പാപ്പാ : ആത്മാവ് ഭയത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും വാതായനങ്ങൾ തുറക്കുകയും ചെയ്യും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഇന്നത്തെ സുവിശേഷത്തിൽ നമ്മെ അപ്പോസ്തലന്മാർ യേശുവിന്റെ മരണശേഷം അഭയം തേടിയ മാളികപ്പുറത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു എന്ന് വി.പത്രോസിന്റെ ചത്വരത്തിൽ എത്തിയ തീർത്ഥാടകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ പറഞ്ഞു. ഭയപ്പെട്ട് ആകുലചിത്തരായി കഴിഞ്ഞിരുന്ന ശിഷ്യർക്ക് മുന്നിൽ ഉത്ഥിതൻ തന്നെത്തന്നെ അവതരിപ്പിച്ചതും അവരുടെ മേൽ ഊതിക്കൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ പറഞ്ഞതും പാപ്പാ അനുസ്മരിച്ചു.
ആത്മാവിന്റെ ദാനം
ലോകം മുഴുവന്റെ മേലും പരിശുദ്ധാത്മാവിനെ നൽകാൻ അനുദിനം പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ ശിഷ്യരെ ഭയത്തിൽ നിന്ന് മോചിപ്പിക്കാനും അങ്ങനെ അവർ പുറത്തിറങ്ങി സുവിശേഷത്തിന്റെ സാക്ഷികളും പ്രഘോഷകരുമായി മാറാൻ ഇടയാക്കാൻ യേശു ആഗ്രഹിച്ചു. യേശുവിന്റെ സുവിശേഷത്തിൽ നിന്നുള്ള വായന സൂചിപ്പിച്ചു കൊണ്ട് യേശുവിന്റെ മരണത്തിൽ ഞെട്ടി പ്രത്യാശ നശിച്ച ശിഷ്യർ ഭയത്താൽ വാതിലടച്ചിരുന്നപ്പോൾ അവർ അവരെ തന്നെയാണ് ഉള്ളിലടച്ചതെന്ന് പാപ്പാ വിശദീകരിച്ചു.
ഒരു ബുദ്ധിമുട്ടിൽ, വ്യക്തിപരമായ പ്രശ്നത്തിൽ, നമുക്കു ചുറ്റും ശ്വസിക്കുന്ന തിന്മകൾക്കു മുന്നിൽ എത്രയോ വട്ടം നമ്മളും തമ്മത്തന്നെ ഉള്ളിലടച്ച് പ്രത്യാശ നഷ്ടപ്പെട്ട് മുന്നോട്ടുപോകാനുള്ള ധൈര്യമില്ലാതാകുന്നു, പാപ്പാ ചോദിച്ചു. വേവലാതികളുടെ തടവിൽ അപ്പസ്തോലന്മാരെപ്പോലെ നമ്മളും സ്വയം അടച്ചൂ പൂട്ടുന്നു. ഭയം മേൽക്കൈ നേടുമ്പോഴാണ് നമ്മൾ സ്വയം അടച്ചു പൂട്ടുന്നതെന്നും അതിന്റെ ഫലമായി ഹൃദയ വാതിലുകൾ അടച്ചു പൂട്ടപ്പെടുന്നുവെന്നും പാപ്പാ വിശദീകരിച്ചു. തനിയെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന ഭയവുമായി പൊരുത്തപ്പെടാൻ കഴിയാതെ, നിരാശകളിലൂടെ കടന്ന്, തെറ്റായ തീരുമാനങ്ങളെടുക്കുന്നതും നമ്മെ തടയുകയും തളർത്തുകയും ചെയ്ത് എല്ലാവരിൽ നിന്നും അകലാൻ പ്രേരിപ്പിക്കുകയും ചെയ്യും.
വിദേശികളോടും, നമ്മിൽ നിന്ന് വ്യത്യസ്തരായ, വ്യത്യസ്തമായി ചിന്തിക്കുന്ന മറ്റുള്ളവരെക്കുറിച്ചുള്ള ഭയത്തെക്കുറിച്ചും, നമ്മെ ശിക്ഷിക്കുമെന്നും നമ്മോടു കോപിക്കുമെന്നും ദൈവത്തെ കുറിച്ചു പോലും ചിന്തിക്കുന്ന തെറ്റായ ഭയത്തിന് ഇടം നൽകിയാൽ ഹൃദയത്തിന്റെയും, സമൂഹത്തിന്റെയും, സഭയുടെ പോലും വാതിലുകൾ അടയും. "എവിടെ ഭയമുണ്ടോ അവിടെ അടവാണ്. ഇത് സാധ്യമല്ല "പാപ്പാ പറഞ്ഞു.
ഉത്ഥിതന്റെ പ്രതിവിധി
ഉത്ഥിതന്റെ പ്രതിവിധിയായ പരിശുദ്ധാത്മാവിനെയാണ് സുവിശേഷം നമ്മുടെ മുന്നിൽ വയ്ക്കുന്നതെന്ന് പാപ്പാ ഉറപ്പു നൽകി. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാർ മാളികമുറിയിൽ നിന്ന് പുറത്തു വന്ന് ലോകം മുഴുവൻ പോയി പാപമോചനം നൽകിയതും സുവിശേഷം പ്രലോഷിച്ചതും ചൂണ്ടിക്കാണിച്ച് ഭയത്തിന്റെ ജയിലുകളിൽ നിന്ന് നമ്മെ ആത്മാവ് മോചിപ്പിക്കുന്നുവെന്ന് ഇന്ന് നാം ആഘോഷിക്കുന്ന പെന്തക്കുസ്ത തിരുനാൾ കാണിച്ചു തരുന്നുവെന് വിശദീകരിച്ചു. "ഭയത്തെ മറികടക്കുകയും വാതിലുകൾ തുറക്കപ്പെടുകയും ചെയ്തതിന് അവിടുത്തേക്ക് നന്ദി" പാപ്പാ പറഞ്ഞു.
ആത്മാവ് ദൈവത്തിന്റെ സാമിപ്യം അനുഭവവേദ്യമാക്കുന്നു.
ആത്മാവാണ് ദൈവസാമിപ്യം അനുഭവവേദ്യമാകുന്നവനെന്ന് തുടർന്നു പറഞ്ഞ് അവന്റെ സ്നേഹം ഭയത്തെ ദൂരീകരിക്കുകയും, വഴിതെളിക്കുകയും, സമാശ്വസിപ്പിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.
നമുക്കും, സഭയ്ക്കും മുഴുവൻ ലോകത്തിനും വേണ്ടി പരിശുദ്ധാത്മാവിനെ അഭ്യർത്ഥിക്കാനും ഒരു പുതിയ പെന്തക്കുസ്ത നമ്മെ അക്രമിക്കുന്ന ഭയങ്ങളെ ദൂരെയകറ്റി ദൈവസ്നേഹത്തിന്റെ ജ്വാലയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ “സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും” പ്രാർത്ഥനയിലെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: