ഫ്രാൻസീസ് പാപ്പാ, പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനത്തിനായി നല്കിയ സന്ദേശത്തിൻറെ പ്രകാശന ചടങ്ങ്, വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസിൽ 13/06/2020 ഫ്രാൻസീസ് പാപ്പാ, പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനത്തിനായി നല്കിയ സന്ദേശത്തിൻറെ പ്രകാശന ചടങ്ങ്, വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസിൽ 13/06/2020 

ദൈവത്തോടുള്ള പ്രാർത്ഥനയും ദരിദ്രരോടുള്ള ഐക്യദാർഢ്യവും അവിഭാജ്യം!

പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനം നവമ്പർ 15-ന്, ഈ ദിനാചരണത്തിനുള്ള പാപ്പായുടെ സന്ദേശം പ്രകാശനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനത്തിനുള്ള പാപ്പായുടെ സന്ദേശം പ്രകാശിതമായി.

ശനിയാഴ്ച (13/06/20) വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ ദൃശ്യമാദ്ധ്യമത്തിലൂടെ നടത്തിയ പത്രസമ്മേളനത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ പ്രസ്തുത സന്ദേശം പ്രകാശനം ചെയ്തത്.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല, ഈ പൊന്തിഫിക്കൽ സമിതിയുടെ ഉപകാര്യദർശി മോൺസിഞ്ഞോർ ഗ്രഹാം ബെൽ എന്നിവർ ഈ പ്രകാശന ചടങ്ങിൽ ഈ സന്ദേശത്തിൻറെ ഉള്ളടക്കം സംക്ഷിപ്തമായി നല്കി.

“ദരിദ്രനു നീ കൈനിട്ടിക്കൊടുക്കുക” എന്ന പ്രഭാഷകൻറെ പുസ്തകം ഏഴാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാമത്തെതായ വാക്യമാണ് പാവപ്പെട്ടവർക്കായുള്ള നാലാം ലോക ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

ദരിദ്രൻറെ നേർക്കു കൈനീട്ടുക എന്നത് അവരോടുള്ള ഉത്തരവാദിത്വത്തിലേക്കുള്ള ഒരു ക്ഷണമാണെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു.

ദൈവത്തോടുള്ള പ്രാർത്ഥനയും പാവപ്പെട്ടവരോടും യാതനകൾ അനുഭവിക്കുന്നവരോടുമുള്ള ഐക്യദാർഢ്യവും അവിഭാജ്യങ്ങളാണെന്ന് പാപ്പാ  സന്ദേശത്തിൽ വിശദീകരിക്കുന്നുണ്ട്.

ഫ്രാൻസീസ് പാപ്പാ 2017 ലാണ് പാവപ്പെട്ടവർക്കായുള്ള ദിനാചരണം ഏർപ്പെടുത്തിയത്. 

അനുവർഷം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ആഗോള ദിനം സഭാതലത്തിൽ ആചരിക്കപ്പെടുന്നത്.

ഇക്കൊല്ലം ഈ ദിനാചരണം നവമ്പർ 15-നായിരിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2020, 14:38