വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പാപ്പായുടെ നവദര്‍ശനം

ആഗോള വിദ്യാഭ്യാസ ഉടമ്പടി (Global Compact on Education) സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍. ഇംഗ്ലിഷ് അടിക്കുറിപ്പുള്ള വീഡിയോ ദൃശ്യത്തോടൊപ്പം...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വിദ്യാഭ്യാസ ഉടമ്പടി സംഗമം
ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ ചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പ്രതിനിധിസംഘത്തെയും, മറ്റു രാജ്യങ്ങളിലുള്ളവരെ മാധ്യമസഹായത്തോടെ ഒരു വീഡിയോ സന്ദേശത്തിലൂടെയും കണ്ണിചേര്‍ത്തുകൊണ്ടാണ് പാപ്പാ അഭിസംബോധനചെയ്തത്. 2020 ഫെബ്രുവരി മാസത്തില്‍ വത്തിക്കാനില്‍  പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായി സംഗമിച്ച കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ആഗോള സംഗമത്തില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ആഗോള വിദ്യാഭ്യാസ ഉടമ്പടി (Global Compat on Education). സംഗമത്തിന്‍റെ  തുടര്‍പദ്ധതിയായി മെയ് 2020 നടക്കേണ്ട സമ്മേളനം മഹാമാരി മൂലം റദ്ദാക്കിയതിന്‍റെ  "ഓണ്‍ ലൈന്‍"  സമ്മേളനമാണ് വ്യാഴാഴ്ച പാപ്പായുടെ വീഡിയോ സന്ദേശത്തോടൊപ്പം സംഘടിപ്പിക്കപ്പെട്ടത്.

2. എല്ലാവര്‍ക്കും എത്തിപ്പെടാനാവാത്ത
"ഓണ്‍-ലൈന്‍"  വിദ്യാഭ്യാസം

ആഗോളതലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ എല്ലാ മേഖലകളെയും ഈ മഹാമാരി (covid 19) നിഷേധാത്മകമായി ബാധിച്ചിട്ടുണ്ടെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ലോകത്ത് എവിടെയും ധൃതഗതിയില്‍ നടത്തിയ പ്രതിവിധി “ഓണ്‍-ലൈന്‍” വിദ്യാഭ്യാസമായിരുന്നെങ്കിലും, സാങ്കേതിക സൗകര്യങ്ങളില്‍ ഓരോ രാജ്യത്തും സമൂഹങ്ങളിലുമുള്ള വലിയ അന്തരങ്ങളും  അസമത്വങ്ങളും  ഈ സംരംഭം വെളിപ്പെടുത്തുകയുണ്ടായി. ഇതുവഴി കുട്ടികളും  കൗമാരപ്രായക്കാരുമായി വന്‍കൂട്ടങ്ങളാണ് നിരവധിരാജ്യങ്ങളില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചുപോകേണ്ടി വന്നത്. രാജ്യാന്തര വിദ്യാഭ്യാസ ഏജെന്‍സികളുടെ അഭിപ്രായത്തില്‍ മഹാമാരി ഈ മേഖലയില്‍  “വിദ്യാഭ്യാസത്തിന്‍റെ ഒരു മഹാദുരന്ത”ത്തിനാണ് (Educational Catastrophe)  കാരണമാക്കിയിരിക്കുന്നത്.  അതായത് രാജ്യാന്തര ഏജെന്‍സികളുടെ കണക്കുകള്‍ പ്രകാരം 25 കോടിയോളം (250 million) കുട്ടികളാണ്  മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസത്തില്‍നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നത്. 

3. നൂതനമായൊരു വിദ്യാഭ്യാസ മാതൃകയുടെ ആവശ്യം
വൈറസ്ബാധയുടെ വിപത്ത് ആരോഗ്യത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും മാത്രമല്ല മനുഷ്യജീവിതത്തിന്‍റെ എല്ലാമേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാതലങ്ങളും  ഉള്‍ക്കൊള്ളുന്ന നവമായൊരു വിദ്യാഭ്യാസ-സാംസ്ക്കാരിക മാതൃക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

4. മാനവികതയ്ക്ക് പ്രത്യാശ പകരേണ്ട വിദ്യാഭ്യാസം
സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതും ജീവിതത്തിന് പ്രത്യാശ പകരുന്നതുമാവണം എന്നും  വിദ്യാഭ്യാസം.  ഇച്ഛാശക്തിയുടെ നിഷേധം, വിധിയെ പഴിച്ചുള്ള ജീവിതം, സ്വാര്‍ത്ഥത, മിഥ്യാധാരണകളിലെ ജീവിതം എന്നിവ പാടെ തട്ടിമാറ്റി പ്രത്യാശയുടെ ബോദ്ധ്യങ്ങളില്‍ വളരാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സംവിധാനം അനിവാര്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാണ്. നിസംഗത കൈവെടിഞ്ഞ് പരസ്പരാശ്രിതത്ത്വത്തോടെ സമൂഹം ഐക്യദാര്‍ഢ്യത്തില്‍ വളരുന്ന ഒരു അവസ്ഥാവിശേഷം വിദ്യാഭ്യാസ മേഖലയിലൂടെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

5. സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തേണ്ട വിദ്യാഭ്യാസമേഖല
ജീവിതത്തില്‍ നൂതന മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ  വെല്ലുവിളികളെ മറികടക്കുവാനും സമൂഹജീവിതം മെച്ചപ്പെടുത്തുവാനും നവമായൊരു വിദ്യാഭ്യാസരീതി ആവശ്യമാണ്. ചരിത്രത്തെ കൂടുതല്‍ മാനവികമാക്കുവാന്‍ ഫലവത്തായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.  വ്യക്തിമാഹാത്മ്യവാദത്തിന്‍റെ സംസ്കാരം പാടേ ഉപേക്ഷിച്ച്, പരസ്പരധാരണയും, ഭാവനയും ചിന്തയും, അപരനായുള്ള കരുതലും, സംവാദവും, സാഹോദര്യവും വളര്‍ത്തുന്ന രീതികള്‍ വളര്‍ത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

6. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതി
ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള നവമായ സമര്‍പ്പണം വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. സാമൂഹിക അനീതി, അവകാശ ലംഘനം, ദാരിദ്ര്യം, പാഴാക്കപ്പെടുന്ന മനുഷ്യജീവിതങ്ങള്‍ എന്നീ തിന്മകളെ അവഗണിക്കാത്തതും, എന്നാല്‍ അവയെ കീഴടക്കുന്നതുമാവണം  നൂതനമായ വിദ്യാഭ്യാസ സംവിധാനമെന്ന് പാപ്പാ ആവശ്യപ്പെട്ടു.  അതിക്രമങ്ങളോടും സാമൂഹ്യ അനീതിയോടും നിസംഗത പുലര്‍ത്താത്ത സമഗ്രവും സംയോജിതവുമായൊരു സംവിധാനമാണ് നമുക്ക് ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനായി സവിശേഷമായ ഈ ചരിത്രസന്ധിയില്‍ നമുക്കുവേണ്ടി മാത്രമല്ല, ഭാവിതലമുറയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കണമെന്ന് പാപ്പാ പ്രസ്താവിച്ചു.

പക്വതയുള്ള സ്ത്രീ പുരുഷന്മാരെ സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിന് കുടുംബങ്ങളെയും സമൂഹങ്ങളെയും, സ്കൂളുകളെയും, യൂണിവേഴ്സിറ്റികളെയും, സ്ഥാപനങ്ങളെയും, മതങ്ങളെയും, സര്‍ക്കാരുകളെയും, മാനവകുടുംബത്തെ ആകമാനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതി ചിട്ടപ്പെടുത്തി എടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

7. നവമായ രീതി ഒരു കൂട്ടുത്തരവാദിത്ത്വം
കലങ്ങിമറിഞ്ഞ സമൂഹത്തെ സമാധാനം, നീതി, നന്മ, സൗന്ദര്യം, പാരസ്പരികത, സാഹോദര്യം എന്നീ തലങ്ങളില്‍ ബലപ്പെടുത്തുവാന്‍ സംസ്കാരം, ശാസ്ത്രം, കായികം, കല, മാധ്യമം എന്നീ മേഖലകളിലുള്ളവരുടെ സഹായവും സഹകരണവും പാപ്പാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും അതിനായി നവമായ രീതികള്‍ സൃഷ്ടിക്കേണ്ടതും ഒരു കൂട്ടുത്തരവാദിത്ത്വമാണെന്ന് പാപ്പാ പ്രസ്താവിച്ചു. സമൂഹത്തില്‍ വെറുപ്പും വൈരാഗ്യവും വളര്‍ത്തുന്നതിനു പകരം, നമ്മില്‍ കുടികൊള്ളുന്ന ലോലമായ സാഹോദര്യത്തിന്‍റെ ആന്തരിക സ്വരം ഉള്‍ക്കൊണ്ട്, അപരന്‍റെ വേദനയില്‍ സ്പന്ദിക്കുന്ന നല്ല സമരിയക്കാരന്‍റെ നിലപാടു സ്വീകരിക്കാമെന്നും (Fratelli Tutti, 77) പാപ്പാ ഉദ്ബോധിപ്പിച്ചു.

8. വിദ്യാഭ്യാസ മേഖലയിലെ
പൊതുവായ സമര്‍പ്പണത്തിനുള്ള കാരണങ്ങള്‍ :

a) എല്ലാത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് മനുഷ്യനായിരിക്കണം

b) ഓരോ വ്യക്തിയുടെയും അന്തസ്സും നീതിയും സമാധാനവും മാനിക്കുവാന്‍ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം നാം ശ്രവിക്കണം.

c) പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും വിദ്യാഭ്യാസത്തിലുള്ള പൂര്‍ണ്ണപങ്കാളിത്തം ഉറപ്പുവരുത്തണം.

d) കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിന് പ്രത്യേക സ്ഥാനമുണ്ടാവണം

e) വ്രണിതാക്കളെയും പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അംഗീകരിക്കുന്ന രീതിയില്‍ വിദ്യാഭ്യാസം നല്കുവാനും, അതു നേടിയെടുക്കു വാനും സാധിക്കണം.

f) ഒരു സംയോജിത പരിസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സമ്പത്ത്, രാഷ്ട്രീയം, വളര്‍ച്ച, വികസനം എന്നിവ മനുഷ്യന്‍റെ നന്മയ്ക്കും സേവനത്തിനും, മാനവകുടുംബത്തിന്‍റെ ശ്രേയസ്സിനും എന്നുള്ള നൂതനമായ ധാരണ വിദ്യാഭ്യാസത്തിലൂടെ വികസിപ്പിച്ചെടുക്കണം.

g) നമ്മുടെ പൊതുഭവനമായ ഭൂമി ഇന്നിന്‍റെ മാത്രമല്ല ഭാവി തലമുറയുടെയും നന്മയ്ക്കായി പരിരക്ഷിക്കപ്പെടണം എന്ന കാഴ്ചപ്പാടും മിതമായ ജീവിതശൈലിയും വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നുനല്കണം.

h) എല്ലാ ഊര്‍ജ്ജവും കഴിവുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് പൗരസമൂഹത്തോടു കൈകോര്‍ത്ത് ക്രിയാത്മകവും രൂപാന്തരീകരണ സ്വഭാവവുമുള്ള നൂതനമായ  വിദ്യാഭ്യാസ രീതിക്കായി പരിശ്രമിക്കാം. സഭയുടെ സാമൂഹിക പ്രബോധനങ്ങളും, സുവിശേഷവും ക്രൈസ്തവ മാനവികതയും ഈ ഉദ്യമത്തില്‍ മാര്‍ഗ്ഗരേഖയാവട്ടെയെന്നും  പാപ്പാ ഉദ്ബോധിപ്പിച്ചു.

i) വിശ്വസാഹോദര്യത്തിന്‍റെ കാഴ്ചപ്പാടില്‍ മേന്മയുള്ള വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായിരിക്കണം.

9. ഉപസംഹാരം
ആരെയും ഒഴിവാക്കാതെ, സകലരെയും പേറിനില്ക്കുന്ന നമ്മുടെ പൊതുഭവനമായ ഭൂമി (Our Common Home) സമാധാനത്തിന്‍റെ ഹര്‍മ്മ്യമാക്കാന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരവരുടെ വൈദഗ്ദ്ധ്യത്തില്‍ ഒത്തുചേരാം. “വലിച്ചെറിയല്‍ സംസ്കാര”ത്തിന്‍റെ വൈറസ് ബാധയില്ലാത്ത ഐക്യത്തിന്‍റയും സാഹോദര്യത്തിന്‍റെയും സംസ്കാരം വളര്‍ത്തിയെടുക്കാം (fratelli tutti, 231) എന്ന ആഹ്വാനത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2020, 08:53