പാപ്പാ: നന്മയുടെയും ആർദ്രതയുടെയും സാക്ഷികളായിരിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഐക്യദാർഢ്യ സംസ്കൃതിയുടെ സമൂർത്താവിഷ്ക്കാരം മനുഷ്യവ്യക്തി കേന്ദ്രമായുള്ള സാഹോദര്യ സമൂഹനിർമ്മിതിയിലുള്ള പങ്കുചേരലിലാണെന്ന് മാർപ്പാപ്പാ.
ശാരീരികവും മാനസികവുമായ വിവിധങ്ങളായ ജനിതകവൈകല്യങ്ങൾക്കു കാരണമാകുന്ന “കൊർണേലിയ ദെ ലാംഗ്" (Cornelia de Lange syndrome -CdLS) എന്ന അപൂർവ്വരോഗത്തിൻറെ പേരിലുള്ള സമിതിയിലെ അംഗങ്ങളെ ശനിയാഴ്ച (14/05/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ അപൂർവ്വ രോഗം ഈ രോഗബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയ അസ്വസ്ഥതകൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുവെന്നത് അനുസ്മരിച്ച പാപ്പാ താൻ അവരുടെ ചാരെയുണ്ടെന്ന് ഉറപ്പുനല്കി.
നന്മയുടെയും ആർദ്രതയുടെയും സാക്ഷികളായിരിക്കാനും ബുദ്ധിമുട്ടുകളെ ഐക്യാരൂപിയോടെ നേരിടാനും പരസേവനം തങ്ങളുടെ പ്രതിബദ്ധതയുടെ ആത്യന്തിക ലക്ഷ്യത്തിൻറെ അടിത്തറയാക്കാനും പാപ്പാ “കൊർണേലിയ ദെ ലാംഗ്" സമിതിയംഗങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: