റൽ പാപ്പായുടെ ആശുപത്രി എന്ന പേരിലും അറിയപ്പെടുന്നു. നാലു ആശുപത്രികളെയും, സംരക്ഷണ കേന്ദ്രങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബംബിനോ ജേസു ആശുപത്രിയിൽ 607 കിടപ്പു രോഗികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. പ്രതിവർഷം 28,000 രോഗികളായ കുട്ടികൾ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. 29,000 ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട ചികില്‍സകളും, 84,000 അത്യാഹിത ചികില്‍സാ പ്രവേശനങ്ങളും, 19,00,000 പുറം രോഗികളും ഇവിടെ ചികിൽസയ്ക്കായി വരുന്നു. അന്താരാഷ്ട്രപരമായി കമ്പോഡിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ജോർദാൻ, സിറിയ, ഇന്ത്യ, താൻസാനിയ, ജോർജ്ജിയാ, റഷ്യ, ചൈന, എത്തിയോപ്പിയ എന്നീ രാഷ്ട്രങ്ങളുമായി സഹകരിക്കുകയും, സഹായിക്കുകയും ചെയ്യുന്നു.
150 ആം വാർഷീകാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കഥ (A STORY OF CHILDREN ) എന്ന 50 മിനിറ്റ് നേരം വരുന്ന ഒരു ഡോക്യുമെന്‍ററി ഫിലിം മാർച്ച് 19 ആം തിയതി വൈകുന്നേരം 10:55നു ഇറ്റലിയിലെ TV 2000 എന്ന ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടും. ഈ ചലചിത്രത്തില്‍ ബംബീനോ ജേസു ആശുപത്രിയുടെ 150 വര്‍ഷങ്ങളുടെ ചരിത്രവും, ഇപ്പോഴത്തെ പ്രവർത്തനങ്ങളും, അവിടെ സേവനം ചെയ്യുന്ന ജോലിക്കാരുടെയും രോഗികളുടെയും ജീവിതവും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതായി വാർത്ത വിനിമയ കാര്യാലയം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: